Tuesday 18 September 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 1]

‍അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും മടക്കയാത്രയുടെ യാഥാര്‍ത്യത്തിലേക്ക്‌ മനസ്സ്‌ പതുക്കെ നടന്നടുക്കുകയാണ`. ഗള്‍ഫ്‌ മലയാളികളുടെ "കണ്ണിലുണ്ണിയും" ഇന്ത്യന്‍ വ്യോമയാനചരിത്രത്തിലെ നാഴികക്കല്ലുമായ എയര്‍ ഇന്ത്യയുടെ കോഴിക്കോട്‌-ജിദ്ദ വിമാനത്തിലാണ` സീറ്റ്‌ തരപ്പെടുത്തിയിരുന്നത്‌. എന്നാല്‍ അവിചാരിതമായി യാത്രാദിവസം മാറ്റേണ്ടിവന്നതിനാല്‍ കോഴിക്കോടിന` പകരം മുംബൈ വഴിയുള്ള ടിക്കറ്റ്‌ എടുക്കേണ്ടി വന്നു. ഏതുവഴി ആണെങ്കിലും സീറ്റ്‌ കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ യാത്രക്കുള്ള വട്ടങ്ങള്‍ കൂട്ടി... എല്ലാം പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നു എന്നതിന്റെ സൂചനയായി, തലേദിവസം കാലത്ത്‌ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ച്‌ പച്ചക്കൊടി കാണിച്ചു. പലരും പല അപഖ്യാതികളും പറഞ്ഞിട്ടുള്ള എയര്‍ ഇന്ത്യയില്‍ നിന്നും അത്തരം ഒരു ഫോണ്‍കോള്‍ അപ്രതീക്ഷിതമായിരുന്നു. അതോടെ കൂടുതല്‍ സമാധാനമായി... എയര്‍പ്പോര്‍ട്ടിലേക്ക്‌ പോകാനായി ഏല്‍പ്പിച്ചിരുന്ന വണ്ടിക്കാരനെ വിളിച്ച്‌ സമയം ഒന്നുകൂടെ ഉറപ്പുവരുത്തി; കാലത്ത്‌ 4 മണിക്ക്‌ പുറപ്പെടണം. 10:10-ന` ആണ` മുംബൈയ്ക്കുള്ള വിമാനം പുറപ്പെടുന്നത്‌, അവിടെ നിന്നും വൈകുന്നേരം 3:15-ന` ജിദ്ദയ്ക്ക്‌...

നേരത്തെ സംഘടിപ്പിച്ചുവച്ചിരുന്ന പെട്ടി മേശപ്പുറത്ത്‌ സ്ഥാനം പിടിച്ചു. ചക്ക, മാങ്ങ, കൈതച്ചക്ക തുടങ്ങിയ വെജിറ്റബിള്‍സും മിച്ചര്‍, ചിപ്സ്‌, ചക്ക വറുത്തത്‌, ഹലുവ തുടങ്ങിയ കൊറിക്കബിള്‍സും, മാങ്ങ അച്ചാര്‍ പോലെയുള്ള ടച്ചിങ്ങ്‌സും പതിയെ പെട്ടിക്കുള്ളിലെ സ്ഥലം അപഹരിച്ചു തുടങ്ങി. അമ്മച്ചി വക, കൈതച്ചക്കയുടെ തൊലിയിട്ടുണ്ടാക്കിയ ഒരു കുപ്പി വൈന്‍ പെട്ടിയുടെ ഒരു മൂലക്കായി ഒതുക്കിവച്ചു. ഇനി ഒന്നും ആ പെട്ടിയിലേക്ക്‌ വയ്ക്കാന്‍ പറ്റത്തില്ല എന്ന തിരിച്ചറിവില്‍ "ഇത്രയും മതി"എന്ന് ഉറക്കെ പ്രഖ്യാപിച്ച്‌, പെട്ടി കെട്ടാനുള്ള കയറെടുത്ത്‌ പിതാശ്രീയെ ഏല്‍പ്പിച്ചു. ആ നേരത്താണ` മൊബൈല്‍ ഫോണ്‍ നീട്ടിവിളിച്ചത്‌...

"ഹലോ, മി. ജോണ്‍ അല്ലേ?"

ഒരു കിളി നാദം. "അതെ" എന്നു പറയുന്നതിനുമുന്നെ ഒന്നു സംശയിച്ചു... ജോണ്‍ എന്നത്‌ പിതാശ്രീയുടെ പേരാണ`. എന്റെ മൊബൈലില്‍ വിളിച്ച്‌ അങ്ങേരെ അന്വേഷിക്കുന്നവള്‍ ആരായിരിക്കും? അതിന്റെ ഉത്തരം ഉടനെ കിട്ടി;

"ഞാന്‍ എയര്‍ ഇന്ത്യയില്‍ നിന്നാണ`..."

അപ്പോ അതു എനിക്കുള്ള കോള്‍ തന്നെ... അപ്പനെ വെറുതെ സംശയിച്ചു. പെട്ടി കെട്ടുന്ന തിരക്കിനിടയില്‍ തന്നെ അന്വേഷിച്ച്‌ ഒരു പെണ്ണുവന്നതൊന്നും അങ്ങേര്‍ അറിഞ്ഞിട്ടില്ല.

"അതെ, ജിമ്മി ജോണാണ`... എന്താ കാര്യം?"

"നിങ്ങള്‍ നാളെ ജിദ്ദയിലേക്ക്‌ സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ലേ?"

'അമ്പടി കേമീ, നിനക്ക്‌ എല്ലാ കാര്യങ്ങളുമറിയാമല്ലോ' എന്ന് മനസ്സില്‍ പറഞ്ഞ്‌ "ഉണ്ട്‌" എന്ന് ഉത്തരം കൊടുത്തു.

"കോഴിക്കോടുനിന്നും പോകുന്ന ഫ്ലൈറ്റ്‌ ലേറ്റ്‌ ആണ`"

ഇടനെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി... കേട്ടത്‌ വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു. ഉത്സവപ്പറമ്പിലെ നാടകത്തിന്റെ ഇടവേളയില്‍ റ്റ്യൂബുലൈറ്റുകള്‍ തെളിയുന്നതുപോലെ, സ്ഥലകാലബോധം വീണ്ടെടുത്തു. തീരെ പ്രതീക്ഷിക്കാതെ വന്ന അറിയിപ്പായതുകൊണ്ട്‌, അതുമായി പൊരുത്തപ്പെടാന്‍ ഒരു പ്രയാസം. ടേപ്പ്‌ ചെയ്തുവച്ചിരിക്കുന്നതുപോലെ കിളിനാദം അറിയിപ്പ്‌ തുടരുന്നു...

"10:10-നു പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക്‌ 1:45-നു മാത്രമേ പുറപ്പെടുകയുള്ളു..."

"അപ്പോള്‍ മുംബൈയില്‍ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റ്‌ കിട്ടുമോ?"

മനസ്സിലുദിച്ച ന്യായമായ സംശയം, അതിനേക്കാള്‍ മുന്നേ തികട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തി, ഉന്നയിച്ചു.

"അതിനെപ്പറ്റി ഇപ്പോള്‍ അറിയിപ്പൊന്നുമില്ല, കോഴിക്കോട്‌ എയര്‍പ്പോര്‍ട്ടിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ അന്വേഷിക്കൂ..."

കൂടുതല്‍ എന്തെങ്കിലും പറഞ്ഞ്‌ എന്റെ മനസ്സ്‌ വിഷമിപ്പിക്കേണ്ട എന്നു കരുതിയാവണം, മറുതലക്കലെ ആ ശബ്ദസൗകുമാര്യം ഫോണ്‍ ബന്ധം വിഛേദിച്ചു. പതുക്കെ തലതിരിച്ചുനോക്കുമ്പോള്‍, പെട്ടിയുടെ മുകളില്‍ അവസാന കുരുക്ക്‌ മുറുക്കുകയാണ` പിതാശ്രീ.

ആ എയര്‍ ഇന്ത്യന്‍ ഷോക്കില്‍ നിന്നും മുക്തമാവാന്‍ അല്‍പ്പസമയം എടുത്തു. എന്നാല്‍ വെറുതെ കളയാന്‍ സമയം സ്റ്റോക്കില്ല എന്ന തിരിച്ചറിവില്‍ എയര്‍ ഇന്ത്യയുടെ കണ്ണൂര്‍, കോഴിക്കോട്‌ ഒാഫീസുകളിലേക്ക്‌ ഫോണ്‍ വിളി ആരംഭിച്ചു... അത്തരമൊരു സമയമാറ്റത്തെക്കുറിച്ച്‌ യാതൊരു അറിവും ഇല്ലെന്നായിരുന്നു കോഴിക്കോടന്‍ മറുപടി. കണ്ണൂരുകാര്‍ കാര്യം സമ്മതിച്ചു, പക്ഷെ, ബോബെയില്‍ നിന്ന് എങ്ങനെ പോകും എന്നതിനെക്കുറിച്ച്‌ അവര്‍ക്കും വല്ല്യ പിടിപാടില്ല.

തിരക്കിട്ട ഫോണ്‍വിളികളും എരിപൊരിസഞ്ചാരവും മറ്റും കണ്ട്‌, എന്തോ പന്തികേട്‌ മനസ്സിലാക്കിയ മാതാശ്രീ കാര്യം തിരക്കി. പരമാവധി ചുരുക്കി ഒരു അപ്ഡേറ്റ്‌ കൊടുത്തു. അതുവരെ തകൃതിയായി നടന്നുവന്ന പെട്ടികെട്ടല്‍ മഹാമഹം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്ന പ്രയോഗം മനസ്സില്‍ തോന്നിയിട്ടല്ല റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച്‌ ബോബെയ്ക്കുള്ള ട്രെയിനിന്റെ വിശേഷം അന്വേഷിച്ചത്‌, വേറെ മാര്‍ഗ്ഗമൊന്നും മനസ്സില്‍ തെളിയാത്തതുകൊണ്ടാണ`. അങ്ങനെ അവസാനം ട്രെയിന്‍ യാത്ര ഉറപ്പിച്ചു, "മഹാമഹം" പുനരാരംഭിച്ചു...

ഒരു അവസാന ശ്രമം കൂടി നടത്തിനോക്കാമെന്ന് മനസ്സ്‌ പറയുന്നു... മനസ്സല്ലേ, അങ്ങനെ പലതും പറയും എന്നുകരുതി അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ തളിപ്പറമ്പിലെ UAE Exchange Center-ലേക്ക്‌ വിളിച്ചു, കോഴിക്കോട്ടുനിന്നോ മംഗലാപുരത്തുനിന്നോ രാവിലെ ബോംബെയ്ക്ക്‌ പോകുന്ന ഫ്ലൈറ്റ്‌ വല്ലതുമുണ്ടോ എന്നറിയണം. "ജാതകം" കുറിച്ചെടുത്ത്‌ ഉടനെ തന്നെ തിരികെ വിളിക്കാം എന്ന് പറഞ്ഞ്‌ ഫോണ്‍ വച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വിളിവരാഞ്ഞതിനാല്‍ അങ്ങോട്ട്‌ വീണ്ടും വിളിച്ചു, അപ്പോള്‍...

"സാര്‍, ഇവിടെ രാവിലെ മുതല്‍ പവര്‍ ഇല്ല... വേറെ എവിടെ നിന്നെങ്കിലും നോക്കിയിട്ട്‌ 10 മിനിറ്റിനകം തിരികെ വിളിക്കാം..."

മറുത്തൊന്നും പറയാന്‍ തോന്നിയില്ല. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍... പത്ത്‌ മിനിറ്റ്‌ കഴിഞ്ഞിട്ട്‌ പത്ത്‌ മിനിറ്റായി, എന്നിട്ടും ആ UAE-ക്കാര്‍ വിളിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. അങ്ങനെ ചിന്തിച്ച്‌ വിവശനായി ഇരിക്കുമ്പോളതാ മൊബൈല്‍ ചിലയ്ക്കുന്നു...

"ജിമ്മി അല്ല്ലേ? UAE Exchange-ല്‍ നിന്നാണ`..."

നേരത്തെ സംസാരിച്ച ആള്‍ തന്നെയാണ`.

"അതെ... ടിക്കറ്റ്‌ വല്ലതും ശരിയായോ?"

ആകാംക്ഷ അടക്കാനാവുന്നില്ല.

"കോഴിക്കോടുനിന്നും ഇല്ല, മംഗലാപുരത്തുനിന്നും കാലത്ത്‌ 11 മണിക്ക്‌ ഒരു "ജെറ്റ്‌" ഉണ്ട്‌. അത്‌ മതിയോ?"

ഇതില്‍ക്കൂടുതല്‍ എന്തു മതിയാവാന്‍? 'കിട്ടിയ സീറ്റ്‌ കളയേണ്ടാ, ടിക്കറ്റ്‌ ഇഷ്യു ചെയ്തോ, ഞാനിതാ എത്തി' എന്ന് ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച്‌, ഉടനെ തന്നെ പുറപ്പെട്ടു. ജീപ്പ്പില്‍ അര മണിക്കൂര്‍ യാത്രയുണ്ട്‌ തളിപ്പറമ്പിലേക്ക്‌... 6 മണിക്ക്‌ മുന്നെ എത്തണം, ഇല്ലെങ്കില്‍ കട അടച്ചു വീട്ടില്‍ പോകും എന്ന UAE ഭീഷണി മനസ്സില്‍ മുഴങ്ങുന്നതിനാല്‍, 94 മോഡല്‍ വണ്ടിയുടെ നാണംകുണുങ്ങല്‍ അവഗണിച്ച്‌ ആഞ്ഞുപിടിച്ചു. പറഞ്ഞ സമയത്തുതന്നെ എത്തി ടിക്കറ്റ്‌ വാങ്ങിയപ്പോള്‍ എല്ലാം നേരേചൊവ്വേ ആയി എന്നാണ` കരുതിയത്‌, പക്ഷേ...

(തുടരും)

3 comments:

  1. പക്ഷേ........................?

    നാളീകേരം ഞാനങ്ങ് ഉടച്ചേക്കാം അല്ലേ കുട്ടപ്പേട്ടാ.... ഓ...ശരി....
    ഠേ....!

    ബാക്കികൂടി പോന്നോട്ടെ
    :)

    ReplyDelete
  2. adutha pravasyavum thaankal air india thanney book cheythu air india ye aaseervadhikkanam ennu praarthikkunnu.

    ReplyDelete