Saturday 15 November 2008

റിപ്പർ വരുന്നേയ്...

ല്ല്യപ്പൻ മരിക്കുമ്പോൾ കുട്ടപ്പന്‌ നാലോ അഞ്ചോ വയസ്സ്‌; എന്നുവച്ചാൽ നേഴ്സറിയിൽ കയിലുകുത്തണ കാലം। കുറച്ചു വർഷങ്ങൾക്ക്‌ ശേഷം ഇളയ അമ്മായിയുടെ കല്ല്യാണം കൂടി കഴിഞ്ഞതോടെ വലിയ വീട്ടിൽ വല്ല്യമ്മ തനിച്ചായി. പക്ഷേ അധികം താമസിയാതെ തന്നെ വല്ല്യമ്മയ്ക്ക്‌ കൂട്ടുകിടക്കാൻ പോവുക എന്ന മഹത്തായ ഉത്തരവാദിത്വം കുട്ടപ്പന്റെ തലയിലായി. കുട്ടപ്പന്റെ വീട്ടിൽ നിന്നും വല്ല്യമ്മ താമസിക്കുന്ന തറവാട്ടിലേക്ക്‌ കുറഞ്ഞത്‌ അരമണിക്കൂർ നടക്കണം. വീണ്ടും പതിനഞ്ച്‌ മിനിട്ടുകൾ കൂടി നടന്നാലേ സ്കൂളിലെത്തുകയുള്ളു. അങ്ങനെ കാലത്തും വൈകിട്ടും ഈ കണ്ട ദൂരമൊക്കെ താണ്ടി കുട്ടപ്പൻ തന്റെ സേവനം തുടർന്നു.

തറവാട്ടിലെ പഴയ റേഡിയോ ആയിരുന്നു കുട്ടപ്പന്റെ പ്രധാന കൂട്ടുകാരൻ। ആ റേഡിയോയിലൂടെ, അന്നാട്ടിൽ മറ്റാർക്കും കിട്ടാത്ത സ്റ്റേഷനുകൾ തപ്പിയെടുത്ത്‌ പാട്ടുകൾ കേൾക്കുന്നത്‌ കുട്ടപ്പന്‌ ഒരു വീക്നെസ്സ്‌ ആയിരുന്നു. വൈകെന്നേരം തറവാട്ടിലേക്ക്‌ പോകുമ്പോൾ അന്നത്തേക്കാവശ്യമായ മിഠായികൾ, ചിപ്സ്‌, കഥപുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ചീരേട്ടന്റെ കടയിൽ നിന്നും സംഭരിച്ചാണ്‌ യാത്ര. പ്രായമായ വല്ല്യമ്മ പ്രാർത്ഥനയൊക്കെ ചൊല്ലി നേരത്തെ ഉറക്കം പിടിച്ചാലും മേൽപ്പറഞ്ഞ സാധനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ കുട്ടപ്പൻ കിടക്കാറുള്ളൂ.

അങ്ങനെയിരിക്കെയാണ്‌ കുട്ടപ്പന്റെ ചിറ്റപ്പന്റെ മോൻ തോമസുകുട്ടി പട്ടാളത്തിൽ ചേരുന്നത്‌। നാട്ടിലെ അറിയപ്പെടുന്ന കൈപ്പന്തുകളിക്കാരനായ തോമസുകുട്ടിയെ പട്ടാളത്തിലേക്ക്‌ വിളിച്ചതിൽ വീട്ടുകാരോടൊപ്പം നാട്ടുകാരും അഭിമാനിച്ചു. 'ഹാ ഗുണികളൂഴിയിൽ നീണ്ടുവാഴാ' എന്ന കവിതാ ശകലത്തെ 'അതാ ആ കാണുന്ന കുഴിയിലൊരു നീണ്ട വാഴ' എന്ന് കെങ്കേമമായി വിവർത്തനം ചെയ്ത്‌ പത്താം ക്ലാസ്സ്‌ പാസ്സായവനാണ്‌ തോമസുകുട്ടി. അവനെ പട്ടാളത്തിലെടുത്തില്ലെങ്കിൽ വേറെ ആരെ എടുക്കും?

തോമസുകുട്ടി പട്ടാളത്തിൽ പോയതോടെ കോളടിച്ചത്‌ കുട്ടപ്പനാണ്‌; നിനച്ചിരിക്കാതെ ഒരു സൈക്കിൾ സ്വന്തമായി കിട്ടി। അതുവരെ തോമസുകുട്ടി ഉപയോഗിച്ചിരുന്നതാണ്‌, തോമസുകുട്ടി പോയതോടെ അനാഥമായ സൈക്കിളിനെ ചിറ്റപ്പൻ കുട്ടപ്പന്റെ കൈകളിലേക്ക്‌ ഏൽപ്പിച്ചു. പഴയ റാലി സൈക്കിളാണ്‌... ബ്രേക്ക്‌ കമ്മിയാണെങ്കിലും നല്ല ബലവും കനവും - അതാണ്‌ റാലി സൈക്കിളുകളുടെ പ്രത്യേകത. ദാനം കിട്ടിയ സൈക്കിളിന്‌ ബ്രേയ്ക്‌ ഉണ്ടോ എന്ന് നോക്കേണ്ട ആവശ്യമില്ല എന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ട്‌, കിട്ടിയ പാതി കിട്ടാത്ത പാതി കുട്ടപ്പൻ സൈക്കിളിൽ യാത്ര ആരംഭിച്ചു.

പിന്നീടുള്ള സഞ്ചാരം മുഴുവൻ കുട്ടപ്പൻ സൈക്കിളിലാക്കി. നാട്ടിലെ വഴിയായ വഴികളിലൂടെയൊക്കെ കുട്ടപ്പനും സൈക്കിളും കയറിയിറങ്ങി. സൈക്കിൾ കിട്ടിയതോടെ രാവിലേയും വൈകിട്ടുമുള്ള യാത്ര എളുപ്പമായി. പക്ഷെ തണുപ്പുകാലമായപ്പോൾ കുട്ടപ്പൻ വിവരമറിഞ്ഞു; കടുത്ത മഞ്ഞിലൂടെ സൈക്കിൾ ചവിട്ടുന്നത്‌ വളരെ പ്രയാസകരം. വായ, മൂക്ക്‌, ചെവി തുടങ്ങിയ തുളകളിലൂടെയെല്ലാം തണുപ്പിന്റെ ശക്തമായ ആക്രമണം. ഒടുവിൽ അതിന്‌ പ്രതിവിധി കണ്ടെത്തിയത്‌ കുട്ടപ്പന്റെ അമ്മയായ തങ്കമ്മയാണ്‌. എവിടെയോ യാത്രപോയപ്പോൾ മേടിച്ചുകൊണ്ടുവന്ന ഒരു കമ്പിളിത്തൊപ്പിയായിരുന്നു തങ്കമ്മയുടെ ഒറ്റമൂലി. ആ തൊപ്പി ധരിച്ചാൽ കണ്ണ് ഒഴികെ തല മൊത്തം മറയും. ആദ്യം അൽപ്പം മടി തോന്നിയെങ്കിലും പുതിയ സംവിധാനവുമായി കുട്ടപ്പൻ പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടു.

ആയിടക്കാണ്‌ നാട്ടിലൊക്കെ 'റിപ്പർ' തരംഗം ശക്തമായത്‌। റിപ്പർ ചന്ദ്രന്റെ വിളയാട്ടം കാരണം യാതൊരുവിധ ആയുധങ്ങളും വീടിനു വെളിയിൽ വയ്ക്കാത്ത കാലം. കറിക്കത്തി, വാക്കത്തി ആധിയായ കത്തികളും തൂമ്പാ, മൺവെട്ടി, പിക്കാസ്‌ തുടങ്ങിയ അപ്പർ ഗ്രേഡ്‌ ആയുധങ്ങളും അലമാരയിൽ വച്ചുപൂട്ടിയിരുന്ന കാലം.

സാഹചര്യം ഇങ്ങനെ തീർത്തും അനുകൂലമല്ലാത്ത സമയത്താണ്‌, ഒരു ദിവസം കുട്ടപ്പൻ തന്റെ സൈക്കിളിൽ 'കൊരങ്ങൻ തൊപ്പി'യും ധരിച്ച്‌ വീട്ടിലേക്ക്‌ വരുന്നത്‌। നേരം പരപരാ വെളുത്തുവരുന്നതേയുള്ളു. സ്കൂളിൽപോകുന്നതിനുമുന്നേ എന്തോ അത്യാവശ്യ പണികൾ ചെയ്തുതീർക്കേണ്ടതിനാൽ പതിവിലും നേരത്തെയാണ്‌ കുട്ടപ്പന്റെ എഴുന്നെള്ളത്ത്‌. കല്ലുകളും കുഴികളുമൊക്കെയുള്ള വഴിയിലൂടെ സൈക്കിളിനെ നോവിക്കാതെയെന്നവണ്ണമാണ്‌ വരവ്‌. ഇടയ്ക്‌ ചെറിയ ഒരു തോടും കയറ്റവും ഒന്നിച്ചുള്ളതിനാൽ അവിടെ ഇറങ്ങി സൈക്കിൾ തള്ളിക്കയറ്റാതെ രക്ഷയില്ല. കുട്ടപ്പനും സൈക്കിളും കയറ്റം കയറിത്തുടങ്ങി; പെട്ടെന്ന് അത്യുച്ചത്തിൽ ഒരു കരച്ചിൽ...

"അയ്യോ, അമ്മച്ചിയേ... റിപ്പർ വരുന്നേ..."

കുട്ടപ്പൻ തലയുയർത്തി ചുറ്റും നോക്കി, റോഡരികിൽത്തന്നെയുള്ള തങ്കച്ചൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്‌ കരച്ചിൽ കേൾക്കുന്നത്‌. അവിടത്തെ ഇളയ പെൺകുട്ടിയാണ്‌ കൊച്ചുവെളുപ്പാം കാലത്ത്‌ 'സാധകം' ചെയ്യുന്നത്‌. ഈ തണുപ്പത്ത്‌ റിപ്പർ ചേട്ടൻ ഇവിടെ എന്തുചെയ്യുകയാണ്‌, ഇങ്ങേർക്കു ഉറക്കവുമില്ലേ എന്നൊക്കെ ചിന്തിച്ച്‌ കാടുകയറുമ്പോളാണ്‌ ഒരു കാര്യം കുട്ടപ്പൻ ശ്രദ്ധിച്ചത്‌ - തന്റെ നേരെ വിരൽചൂണ്ടിയാണ്‌ അവൾ അലറുന്നത്‌. ഇനി റിപ്പർ തന്റെ പിന്നിലൂടെയാണോ വരുന്നത്‌ എന്ന് സംശയിച്ച്‌ കുട്ടപ്പൻ ചെറിയ വിറയലോടെ തിരിഞ്ഞുനോക്കി, ആരെയും കാണാനില്ല.

അപ്പോളേക്കും കരയുന്ന കൊച്ചിന്റെ അടുക്കലേക്ക്‌ ആരെക്കെയോ വന്നെത്തി... അടുത്ത വീടുകളിലൊക്കെ ആളനക്കം... റിപ്പറെ കയ്യോടെ പിടിക്കാനുള്ള തയ്യാറെടുപ്പാവാം, പക്ഷെ കക്ഷി എവിടെ?

"ഡാ, കുട്ടപ്പാ..."

ആ ബഹളത്തിനിടയിലും തങ്കച്ചൻ ചേട്ടന്റെ സ്വരം കുട്ടപ്പൻ തിരിച്ചറിഞ്ഞു।

"നീ എന്നതാടാ തലയിൽ വച്ചിരിക്കുന്നത്‌? പിള്ളാരെ പേടിപ്പിക്കാൻ ഓരോ കോലവും കെട്ടി രാവിലെ ഇറങ്ങിക്കോളും... ഊരെടാ ആ തൊപ്പി..."

കാര്യത്തിന്റെ ഗൗരവം അപ്പോൾ പിടികിട്ടിയില്ലെങ്കിലും കുട്ടപ്പൻ അറിയാതെ തൊപ്പിയൂരി, എന്നിട്ട്‌ സൈക്കിളും തള്ളി മുന്നോട്ട്‌ നടന്നു. റിപ്പറെ കാണാൻ വന്നവരൊക്കെ നിരാശരായി മടങ്ങി. തന്റെ തൊപ്പിക്കും റിപ്പർ ചന്ദ്രനും ഏതാണ്ടോ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടപ്പൻ പിന്നീടൊരിക്കലും 'കൊരങ്ങൻ തൊപ്പി' ധരിച്ചിട്ടില്ല.

ശുഭം!

Saturday 1 November 2008

ഉപാസനയിലേക്ക് വീണ്ടും...

ചന്നം പിന്നം പെയ്യുന്ന ചാറ്റമഴയുടെ അകമ്പടിയോടെയാണ` അങ്കമാലിയിൽ നിന്നും യാത്ര തിരിച്ചത്‌. കാർമേഘത്തിന്റെ ആവരണം ആകാശമാകെ പടർന്നുകിടന്നതിനാൽ എപ്പോൾ വേണമെങ്കിലും മഴ ശക്തിപ്പെടുമെന്ന് ഉറപ്പായിരുന്നു. ഈ അവധിക്കാലത്ത്‌ മഴ ഒരു കൂട്ടുകാരിയെപ്പോലെ കൂടെക്കൂടിയിരിക്കുകയാണ`. ഏതൊക്കെ സ്ഥലങ്ങളിൽ പോയോ, അവിടെയൊക്കെ അവൾ ഒപ്പം വന്നു - സാന്ത്വനിപ്പിച്ചും താരാട്ടുപാടിയും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും ഇടയ്ക്കിടെ ദേഷ്യപ്പെട്ടും - എനിക്കവളെ അത്രയ്ക്ക്‌ ഇഷ്ടമാണെന്ന് മനസ്സിലാക്കിയതുപോലെ...

ഞായറാഴ്ച ആണെങ്കിലും റോഡിൽ വാഹനങ്ങൾക്ക്‌ യാതൊരു കുറവും ഇല്ല. അതിരാവിലെ എഴുന്നേറ്റ്‌ പള്ളിയിൽപോയി കുർബാനയൊക്കെ കൂടി പുറപ്പെടാം എന്നതായിരുന്നു തലേദിവസം രാത്രിയിൽ എടുത്ത തീരുമാനം. പക്ഷേ കൂടുതൽ ഉത്തരവാദിത്വത്തോടെ ഉറങ്ങിയതിനാൽ രാവിലത്തെ കുർബാന സൗകര്യപൂർവ്വ്വം വൈകുന്നേരത്തേക്ക്‌ മാറ്റി! ഒരു വഴിക്കുപോകുന്നതല്ലേ എന്നുകരുതിയാവണം, കൂട്ടുകാരൻ ജോജി വഴിവക്കിലുള്ള എല്ലാ പള്ളികളുടെ മുൻപിലും കുരിശുവരച്ചു... അതിന` അകമ്പടിയെന്നവണ്ണം, സിഡി പ്ലെയറിൽ ഭക്തിഗാനങ്ങൾ ഒഴുകുന്നു...

മഴയുടെ ശക്തി കൂടുകയാണ`... പാതി കയറ്റിവച്ച ചില്ലുജാലകത്തിനിടയിലൂടെ മഴത്തുള്ളികൾ വണ്ടിക്കുള്ളിലേക്ക്‌ തലനീട്ടിത്തുടങ്ങി. ഒടുവിൽ, മനസ്സില്ലാമനസ്സോടെ കണ്ണാടി മുഴുവനായും ഉയർത്തിവച്ച്‌ ആ താന്തോന്നികളെ അവരുടെ ഇഷ്ടത്തിന` വിട്ടു. കനത്ത മഴയിലൂടെയും ചീറിപ്പായുന്ന വാഹനങ്ങളുടെ നീണ്ട നിര... കൂടുതലും കല്ല്യാണവണ്ടികളാണ`; സന്തോഷകരമായ ഒരു പുതുജീവിതത്തെ സ്വപ്നം കാണുന്ന വധൂവരന്മാർ അതിലേതെങ്കിലും വാഹനങ്ങളിലുണ്ടാവാം... ഇന്നത്തെ ദിവസം അവർക്കു സ്വന്തം!

പട്ടാമ്പിയിലേക്കാണ` യാത്ര - പാച്ചുവിനെ കാണാൻ... ഇടയ്ക്ക്‌ പാലക്കാട്‌ പോയിരുന്നുവെങ്കിലും അവന്റെ അടുക്കൽ പോകാൻ സാധിച്ചിരുന്നില്ല. സമയക്കുറവായിരുന്നു പ്രധാനകാരണം... മാത്രമല്ല, ഓടിപ്പോയി ഒന്നു മുഖം കാണിച്ച്‌, പെട്ടെന്നു തന്നെ തിരികെ വരുന്നതിനോട്‌ യോജിപ്പുമില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ`, അവനെക്കാണാൻ, അവന്റെ അരികിലിരുന്ന് വിശേഷങ്ങൾ കൈമാറാൻ ഒരു ദിവസം തന്നെ മാറ്റിവച്ചത്‌.

തൃശ്ശൂരിൽ നിന്നും കുന്ദംകുളം വഴി പട്ടാമ്പിയിലെത്താനാണ` എളുപ്പമെന്നാണ` പാച്ചുവിന്റെ ഉപദേശം. അടുത്ത ദിവസം കണ്ണൂർക്ക്‌ പോയതിനാൽ, കുന്ദംകുളം വരെയുള്ള വഴി പരിചിതമാണ`. എന്നാൽ അവിടെ നിന്നും പട്ടാമ്പിക്ക്‌ തിരിയുന്നതിനെക്കുറിച്ച്‌ യാതൊരു അറിവുമില്ല, എങ്കിലും വണ്ടി മുന്നോട്ട്‌ തന്നെ നീങ്ങി. മഴ ശമിച്ചതിനാൽ, ചില്ലുകൾ താഴ്ത്തി വഴിയരികിലെ സകല വഴികാട്ടികളെയും അരിച്ചുപെറുക്കിയാണ` യാത്ര. അധികം പോകുന്നതിനുമുന്നേ തന്നെ, ആരും ശ്രദ്ധിക്കാത്ത രീതിയിൽ റോഡിന്റെ ഓരത്തായി സ്ഥാപിച്ചിരിക്കുന്ന 'പെരിന്തൽമണ്ണ - പട്ടാമ്പി - പൊന്നാനി' എന്ന ബോർഡ്‌ ഭാഗ്യത്തിന` കണ്ണിൽപ്പെട്ടു.

'ആലോചിച്ചിട്ട്‌ ഒരു അന്തോമില്ല, ആലോചിച്ചില്ലെങ്കിൽ ഒരു കുന്തോമില്ല' എന്ന ആഗോള തത്ത്വത്തിന്റെ പിൻബലത്തിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ, മേൽക്കണ്ട റോഡിലൂടെ 'ഗാഡി' പാഞ്ഞുതുടങ്ങി. അത്ര നിരപ്പല്ലാത്ത വഴി... ഇടക്കിടെയുള്ള കുഴികളും വളവും തിരിവുമൊക്കെ തട്ടിക്കിഴിച്ചാൽ ഒരു തനി നാടൻ കേരളാ റോഡ്‌... വയലുകളും വീടുകളുമൊക്കെ അതിരിടുന്ന ആ വഴിത്താരയിലൂടെ 'ലക്ഷ്യം' അടുത്തെത്തിക്കൊണ്ടേയിരുന്നു. ഒരു കൊല്ലം മുന്നേ, ഒരു മെയ്മാസ സന്ധ്യയിൽ ഇതേ വഴിയിലൂടെ ഒരു ബസ്‌യാത്ര നടത്തിയതാണ`. ഇരുൾ വീഴുന്ന മുറ്റത്തിന്റെ അതിർത്തിയും കടന്ന് ആരോ വരുമെന്ന പ്രതീക്ഷയിൽ, പാതിചാരിയ വാതിൽപ്പടികൾക്കു പിന്നിൽ കാത്തുനിന്നിരുന്ന തിളക്കമാർന്ന കണ്ണുകളുടെ ഓർമ്മയിൽ ദീപ്തമാവുന്ന ഒരു യാത്ര. പകൽ ആയതിനാലാവാം, ഇന്ന് ആ കതകുകളൊക്കെ മുഴുവനായും അടച്ചിരിക്കുന്നു. ഒരുപക്ഷേ, അവരുടെയൊക്കെ കാത്തിരിപ്പിന` ഫലമുണ്ടായതാവാനും മതി. അതോ, ഇനി ആരും വരുവാനില്ലെന്നുകരുതി കാത്തിരിപ്പ്‌ അവസാനിപ്പിച്ചതോ?

തൂതപ്പുഴയ്ക്ക്‌ കുറുകെയുള്ള പാലവും കടന്ന് പട്ടാമ്പി പട്ടണത്തിലൂടെ വണ്ടി പെരിന്തൽമണ്ണ റോഡിലേക്ക്‌ കയറി. ഇനി അൽപ്പം കൂടി പോയാൽ 'ഉപാസന'യിലെത്താം. കഴിഞ്ഞ തവണ വന്നപ്പോൾ മനസ്സിൽ പതിഞ്ഞ അടയാളങ്ങൾ ഓർത്തെടുത്ത്‌, അതിന്റെ ബലത്തിലാണ` യാത്ര. പാച്ചുവിന്റെ വീട്ടിലേക്ക്‌ തിരിയാൻ സഹായിക്കുന്ന '110 KV സബ്‌ സ്റ്റേഷൻ' ചൂണ്ടുപലക കൂടി പിന്നിട്ടതോടെ ഹൃദയം സന്തോഷപൂരിതമായി...

'ഉപാസന'യുടെ മുന്നിലെ ചെറിയ റോഡിൽ കാർ ഒതുക്കിയിട്ട്‌ പുറത്തിറങ്ങി ഉച്ചത്തിൽ വിളിച്ചു;

"പാച്ചുവേയ്‌..."

വഴിയിലേക്ക്‌ തുറന്നിട്ടിരിക്കുന്ന ജനലിലൂടെ അവന്റെ ശബ്ദം...

"ഹോയ്‌... ജിമ്മിച്ചാ... കയറി വാ..."

ഗേറ്റ്‌ തുറന്ന് കൂട്ടുകാരനൊപ്പം അകത്തേക്ക്‌ കടന്നു; ശബ്ദം കേട്ടിട്ടാവണം, രണ്ട്‌ കുസൃതിക്കുരുന്നുകൾ ഓടിവന്നു. ഒരുവനെ കഴിഞ്ഞ തവണ കണ്ടതാണ`, പാച്ചുവിന്റെ ചേച്ചിയുടെ മകൻ. അതുകൊണ്ട്തന്നെ രണ്ടാമനെ തിരിച്ചറിയാൻ പാടുപെടേണ്ടിവന്നില്ല. പിന്നാലെ മുൻപരിചയമില്ലാത്ത 2 സ്ത്രീകഥാപാത്രങ്ങൾ കൂടിയെത്തി - ചേച്ചിമാർ. ഉമ്മ കൂടെ രംഗപ്രവേശം ചെയ്തതോടെ സ്വീകരണക്കമ്മറ്റി പൂർത്തിയായി.

എല്ലാവരോടും കുശലം പറഞ്ഞ്‌ നേരെ പാച്ചുവിന്റെ റൂമിലേക്ക്‌ കടന്നു. സുസ്മേരവദനനായി അവൻ നീട്ടിയ കൈയിൽ പിടിച്ചപ്പോൾ ഒരു പ്രത്യേക ഊർജ്ജം കൈവന്നതുപോലെ... പാച്ചുവിന` തടി അൽപ്പം കൂടിയിരിക്കുന്നു, എന്നിരുന്നാലും വാക്കിലും നോക്കിലും അവനിപ്പോളും 'പുലി' തന്നെ. വിശേഷങ്ങളുടെ ഭാണ്ടക്കെട്ടുകൾ അഴിച്ച്‌ നിരത്തി, പരസ്പരം കൈമാറിക്കൊണ്ടിരുന്ന ഞങ്ങളുടെയിടയിൽ കൂട്ടുകാരൻ ജോജി മിക്കവാറും ഒരു സ്രോതാവായി മാറി.

ഓണാവധി പ്രമാണിച്ച്‌ ചേച്ചിമാരും കുട്ടികളും എത്തിയിരിക്കുന്നതിനാൽ വീട്ടിൽ നല്ല അരങ്ങാണ`. കാരണവരുടെ അധികാരം ഇടയ്ക്കിടെ കുട്ടികളുടെ നേരേ പ്രയോഗിച്ച്‌ പാച്ചു നല്ലപിള്ള ചമഞ്ഞു. പള്ളിയിൽ പോയിരുന്ന ബാപ്പകൂടി എത്തിയതോടെ രംഗം കൊഴുത്തു. സംസ്സാരത്തിനിടയിലെപ്പോളോ, തന്റെ പ്രചോദനമായ ചേഗുവേരെയെക്കുറിച്ച്‌ അവൻ വാചാലനായി; പറഞ്ഞുതന്ന പലകാര്യങ്ങളും ആദ്യ അറിവുകളുമായി...

കല്ല്യാണമുറപ്പിച്ചിരുന്ന സമയത്ത്‌ റിജു മേനോൻ എന്ന ദില്ലിവാലയെ സമർത്ഥമായി പറ്റിച്ച കഥകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ` പാവം വിനുവണ്ണന` (റെജി റാം) ഒരു പണികൊടുക്കാൻ അവൻ തീരുമാനിച്ചത്‌. പിന്നെ താമസിച്ചില്ല, അണ്ണന്റെ മൊബൈലിലേക്ക്‌ വിളിപോകാൻ...

"ഹലോ, റെജിറാമല്ലേ?"

"അതെ, ആരാണ` വിളിക്കുന്നത്‌?" - മറുതലക്കൽ അണ്ണന്റെ ശബ്ദം സ്പീക്കറിലൂടെ മുഴങ്ങി..

"ഞാൻ പട്ടാമ്പിയിൽ നിന്നാണ`...." - പേര` പറയാതെ പാച്ചു വിദഗ്ദമായി രക്ഷപ്പെട്ടു!

ആളെ മനസ്സിലാകാതെ സംശയിച്ചുനിൽക്കുന്ന അണ്ണന്റെ മുന്നിലേക്ക്‌ അടുത്ത ചീട്ടിറക്കി

"അതേയ്‌... നിങ്ങൾ കൂറച്ചു കാശ്‌ കടം വാങ്ങിയിട്ടുണ്ടായിരുന്നല്ലോ, അത്‌ തിരികെ തന്നുകൂടെ?"

"എന്ത്‌? കാശോ? ഏത്‌ കാശ്‌?" - അണ്ണന്റെ സ്വരത്തിൽ അൽപ്പം ഇടർച്ച...

"അതെ... 5 കൊല്ലം മുന്നേ നിങ്ങൾ വാങ്ങിയ ആ 1000 രൂപ... അതിന്റെ കാര്യം തന്നെ..."

"ഹേയ്‌... ഞാൻ ആരോടും കാശൊന്നും വാങ്ങിയിട്ടില്ല... നിങ്ങൾക്ക്‌ ആളുമാറിയതായിരിക്കും..." - ശബ്ദത്തിലെ പതറിച്ച മറയ്ക്കാൻ അണ്ണന്റെ വിഫലശ്രമം.

കൂടുതൽ കുഴപ്പിക്കേണ്ട എന്നുകരുതിയാവണം പാച്ചു കളംമാറ്റിച്ചവിട്ടി...

"അങ്ങനെ പറഞ്ഞ്‌ ഒഴിയാമെന്നൊന്നും കരുതേണ്ട... നിങ്ങൾ പൈസ വാങ്ങിയതിന` സാക്ഷിയുണ്ട്‌, ഇതാ അയാളോടു സംസ്സാരിക്കൂ..."

ഇതുപറഞ്ഞ്‌, പാച്ചു ഫോൺ ഈയുള്ളവനെ ഏൽപ്പിച്ചു. ആകപ്പാടെ അന്തംവിട്ടുനിൽക്കുന്ന അണ്ണന്റെ 'കൺഫ്യൂഷൻ' അതോടെ പൊട്ടിച്ചിരിയിലേക്ക്‌ വഴിമാറി. അത്‌ മറ്റുള്ളവരും ഏറ്റുപിടിച്ചതോടെ അൽപ്പനേരം റൂമിലാകെ ചിരിയുടെ മാലപ്പടക്കം പൊട്ടിയ പ്രതീതി. വിശേഷങ്ങൾ കൈമാറി, വീണ്ടും വിളിക്കാമെന്ന ഉറപ്പിൽ അണ്ണൻ വിടപറഞ്ഞു.

സംസ്സാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. അതിനിടയിൽ, നോമ്പ്കാലമായിരുന്നിട്ടും ചേച്ചിമാർ പെട്ടെന്നുതന്നെ ഭക്ഷണം തയ്യാറാക്കി - നല്ല ഒന്നാംതരം കോഴിക്കറിയും പത്തിരിയും. അവ എങ്ങനെ ശാസ്ത്രീയമായി കഴിക്കാം എന്ന് വിവരിച്ച്‌ ചേച്ചിമാർ അരികിൽത്തന്നെ നിന്നിരുന്നതിനാൽ പ്ലേറ്റിലെ പത്തിരികൾ മുഴുവനും തീർക്കാതെ രക്ഷയുണ്ടായില്ല.

മടക്കയാത്രയ്ക്കുള്ള സമയമായിരിക്കുന്നു... ആകാശം ചെറുതായി ഇരുണ്ടുകൂടിത്തുടങ്ങി. എന്നെ പിൻതുടർന്ന് മഴ ഇവിടെയുമെത്തിയെന്ന് കളി പറഞ്ഞപ്പോൾ 'ഇതു പെയ്യാനുള്ള കോളല്ല' എന്നു പാച്ചു തീർത്തുപറഞ്ഞു. മനസ്സിനുള്ളിലെ മഴക്കാറുകളെ അവിടെത്തന്നെ ഒതുക്കിവച്ച്‌, പാച്ചുവിനോട്‌ യാത്ര ചോദിച്ചു, അടുത്ത തവണ വീണ്ടും കാണാമെന്ന ഉറപ്പിൽ. ആദ്യമായിട്ടാണ` കാണുന്നതെങ്കിലും ചിരപരിചിതരെപ്പോലെ ഇടപെട്ട ചേച്ചിമാരും, ഉമ്മയും വാപ്പയുമൊക്കെ പടിക്കൽ നിന്ന് യാത്രയാക്കി.

ഇടവഴിയിൽനിന്നും വണ്ടി പ്രധാനവീഥിയിലേക്ക്‌ കടന്നു. അതുവരെ മടിച്ചുനിന്ന മഴത്തുള്ളികൾ വർദ്ധിത വീര്യത്തോടെ താഴേക്ക്‌ പതിച്ചുതുടങ്ങി. ദിവസങ്ങളായി മഴ പെയ്യാതിരുന്ന പട്ടാമ്പിയുടെ മണ്ണിലൂടെ മഴവെള്ളത്തിന്റെ തേരോട്ടം... പട്ടണവും പാലവുമൊക്കെ കടന്ന് കാർ കുതിക്കുമ്പോളും പട്ടാമ്പിയിലെ 'മഴ നൃത്തം' അവസാനിച്ചിരുന്നില്ല...

(ശുഭം)