Wednesday 26 September 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 2]

സമയം കാലത്ത്‌ 6 മണി... യാത്ര പുറപ്പെടാനുള്ള സമയമായിരിക്കുന്നു. ഇപ്പോള്‍ ഇറങ്ങിയാല്‍ ഏതാണ്ട്‌ 9:30-ന` മംഗലാപുരം എയര്‍പോര്‍ട്ട്‌ പിടിക്കാം, അവിടെ നിന്നും 11 മണിക്കാണ` മുംബൈയ്ക്കുള്ള "ജെറ്റ്‌" പുറപ്പെടുന്നത്‌. ഇടയ്ക്കിത്തിരി താമസിച്ചാലും സമയത്തിനെത്തിച്ചേരാം എന്ന് പിതാശ്രീയുടെ സപ്പോര്‍ട്ട്‌. ആദ്യം പറഞ്ഞുവച്ചിരുന്ന വണ്ടിക്കാരന` കര്‍ണ്ണാടകത്തിലേക്കുള്ള പെര്‍മിറ്റ്‌ ഇല്ലാത്തതിനാല്‍ അവസാന നിമിഷം വേറെ ആളെ അന്വേഷിക്കേണ്ടി വന്നെങ്കിലും, അതൊന്നും അത്ര വല്ല്യ കാര്യമായി പരിഗണിക്കാതെ "അംബി" മുന്നോട്ട്‌ ഓടിത്തുടങ്ങി.

NH-17-ലെ ഗട്ടറുകള്‍ പരമാവധി ഒഴിവാക്കി കാര്‍ കുതിക്കുകയാണ`... യാത്ര തിരിക്കുന്നതിനുമുന്നെതന്നെ മൂടിക്കെട്ടി നിന്നിരുന്ന മാനത്തുനിന്നും മഴത്തുള്ളിക്കിലുക്കം കേട്ടുതുടങ്ങി. മന്ദഗതിയില്‍ ആരംഭിച്ച്‌, ഉച്ചസ്ഥായിയില്‍ എത്തിയ, തൃശ്ശൂര്‍പൂരത്തിന്റെ പഞ്ചാരിമേളം പോലെ,മഴ തിമിര്‍ത്തുപെയ്യുന്നു. ഈ കണ്ട ദിവസമൊക്കെ നാട്ടില്‍ നിന്നിട്ടും ഇത്ര മനോഹരമായ മഴ പെയ്തില്ലല്ലോ എന്ന് മനസ്സിലോര്‍ത്ത്‌, കാറിന്റെ സൈഡ് ഗ്ലാസ്‌ പതുക്കെ ഉയര്‍ത്തിവച്ചു. ആര്‍ത്തുപെയ്യുന്ന മഴയില്‍ നനഞ്ഞുകുളിക്കുക എന്ന ആഗ്രഹം ബാക്കിവച്ചിട്ടാണ` മടക്കം. ജിദ്ദയിലെത്തിയാല്‍ മഴ പോയിട്ട്‌ മഴക്കാറുപോലും കണ്ണിനു കാണാക്കനിയാവും എന്ന തിരിച്ചറിവ്‌ ഉള്ളിലുള്ളതിനാലാവണം, മഴക്കാഴ്ചകളില്‍ നിന്ന് മുഖം തിരിക്കാനേ തോന്നുന്നില്ല.

"പഞ്ചാരി മേളം" കൊട്ടിനിര്‍ത്തിയപ്പോളേക്കും വണ്ടി, പയ്യന്നൂരും കരിവെള്ളൂരും കാഞ്ഞങ്ങാടും ചന്ദ്രഗിരിപ്പുഴയും കാസര്‍ഗോഡുമൊക്കെ പിന്നിട്ട്‌ കുമ്പള എത്തിയിരുന്നു.

"ഇനി എന്തേലും കഴിച്ചിട്ടാവാം യാത്ര..."

മുന്‍സീറ്റിലിരുന്ന് പിതാശ്രീ ഉറക്കെ പ്രഖ്യാപിച്ചതോടെ ആ കാര്യത്തിലും തീരുമാനമായി. പ്ലേറ്റിനുചുറ്റും ആര്‍ത്തിരമ്പുന്ന ഈച്ചകളോട്‌ മത്സരിച്ച്‌ ഒന്നുരണ്ട്‌ ഇഡ്ഡലികള്‍ അകത്താക്കിയെങ്കിലും ചായയില്‍ ചാടി ആത്മഹത്യ ചെയ്തവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. അകത്തുള്ള "സുന്ദര ദൃശ്യങ്ങള്‍" പുറത്തുകാണാതിരിക്കാനെന്നവണ്ണം സ്റ്റീല്‍ഗ്ലാസ്സില്‍ ഒഴിച്ചുവച്ചിരുന്ന വെള്ളം, കണ്ണുകള്‍ അടച്ച്‌, 2 കവിള്‍ അകത്താക്കിയതിന്റെ ഫലമായി തൊണ്ടയില്‍ തങ്ങിയിരുന്ന ഇഡ്ഡലിയമ്മാവന്മാര്‍ പതുക്കെ താഴേക്കിറങ്ങി...

ഇതിലും ഭേദം ഒന്നും കഴിക്കാതിരിക്കുന്നതായിരുന്നു എന്ന് പിറുപിറുത്ത്‌ കാറിനുള്ളിലേക്ക്‌ ഊളിയിട്ടു. മഞ്ചേശ്വരവും തലപ്പാടിയുമൊക്കെ പിന്നിട്ട്‌ നേത്രാവതിപ്പാലത്തിലൂടെ വണ്ടി മംഗലാപുരത്ത്‌ എത്തി. എയര്‍പോര്‍ട്ടിലേക്ക്‌ ഇനി അധികദൂരമില്ല, പക്ഷേ അടുത്തിടെ അന്താരാഷ്ട്രപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതിനാല്‍ വഴിമുഴുവന്‍ തടസ്സമാണ`. സമയത്ത്‌ എത്തിച്ചേരാന്‍ സാധിക്കില്ലേ എന്ന് ഇടക്ക്‌ പേടിച്ചെങ്കിലും ഉദ്ദേശിച്ച സമയത്തുതന്നെ ചെന്നുപെട്ടു.

പുതിയ റണ്‍വേ... അത്യാവശ്യം മോടിപിടിപ്പിക്കല്‍... പണ്ടുകണ്ടിട്ടുള്ളതില്‍ നിന്നും പ്രകടമായ മാറ്റങ്ങള്‍ എയര്‍പോര്‍ട്ടില്‍ ദൃശ്യമാണ`. പുറത്തുനിന്ന് വെറുതെ സമയം കളയേണ്ട എന്ന് കരുതി ലഗ്ഗേജുമായി അകത്തേക്കുകടന്നു. "ജെറ്റ്‌" കൗണ്ടറില്‍ വല്ല്യതിരക്കില്ല, പുഞ്ചിരിയോടെ സ്വാഗതമോതിയ സുന്ദരിക്ക്‌ മറുപടി നല്‍കി, മറ്റ്‌ ചടങ്ങുകളൊക്കെ അവസാനിപ്പിച്ച്‌, സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു.

സമയം 11 മണി... മുംബൈയില്‍നിന്നും എത്തേണ്ട വിമാനം ഇതുവരെ വന്നിട്ടില്ല... കൂനിന്‍മേല്‍ കുരുപോലെ അതാ വരുന്നു ഒരു അറിയിപ്പ്‌;

"മുംബൈ വിമാനത്താവളത്തിലെ ട്രാഫിക്‌ ജാമില്‍ കുടുങ്ങിയ വിമാനം 15 മിനിട്ടുകള്‍ വൈകി എത്തിച്ചേരും"

മനസ്സിലെ കമ്പ്യൂട്ടറില്‍ കണക്കുകള്‍ മിന്നിമറഞ്ഞു... അല്‍പ്പം താമസിച്ചാലും മുംബൈയില്‍നിന്നുള്ള ജിദ്ദാവിമാനത്തില്‍ കയറിപ്പറ്റാന്‍ സധിക്കും എന്നതില്‍ സംശയമൊന്നുമില്ല. 11:30ന` പുറപ്പെട്ടാലും ഏതാണ്ട്‌ 1 മണിയോടെ മുംബൈയില്‍ എത്തും. ബാക്കിയുള്ള രണ്ടേകാല്‍ മണിക്കൂറിനുള്ളില്‍ ജിദ്ദാവിമാനം പിടിക്കാം എന്നാണ` പ്രതീക്ഷ. 15 മിനിറ്റ്‌ ലേറ്റായതുകൊണ്ട്‌, പൈലറ്റുചേട്ടന്‍ ഒന്ന് ആഞ്ഞുചവിട്ടി നഷ്ടമായ സമയം തിരികെ പിടിക്കും എന്ന് സ്വയം ആശ്വസിച്ചു. കൂടൂതല്‍ ചിന്തിച്ച്‌, നിലവിലുള്ള ഭ്രാന്തിന്റെ അളവുകൂട്ടേണ്ട എന്നുകരുതി അടുത്തുകണ്ട വൈന്‍ഡിംഗ്‌ യന്ത്രത്തില്‍നിന്നും വാങ്ങിയ കാപ്പിയും ഊതിക്കുടിച്ചുകൊണ്ട്‌ നില്‍ക്കുമ്പോളാണ`, "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന മട്ടില്‍ റണ്‍വേയില്‍ക്കൂടി ഒരു "ജെറ്റന്‍" പതിയെ ഉരുണ്ടുവന്നത്‌.

പകുതി സമാധാനമായി, 15 മിനിറ്റ്‌ ലേറ്റായിട്ടാണേലും വന്നല്ലോ... അതുവരെ നിശ്ചലമായിരുന്ന നിര്‍ഗമന ഹാളിന` പെട്ടെന്ന് അനക്കം വച്ചു. അറിയിപ്പുകിട്ടിയതും ബാഗുകളും തൂക്കി ആളുകള്‍ വിമാനത്തിനടുത്തേക്ക്‌ നടന്നു. താമസിച്ചുവന്നതുകൊണ്ടാവണം, എല്ലാ നടപടികളും പെട്ടെന്ന് തീര്‍ത്ത്‌ യാത്ര പുറപ്പെടാനുള്ള തിരക്കിലാണ` വിമാനജോലിക്കാര്‍. ആളുകള്‍ അധികമില്ല, സീറ്റുകള്‍ മിക്കതും കാലിയാണ`. അധികം ആള്‍ക്കാര്‍ ഇല്ലാത്തത്‌ വിമാനത്തിലെ ഭാരം കുറയ്ക്കുമെന്നും അതു പെട്ടെന്നുള്ള പോക്കിന` വിമാനത്തെ സഹായിക്കുമെന്നും ഉള്ള സാമാന്യചിന്ത തലയില്‍ ഉദിക്കാതിരുന്നില്ല.

പൈലറ്റ്‌ നമ്മുടെ ആളല്ലെന്ന്, മുംബൈ നഗരത്തിന്റെ മുകളില്‍ക്കൂടി വിമാനം വട്ടമിട്ടപ്പോളാണ` മനസ്സിലായത്‌. നഷ്ടമായ 15 മിനിറ്റ്‌ തിരികെപിടിക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നുമാത്രമല്ല, 1 മണിയാകാതെ വിമാനം നിലത്തിറക്കില്ല എന്ന് വാശിയുള്ളതുപോലെയായിരുന്നു അദ്ദേഹത്തിന്റെ "ഡ്രൈവിംഗ്‌". വിമാനം നിലത്തിറങ്ങിയെങ്കിലും ആള്‍ക്കാര്‍ക്ക്‌ ഇറങ്ങാന്‍ പിന്നെയും സമയം വേണ്ടിവന്നു. നിരയായി കിടക്കുന്ന വിമാനങ്ങള്‍ക്കിടയില്‍ ഒതുക്കിയിടാന്‍ സ്ഥലം കിട്ടിയിട്ടുവേണ്ടേ. ഇടക്കിടെ വാച്ചില്‍ നോക്കി ചെറുതും വലുതുമായ നെടുവീര്‍പ്പുകള്‍ പാസ്സാക്കി; 3:15 ആവാന്‍ ഇനി 2 മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളു... കൂടുതല്‍ ക്ഷമ പരീക്ഷിക്കാന്‍ അവസരമുണ്ടാക്കാതെ, യാത്രക്കാരൊക്കെ വിമാനത്തില്‍ നിന്നും ഇറങ്ങിത്തുടങ്ങി.

ഇനി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്‌ പോകണം... ലഗ്ഗേജ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ ചുറ്റും പരതി; 'ആഭ്യന്തര'ത്തില്‍നിന്നും 'അന്താരാഷ്ട്ര'ത്തിലേക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ടെന്നുകേട്ടിട്ടുണ്ട്‌, അത്‌ എവിടെ നിന്നാണാവോ? അധികം തിരയേണ്ടി വന്നില്ല, ചെറുതാണെങ്കിലും ബസ്‌ സര്‍വീസിനെക്കുറിച്ചുള്ള ബോര്‍ഡ്‌ കണ്ണില്‍പ്പെട്ടു. കണ്‍വെയര്‍ ബെല്‍റ്റിലൂടെ ആടിത്തൂങ്ങിവന്ന ബാഗും വലിച്ചെടുത്ത്‌, ബസില്‍ കയറാനായി പാഞ്ഞുചെന്നെങ്കിലും പ്രത്യേകിച്ച്‌ കാര്യമൊന്നുമുണ്ടായില്ല. എന്നെ ഒറ്റയ്ക്ക്‌ കൊണ്ടുപോകില്ല എന്ന് ഡ്രൈവര്‍ക്ക്‌ വാശി, ബസ്സില്‍ നിറയെ ആളുകള്‍ കയറുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ബസ്‌ നീങ്ങിത്തുടങ്ങിയെങ്കിലും, അതിനേക്കാള്‍ വേഗത്തിലാണ` വാച്ച്‌ ഓടുന്നതെന്ന് പെട്ടെന്ന് മനസ്സിലായി. ബാക്കിയുള്ള സമയവും പാഴായ സമയവും ഒക്കെക്കൂടി ചേര്‍ത്ത്‌ ഒരു പുതിയ സൂത്രവാക്യം കണ്ടുപിടിക്കാനായി മനസ്സിലെ കമ്പ്യൂട്ടര്‍ ഓണാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുവരെയുള്ള കണക്കുകൂട്ടലുകളെല്ലാം പാളിയതിന്റെ വിഷമത്തിലാവാം മനോമുകുരത്തില്‍ 'ബ്ലാങ്ക്‌ സ്ക്രീനാ'ണ` തെളിഞ്ഞത്‌.

വഴിയില്‍ക്കണ്ട വിമാനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയെയൊക്കെ ആദരിച്ച്‌, ബസ്‌ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പടിവാതില്‍ക്കലെത്തി. ബാഗുകള്‍ എടുത്ത്‌ ട്രോളിയിലേക്ക്‌ വയ്ക്കുമ്പോള്‍, ഒരു സമധാനത്തിനുവേണ്ടി വാച്ചില്‍ ഒന്നുകൂടിനോക്കി സമയം ഉറപ്പുവരുത്തി - 2:00 മണി. താമസിച്ചതിന്റെ കാരണം ബോധിപ്പിച്ചാല്‍ ഒരുപക്ഷേ ജിദ്ദാവിമാനത്തില്‍ കയറ്റാതിരിക്കില്ല, പോയി നോക്കുക തന്നെ. ഒന്നുമില്ലെങ്കിലും നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ അല്ലേ?

ഏതാണ്ട്‌ 1 കിലോമീറ്ററിലധികം ട്രോളി തള്ളി, അകത്തേക്കുള്ള വഴി കണ്ടുപിടിച്ചു. തോക്കേന്തിയ പോലീസുകാരനെ ടിക്കറ്റും പാസ്പോര്‍ട്ടുമൊക്കെ കാണിച്ച്‌ തൃപ്തിപ്പെടുത്തി, അകത്തുകയറിപ്പറ്റി. ഭാഗ്യം, 'അന്വേഷണം' എന്ന ബോര്‍ഡ്‌ തൂക്കിയ റൂമിനുള്ളില്‍ 2 പേര്‍ ചിരിച്ചുരസിച്ചിരിക്കുന്നുണ്ട്‌. ചിരിക്കാനുള്ള മാനസീകാവസ്ഥയിലല്ലെങ്കിലും, മുഖത്ത്‌ ചിരിയുണ്ട്‌ എന്നുവരുത്തി "എയര്‍ ഇന്ത്യ ജിദ്ദ ഫ്ലൈറ്റ്‌" എന്ന 4 വാക്കുകള്‍ ഒരു ചോദ്യചിഹ്നത്തില്‍ കൊളുത്തി ആ റൂമിലേക്ക്‌ ഇട്ടുകൊടുത്തു. ഏതെങ്കിലും ഒരു വാക്കില്‍ അവന്മാര്‍ കൊത്തും എന്നായിരുന്നു പ്രതീക്ഷ, അതു തെറ്റിയില്ല;

"ജിദ്ദ ഫ്ലൈറ്റ്‌?"

തമ്മില്‍ പറഞ്ഞുരസിച്ചിരുന്ന തമാശയ്ക്ക്‌ അല്‍പ്പം ഇടവേളകൊടുത്ത്‌, നല്ല ഒരു ഇരയെ കിട്ടിയപോലെ, അതിലൊരാള്‍ എന്റെ നേരെ തിരിഞ്ഞു... കാര്യമായ എന്തോ വിവരം കിട്ടുമെന്നുകരുതിയാണ`, 'അതെ' എന്ന അര്‍ത്ഥത്തില്‍ തലകുലുക്കിയത്‌. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട്‌, അയാള്‍ അപരന്റെ നേരെ മുഖം തിരിച്ചു, എന്തോ വലിയ തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചു...

"ആഗേ ചലോ ഭായി, വഹാം ജാകേ പൂച്ഛോ"

ചിരിക്കിടയില്‍ അയാള്‍ ഇത്രയും പറയാന്‍ മറന്നില്ല, 'ആഗേ ചലി'ക്കുകതന്നെ... 'എയര്‍ ഇന്ത്യ' എന്ന് എഴുതിയ നിരവധി കൗണ്ടറുകള്‍ കുറച്ചുമുന്നിലായി കാണുന്നുണ്ട്‌. ബാഗും ചുമന്ന് ക്ഷീണിച്ചുനിന്നിരുന്ന ട്രോളിയും തള്ളി മുന്നോട്ട്‌ നീങ്ങുമ്പോള്‍, ആ പഹയന്‍മാര്‍ എന്തിനായിരിക്കും പൊട്ടിച്ചിരിച്ചത്‌ എന്നോര്‍ത്ത്‌ മനസ്സില്‍ ഒരു ഇത്‌, ഏത്‌?

(തുടരും)

6 comments:

  1. അതെ, അവന്മാരെന്തിനായിരിക്കും പൊട്ടിച്ചിരിച്ചത്?
    ബാക്കി പോരട്ടേ...

    “പ്ലേറ്റിനുചുറ്റും ആര്‍ത്തിരമ്പുന്ന ഈച്ചകളോട്‌ മത്സരിച്ച്‌ ഒന്നുരണ്ട്‌ ഇഡ്ഡലികള്‍ അകത്താക്കിയെങ്കിലും ചായയില്‍ ചാടി ആത്മഹത്യ ചെയ്തവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല.”

    ഇതു രസമായി കേട്ടോ.

    ReplyDelete
  2. Jim,
    kalakki tto... ninte pathivu narmathinu oru kuravum vannittilla... really good to read..

    vayichapol last time mumbai airportil poya sambavangl orma vannu
    waiting for the next..
    Praveen

    ReplyDelete
  3. എയര്‍ ഇന്ത്യാ ചരിതം ഒരു തുടരന്‍ ആക്കാനാണോ പരിപാടി. എന്തായാലും വിവരണം അസ്സലായിട്ടുണ്ട്..

    വീട്ടുകാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, നേരാംവണ്ണം വിചാരിച്ച സമയത്ത് എത്തണമെങ്കില്‍ എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവരെ നമ്പരുതെന്ന്..

    ReplyDelete
  4. ഇതെല്ലാം വായിക്കുമ്പോള്‍(എയറിന്ത്യയെ പറ്റി) ഒരു തരം നിര്‍വികാരിത തോന്നുന്നു,കാരണം എയറിന്ത്യയില്‍ യാത്ര ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച ഒരുവനും അവരുടെ ആഥിഥ്യമര്യാദകള്‍ സുവര്‍‌ണ്ണ ലിപിയില്‍ അവന്റെ മനസ്സില്‍ കൊത്തിവച്ചിരിയ്ക്കും.അതുമാതിരി ‘സേവനമല്ലേ’ ചെയ്തു തരുന്നത്..!

    എഴുത്തിന്റെ ശൈലി അസ്സലായിട്ടുണ്ട്, ഒട്ടും ബോറടിപ്പിക്കാതെ,നര്‍മ്മത്തില്‍ ചാലിച്ച് ദുരിതങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടുന്നത് ഇഷ്ടായിട്ടൊ...:)

    ReplyDelete
  5. എനിക്ക് ബ്ലഡ് പ്രഷറും നടുവേദനയും വരാന്‍ കാരണം മുംബായിലെ ‘സ്ഥാനീയ -അന്താരാഷ്ട്രീയ’ ടെര്‍മിനുകള്‍ക്കിടയിലുള്ള യാത്ര മൂലമാണെന്ന് എന്റെ പ്രിയപത്നി പറയാറുള്ളതോര്‍ത്തു പോകുന്നു.
    ചരിതം തുടരു കുട്ടപ്പാ...

    ReplyDelete
  6. ഫ്രീ ടിക്കറ്റ് തരാമെന്ന് പറഞ്ഞാലും എയര്‍ ഇന്ത്യയില്‍ പോകില്ലായെന്ന് ഞാന്‍ എന്റെ അനുഭവം കൊണ്ട് ശപഥം ചെയ്തിട്ടുണ്ട്.

    ReplyDelete