Sunday 19 August 2007

പാച്ചുവിനെത്തേടി...

"ഞാന്‍ നാളെ രാവിലെ ത്രിശ്ശൂര്‍ക്ക്‌ പോകുന്നു..."

ത്രിസ്സന്ധ്യാനേരത്ത്‌ ടൗണില്‍ പോയി മടങ്ങി വന്ന് കുപ്പായം മാറുമ്പോള്‍, പതിവുള്ള ഒരു ഗ്ലാസ്സ്‌ വെള്ളവുമായി അരികിലെത്തിയ വാമഭാഗത്തിന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞൊപ്പിച്ചു. കാരണമുണ്ട്‌, നേരത്തെ വീട്ടില്‍നിന്നുപോകുമ്പോള്‍ ഇങ്ങനെ ഒരു യാത്രയുടെ സൂചന പോലും കൊടുത്തിരുന്നില്ല. എങ്ങനെ കൊടുക്കാനാണ`, യാത്ര പ്ലാന്‍ ചെയ്തത്‌ വളരെ പെട്ടെന്ന് ആയിരുന്നില്ലേ. ടൗണിലേക്ക്‌ പോകുന്ന വഴിക്കു കിട്ടിയ ഒരു ഫോണ്‍കോളാണ` ഈ യാത്രയുടെ സദുദ്ദേശം സഫലമാക്കാന്‍ തുണയായത്‌. കുറെ നാളുകളായി മുങ്ങിനടക്കുന്ന ഒരു ചങ്ങാതി ചില്ലറ ഇടപാടുകള്‍ തീര്‍ക്കാന്‍ വരാമെന്ന് സമ്മതിച്ചിരിക്കുന്നു. ത്രിശ്ശൂരല്ല, ഏതു നരകത്തില്‍ പോകേണ്ടിവന്നാലും ഇത്തവണ അവനെ വിടാന്‍ ഒരുക്കമല്ലാത്തതിനാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി പുറപ്പെടാന്‍ തീരുമാനിച്ചു.

"ഉം... എന്താ പെട്ടെന്നൊരു യാത്ര? നേരത്തെ പറഞ്ഞില്ലല്ലോ?"

ഗ്ലാസ്‌ കൈമാറുമ്പോള്‍ ഉയര്‍ന്ന മറുചോദ്യത്തിന` ഒരു "നാഗവല്ലി" ടച്ചില്ലേയെന്ന സംശയം പെട്ടെന്ന് പൊട്ടിമുളച്ചതുകൊണ്ട്‌ കൂടുതലൊന്നും പറയാതെ റൂമില്‍ നിന്നും ഈ "രാമനാഥന്‍" വേഗം പുറത്തേക്ക്‌ നടന്നു। അതിനിടയില്‍, അടുത്ത ആക്രമണത്തിന` ഇടകൊടുക്കാതിരിക്കാന്‍ കൂട്ടുകാരനെ കാണാനാണെന്നുള്ള കാരണം പറയാതിരുന്നില്ല.

തിണ്ണയിലെ ഭിത്തില്‍ തൂങ്ങിക്കിടന്നാടുന്ന മനോരമ കലണ്ടറിന്റെ പിന്നാമ്പുറത്തെ തീവണ്ടി സമയങ്ങളിലൂടെ കണ്ണോടിച്ചു। രാവിലെ തെക്കോട്ടു പോകുന്ന ട്രെയിനുകളാണ` ലക്ഷ്യം. ദൂരയാത്രയാവുമ്പോള്‍ ട്രെയിനാണ` നല്ലത്‌. ഒടുവില്‍, കാലത്ത്‌ 9:20-നുള്ള ട്രിച്ചി ലിങ്കിനു പോകാന്‍ തീരുമാനിച്ചു. ലിങ്കിന` പോയാല്‍ ഷൊര്‍ണ്ണൂരുനിന്നും "വേണാട്‌" കിട്ടും, അതില്‍ക്കയറി തൃശ്ശൂര്‍ ഇറങ്ങി അവിടുത്തെ ഇടപാടുകള്‍ തീര്‍ത്ത്‌, അടുത്ത ദിവസം പാച്ചുവിനെകാണാന്‍ പോകാം. കുറെ നാളുകളായുള്ള ആഗ്രഹമാണ`, ഇത്തവണ അതു സാധിക്കണം. ഇതാണ` മാസ്റ്റര്‍ പ്ലാന്‍.

രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ട്‌ 9 മണിയയപ്പോഴേക്കും റെയില്‍വേ സ്റ്റേഷനില്‍ എത്തി। ഒന്നും കഴിക്കാതെ പുറപ്പെട്ടതുകൊണ്ട്‌ നല്ല വിശപ്പ്‌. ട്രെയിന്‍ കൃത്യസമയം പാലിക്കുന്നു എന്ന റെയില്‍വേ അറിയിപ്പ്‌ അവഗണിക്കാനുള്ള മനസ്സില്ലാത്തതിനാല്‍ വിശപ്പ്‌ സഹിക്കാന്‍ തീരുമാനിച്ചു. ചെലവാകുന്ന ഭാഷയിലൊക്കെ റെയില്‍വേ സുന്ദരി ഇടക്കിടെ വണ്ടിയുടെ വരവറിയിക്കുന്നു. കാര്യത്തോടടുത്തപ്പോള്‍ അവള്‍ കാലുമാറി, ട്രെയിന്‍ 10 മിനിറ്റ്‌ താമസിക്കുമെന്ന്. ഇതു നേരത്തെ പറഞ്ഞിരുന്നേല്‍ വല്ലതുമൊക്കെ കഴിക്കാമായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞ്‌, വിഷമത്തോടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നയാളെ വെറുതെ നോക്കിയിരുന്നു.

അറിയിച്ചതുപോലെ തന്നെ ട്രെയിന്‍ വന്നെത്തി। എക്സ്പ്രെസ്‌ ആയതുകൊണ്ട്‌ ജനറല്‍ കൂപ്പയില്‍ കയറുന്നതാണ` ഉത്തമം എന്ന് നേരത്തെ ചിന്തിച്ചുറപ്പിച്ചതിനാല്‍, അത്‌ തേടി പിന്നിലേക്ക്‌ നടന്നെങ്കിലും, ഒടുക്കം ഒരു തിരക്ക്‌ പിടിച്ച കമ്പാര്‍ട്ട്‌മെന്റില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അതിനുള്ളില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ല. അങ്കവും കാണാം താളിയും ഒടിക്കാം എന്ന ഭാവത്തില്‍, വാതിലിന്നരികില്‍ നില്‍പ്പുറപ്പിച്ചു.

"ചായ... കാപ്പീ... വടേ.." എന്നൊക്കെ ഒച്ചയിട്ട്‌ ഒാരോരുത്തരായി കടന്നുപോകുന്നു। അവരുടെ ഒാരോ വിളിയും എന്റെ വിശപ്പിന്റെ നിലനില്‍പ്പിനെ സഹായിക്കാന്‍ പോന്നതാണ`. എന്നാല്‍ ആള്‍ക്കാരുടെ നിരന്തരമായ സഞ്ചാരവും വണ്ടിക്കുള്ളിലെ തിരക്കും "എന്തെങ്കിലും കഴിക്കാം" എന്നൊരു തീരുമാനമെടുക്കാന്‍ എന്നെ സഹയിച്ചതേയില്ല. സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ ഒരു ഗ്ലാസ്സ്‌ കാപ്പി വഴി വിശപ്പിന്റെ വിളിക്ക്‌ താല്‍ക്കാലിക ശമനം കൊടുത്തു.

"കോഴിക്കോട്ടേക്ക്‌ എത്ര നേരമെടുക്കും?"

വാതില്‍പ്പടിയില്‍ കാലുംനീട്ടിയിരുന്ന ഒരു മഹാന്‍ എന്തോ ബോധോദയം ഉണ്ടായതുപോലെ എന്റെ നേരെ തിരിഞ്ഞു।

"3 മണിക്കൂര്‍..."

പറഞ്ഞുകഴിഞ്ഞപ്പോളാണ` അബദ്ധം മനസ്സിലായത്‌... ബസ്സില്‍ സഞ്ചരിക്കുവാന്‍ വേണ്ടിവരുന്ന സമയമാണ` പറഞ്ഞത്‌, ട്രെയിനിലാകുമ്പോള്‍ അതിന്റെ പകുതിമതി। എങ്ങനെ മാറ്റിപ്പറയും എന്നാലോചിക്കുമ്പോളാണ` ഉച്ചത്തിലുള്ള ഒരു ആത്മഗതം കേട്ടത്‌;

"ഞാന്‍ പണ്ട്‌ ഈ വഴിയൊക്കെ വന്നിട്ടുണ്ട്‌। അന്നൊക്കെ കല്‍ക്കരിവണ്ടികളായിരുന്നെങ്കിലും 2 മണിക്കൂര്‍ കൊണ്ട്‌ എത്തും... ഇന്നിപ്പോ...."

അങ്ങേര്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതിനുമുന്നേ ഞാന്‍ തിരുത്ത്‌ പ്രസിദ്ധീകരിച്ചു;

"ഒന്നര രണ്ട്‌ മണിക്കൂര്‍ മതിയാവും..."

നവരസങ്ങളിലെ രണ്ട്‌മൂന്നെണ്ണം ഒന്നിച്ചെടുത്ത്‌ ആറ്റിക്കുറുക്കി ഒരു പ്രത്യേക ഭാവത്തില്‍ എന്നെ നോക്കിയിട്ട്‌ അദ്ദേഹം പുറംകാഴ്ച്ചകളില്‍ വ്യാപൃതനായി। കൂടുതല്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ഞാനും കാഴ്ച്ചക്കാരനായി.

പലഹാരപ്രിയരുടെ തലശ്ശേരിയെ പിന്നിലാക്കി, മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ട്രെയിന്‍ കോഴിക്കോട്ടേക്ക്‌ എത്താറാവുന്നു। വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും ആളുകള്‍ കയറിയതോടെ വണ്ടിയില്‍ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. കോഴിക്കോട്‌ എത്തിയപ്പോളാണ` ആശ്വാസമായത്‌, കാരണം കുറെയധികം ആളുകള്‍ അവിടെയിറങ്ങി. ആ തക്കത്തില്‍ ഒത്തുകിട്ടിയ ഒരു സീറ്റില്‍ ആസനമുറപ്പിച്ചതിനാല്‍ കാലിനും നടുവിനും അല്‍പ്പം വിശ്രമവും തരപ്പെട്ടു. പെട്ടെന്നാണ` മൊബൈല്‍ ഫോണ്‍ ചിലച്ചത്‌, മറ്റാരുമല്ല, ആരെയാണോ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌, അവന്‍ തന്നെ.

"ഹലോ, നീ പുറപ്പെട്ടോ?"

"പിന്നില്ലേ,... ഞാനിപ്പോള്‍ കോഴിക്കോടെത്തി॥"

"പക്ഷെ, ഇന്ന് നിന്നെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല। എനിക്ക്‌ നാളെയേ തൃശ്ശൂരെത്താന്‍ സാധിക്കൂ..."

പാതിവഴിയെത്തിയപ്പോളാണ` അവന്റെ ഒരു അറിയിപ്പ്‌। എന്തുചെയ്യണമെന്ന് ചിന്തിച്ചിട്ട്‌ ഒരു എത്തുംപിടിയും കിട്ടുന്നില്ല. പെട്ടെന്ന് തലക്കുള്ളില്‍ ബള്‍ബ്‌ കത്തിയത്‌... എന്തുകൊണ്ട്‌ പാച്ചുവിനെ കാണാന്‍ ഇന്നു പൊയ്ക്കൂടാ?

ഫറോക്കും കടലുണ്ടിപ്പാലവും കടന്ന് ട്രെയിന്‍ കുതിപ്പ്‌ തുടര്‍ന്നു। എടപ്പാളും കുറ്റിപ്പുറവും പിന്നിട്ടിരിക്കുന്നു. ഭാരതപ്പുഴയുടെ മനോഹരതീരങ്ങളിലൂടെയുള്ള യാത്ര എന്നും ഹരംപിടിപ്പിക്കുന്നതാണ`. വേനലിന്റെ കാഠിന്യത്തില്‍ പുഴ വറ്റിവരണ്ടെങ്കിലും പുഴയോരത്തെ പച്ചപ്പിന` കാര്യമായ മാറ്റമില്ല.

വണ്ടിയുടെ ശബ്ദത്തെയും അതിനുള്ളിലെ ആളുകളുടെ ബഹളത്തെയും കീറിമുറിച്ചുകൊണ്ട്‌ അതിമനോഹരമായ വയലിന്‍ നാദം ഒഴുകിയെത്തി। അവ്യക്തമായി തുടങ്ങിയ ശബ്ദം ക്രമേണ അടുത്തെത്തിക്കൊണ്ടിരുന്നു. കാല-ഭാഷാ ഭേദമന്യേ പ്രവഹിക്കുന്ന ആ നാദമാധുരിയുടെ ഉടയോനെ ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. ഞങ്ങള്‍ ഇരിക്കുന്നതിന്റെ അടുക്കല്‍ വന്നു വയലിന്‍ വായിക്കുമ്പോള്‍ അതു റെക്കോര്‍ഡ്‌ ചെയ്യാന്‍ മൊബൈല്‍ഫോണ്‍ റെഡിയാക്കിവച്ചു. എന്നാല്‍ എന്നെ നിരാശപ്പെടുത്തിക്കൊണ്ട്‌ ആ ചങ്ങാതി കടന്നുപോയി.

പാച്ചുവിന്റെ അടുക്കലേക്ക്‌ ഷൊര്‍ണ്ണൂരില്‍ നിന്നും എളുപ്പത്തില്‍ പോകാം എന്നായിരുന്നു എന്റെ ധാരണ। എന്നാല്‍ അത്‌ വെറും തെറ്റിധാരണയാണെന്ന് മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല... ട്രെയിന്‍ പട്ടാമ്പിയിലെത്തിയിരിക്കുന്നു, അടുത്ത സ്റ്റേഷന്‍ ഷൊര്‍ണ്ണൂരാണ`. അവിടെനിന്നും അവന്റെ അടുക്കല്‍ എത്തിച്ചേരാണുള്ള വഴി ചോദിച്ചറിയാനാണ` പാച്ചുവിനെ ഫോണില്‍ വിളിച്ചത്‌;

"പാച്ചൂ, നിന്റെ വീട്ടിലേക്ക്‌ വരാന്‍ ഷൊര്‍ണ്ണൂര്‍ ഇറങ്ങുന്നതല്ലേ എളുപ്പം?"

"നീയിപ്പോള്‍ എവിടെയാണ`?"

ചോദ്യത്തെ മറുചോദ്യം കൊണ്ട്‌ നേരിടുന്ന കോട്ടയംകാരനായി അവന്‍।

"ഞാനിതാ പട്ടാമ്പി സ്റ്റേഷനിലെത്തിയിരിക്കുന്നു॥"

"അതെയോ... എന്റെ വീട്‌ പട്ടാമ്പിയിലാണ`... അവിടെ ഇറങ്ങിക്കോളൂ..."

അതുകേട്ടപ്പോള്‍ ഉള്ളൊന്നു കാളി॥ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി ട്രെയിന്‍ പുറപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തി, എന്നിട്ട്‌ അവനോട്‌ പറഞ്ഞു;

"ഇറങ്ങിയിട്ട്‌ വിളിക്കാം॥ അല്ലെങ്കില്‍ വണ്ടി വിട്ടുപോകും"

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... ബര്‍ത്തില്‍ ഒതുക്കിവച്ചിരുന്ന ബാഗും വലിച്ചെടുത്ത്‌ ഒരുവിധം വെളിയില്‍ ചാടുമ്പോളേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു।

പ്ലാറ്റ്‌ഫോറത്തിലൂടെ പുറത്തേക്ക്‌ നടക്കുമ്പോള്‍ പാച്ചുവിനെ വീണ്ടും വിളിച്ചു। വീട്ടിലേക്കുള്ള വഴി പലപ്രാവശ്യം പറഞ്ഞുതന്നത്‌ എനിക്ക്‌ പിടികിട്ടിയില്ല എന്ന് മനസ്സിലാക്കിയതിനാലാവണം, ബസ്‌റൂട്ട്‌-ഇറങ്ങേണ്ട സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മെസ്സേജ്‌ അവന്‍ സൗജന്യമായി അയച്ചുതന്നത്‌.

സ്റ്റേഷനില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ ആദ്യം കണ്ട ബേക്കറിയില്‍ കയറി, പാച്ചുവിനെ പറ്റിക്കാനാവശ്യമായ ചില കൂട്ടങ്ങളൊക്ക്‌ വാങ്ങി ബാഗില്‍വച്ചു। അവന്‍ കൊച്ചുപയ്യനല്ലേ, മുട്ടായിയൊക്കെ തിന്നുവളരേണ്ട പ്രായം॥

ബേക്കറിക്കാരന്‍ പറഞ്ഞുതന്ന ഹോട്ടലില്‍ കയറി ഊണൊക്കെ കഴിച്ച്‌ ബസ്സ്റ്റാന്റിലെത്തി, ആദ്യം കണ്ട പെരിന്തല്‍മണ്ണ ബസ്സില്‍ക്കയറി ഇരുപ്പുറപ്പിച്ചു। ആളൊഴിഞ്ഞുകിടന്നിരുന്ന ഇരിപ്പിടങ്ങള്‍ നിറഞ്ഞപ്പോള്‍, ഇനി ആരും വരാനില്ല എന്ന മട്ടില്‍ ബസ്‌ മുന്നോട്ട്‌ നീങ്ങിത്തുടങ്ങി. അതിനിടയില്‍ അടുത്തുവന്നിരുന്ന ഒരു താടിക്കാരനെ ഞാന്‍ ശ്രദ്ധികാതിരുന്നില്ല.

പട്ടാമ്പി സ്റ്റാന്റില്‍ നിന്നും പ്രധാന വീഥിയിലേക്ക്‌ വണ്ടി പതുക്കെ തിരിഞ്ഞിറങ്ങുമ്പോളാണ` ആ കാഴ്ച എന്റെ കണ്ണില്‍ പെട്ടത്‌ - "സമാനതകളില്ലാത്ത താര രാജാവിന` ഭാവുകങ്ങള്‍" എന്നെഴുതിയ ഒരു കൂറ്റന്‍ കട്ടൗട്ടില്‍ സിനിമാ നടന്‍ മമ്മൂട്ടി ചിരിതൂകി നില്‍ക്കുന്നു! പല ഭാവത്തിലുള്ള "മമ്മൂട്ടികളെ" ആ ബോര്‍ഡിന്റെ അവിടവിടെയായി പ്രതിഷ്ഠിച്ചിട്ടുണ്ട്‌। ഓള്‍ കേരള മമ്മൂട്ടി ഫാന്‍സ്‌ & വെല്‍ഫെയര്‍ അസ്സോസിയേഷന്‍ എന്ന് എഴുതി തിട്ടൂരം ചാര്‍ത്തിയിരിക്കുന്നു പഹയന്മാര്‍. സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ ചുറ്റുപാടും കണ്ണോടിച്ചു... വേറെ ഒന്നിനുമല്ല; "പട്ടാമ്പിയാണേ രാജ്യം" എന്ന ഒറ്റ ഡയലോഗിലൂടെ പട്ടാമ്പിയെ എന്റെ മനസ്സില്‍ കുടിയിരുത്തിയ ലാലേട്ടന്‍ ആ പരിസരത്ത്‌ എവിടെയങ്കിലും ഉണ്ടോ എന്നറിയാന്‍. എന്നാല്‍, "പൊടിപോലുമില്ല കണ്ടുപിടിക്കാന്‍" എന്ന പഴയ റേഡിയോ പരസ്യം പോലെ, ഒരു "കുഞ്ഞൗട്ട്‌" പോലും അവിടെയെങ്ങുമില്ല. ബസിന്റെ മുന്നോട്ടുള്ള ഗതി തുടരുന്നതിനിടയില്‍ ചില "മമ്മൂട്ടികളും" ഒരു "ദിലീപും" കടന്നുപോയി, പക്ഷെ॥

കണ്ടക്ടര്‍ അടുത്തെത്തിയിരിക്കുന്നു... പേഴ്സില്‍ നിന്നും കാശ്‌ എടുത്ത്‌, പാച്ചു അയച്ച മെസ്സേജില്‍ നോക്കി ഇറങ്ങേണ്ട സ്ഥലപ്പേര` ഉരുവിട്ടു, "കരിങ്ങണാംകുണ്ട്‌"। ടിക്കറ്റും ബാക്കി കിട്ടിയ പൈസയും മേടിച്ച്‌ പോക്കറ്റിലേക്ക്‌ ഇടുമ്പോളാണ`, അടുത്തിരിക്കുന്ന താടിക്കാരന്‍ കണ്ടക്ടറോട്‌ "കുണ്ട്‌" എന്ന് പറയുന്നത്‌ ശ്രദ്ധിച്ചത്‌. അതോടെ ആ കണ്‍ഫ്യൂഷനായി...ഇതേത്‌ കുണ്ട്‌? ഞാന്‍ ഉദ്ദേശിച്ച കരിങ്ങണാംകുണ്ട്‌ തന്നെയാണോ അങ്ങേര്‍ പറഞ്ഞ കുണ്ട്‌? എന്നിലെ കണ്‍ഫ്യൂഷന്റെ കടുപ്പം അനുനിമിഷം വര്‍ദ്ധിക്കുകയും, ഇനി സഹിക്ക വയ്യ എന്ന ടേര്‍ണിംഗ്‌ പോയിന്റില്‍ എത്തിച്ചേരുകയും ചെയ്തതോടെ ഞാന്‍ അദ്ദേഹത്തെ ആക്രമിച്ചു;

"ഈ കരിങ്ങണാംകുണ്ടും കുണ്ടും ഒന്നുതന്നെയാണോ?"

അപരിചിതത്ത്വത്തിന്റെ ലാഞ്ചന തെല്ലുമില്ലാതെ മറുപടി കിട്ടി।

"അതെ, ഒന്നുതന്നെ... പറയാനുള്ള സൗകര്യത്തിന` വെട്ടിച്ചുരുക്കിയതാണ`।"

എനിക്ക്‌ സമാധാനമായി।

"അവിടെ ആരെ കാണാനാ`?" - താടിക്കാരന്‍ വിടുന്ന മട്ടില്ല।

"പാച്ചുവിനെ... അല്ലല്ല, ഫൈസല്‍ ബാബുവിനെ... മുന്‍പ്‌ ഒരു അപകടമൊക്കെ..."

"ഓ॥ അവന്‍ എന്റെ ബന്ധുവാണ`..."

ഞാന്‍ ഒരു ഞെട്ടല്‍ രേഖപ്പെടുത്തി। തേടാതെ തന്നെ ഒരു വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. "കുണ്ടിന്റെ കാര്യമൊക്കെ മറന്നേക്കൂ" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ ഞാന്‍ അങ്ങേരോട്‌ ലോഹ്യം കൂടി.

അത്‌ പാച്ചുവിന്റെ ബാപ്പയുടെ പെങ്ങളുടെ മകനായ അലവി ആണ`। എന്റെ പേരും ഊരും ഒക്കെ ചോദിച്ചറിഞ്ഞ്‌ അലവിക്ക വാചാലനായി. പാച്ചുവിന` അപകടം സംഭവിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന അലവിക്ക ആ സംഭവമൊക്കെ ചുരുക്കി വിവരിച്ചു തന്നു. അലവിക്ക പറയുന്നതൊക്കെ തലകുലുക്കി കേള്‍ക്കുന്നതിനിടയിലും പുറത്തെ കാഴ്ചകളൊക്കെ എന്റെ കണ്ണുകള്‍ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.

"അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം"

മടിയില്‍ അടക്കിപ്പിടിച്ചിരുന്ന പൊതി കയ്യിലെടുത്തുകൊണ്ട്‌ അലവിക്ക എണീറ്റു। ഒട്ടും മടിക്കാതെ ബാഗും തൂക്കിയെടുത്ത്‌ ഞാനും ഇറങ്ങാനുള്ള വട്ടം കൂട്ടി. തിരക്കിനിടയില്‍ക്കൂടി ഒരുവിധം പുറത്തിറങ്ങി, തല ഉയര്‍ത്തി നോക്കിയപ്പ്പ്പോള്‍ കണ്ട മഞ്ഞബോര്‍ഡ്‌ ഉള്ളില്‍ അല്‍പ്പം ആശ്വാസം പകര്‍ന്നു. ഒരു 110 KV സബ്‌സ്റ്റേഷനിലേക്കുള്ള വഴികാട്ടിയാണ`, പാച്ചുവിന്റെ വീട്ടിലേക്കുള്ള അടയാളമായി അവന്‍ പറഞ്ഞതും ഇതേ ബോര്‍ഡിനെക്കുറിച്ചുതന്നെയെന്ന് ഞാന്‍ ഉറപ്പിച്ചു. മെയിന്‍റോഡ്‌ മുറിച്ചുകടന്ന് നടന്നുനീങ്ങിയ അലവിക്കയുടെ പിന്നാലെ വച്ചുപിടിച്ചു. അധികദൂരം പോകേണ്ടിവന്നില്ല, കുറച്ചകലെയായി കാണുന്ന ഇരുമ്പ്ഗെയിറ്റ്‌ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അലവിക്ക ഇപ്രകാരം അരുളി;

"ആ കാണുന്നതാണ` ഫൈസലിന്റെ വീട്‌।"

എന്തോ അത്യാവശ്യകാര്യമുള്ളതിനാല്‍ അദ്ദേഹം വിടപറഞ്ഞുപിരിഞ്ഞു। ഞാന്‍ പതുക്കെ മുന്നോട്ട്‌ നടന്ന്, ആ ഗെയിറ്റിനുമുന്നില്‍ ഒരു നിമിഷം നിന്നു... "ഉപാസന" എന്ന, വളരെ പരിചിതമായ നാമം ഗെയിറ്റില്‍ എഴുതിവച്ചിരിക്കുന്നു. പാച്ചുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യമാണ` ഉപാസന എന്ന ആ വീട്ടുപേര`. പെട്ടെന്നാണ` വീടിനുള്ളില്‍ നിന്നും "ജിമ്മിച്ചോ" എന്നൊരു വിളികേട്ടത്‌. പലപ്പോഴും ഫോണില്‍ക്കൂടി കേട്ടിട്ടുള്ളതായതിനാല്‍ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. അതു പാച്ചു തന്നെ, തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ അവന്‍ എന്നെ കണ്ടിട്ടുണ്ടാവണം. ഞാന്‍ വിളികേട്ടു;

"പാച്ചുവേ..."

"മടിച്ചു നില്‍ക്കാതെ കടന്നുവരൂ॥"

ഗേറ്റ്‌ തുറന്ന് അകത്തേക്കുകടക്കുന്നതിനിടയില്‍ അവന്റെ കല്‍പ്പന കേട്ടു।

തൊട്ടുമുന്നില്‍ക്കൂടി കടന്നുപോകുന്ന റോഡില്‍നിന്നും വീടിനെ രക്ഷിക്കാന്‍ കെട്ടിയുണ്ടാക്കിയ മതിലിനും വീടിനുമിടയില്‍, ചെറുതെങ്കിലും മനോഹരമായ നടുമുറ്റം। ഷൂ വെളിയില്‍ ഊരിവച്ച്‌ തിണ്ണയിലേക്ക്‌ കടക്കുമ്പോള്‍, നിറഞ്ഞ ചിരിയുമായി മുന്നിലെത്തിയത്‌ പാച്ചുവിന്റെ ഉമ്മയാണെന്ന് അനായാസം ഊഹിച്ചു. തിണ്ണയില്‍ നിന്നും ഉമ്മ കാണിച്ചുതന്ന റൂമിലേക്ക്‌ കടന്നു, ഏറെക്കാലമായി കാണാന്‍ കൊതിച്ച പാച്ചുവിന്റെ അരികിലേക്ക്‌...

കട്ടിലിന്റെ ക്രാസിയിലേക്ക്‌ ഉയര്‍ത്തിവച്ച തലയിണയില്‍ ചാരിയിരുന്ന്, എന്റെ നേരെ നീട്ടിയ പാച്ചുവിന്റെ വലതുകരം ഗ്രഹിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക ഉണര്‍വ്‌ അനുഭവപ്പെടുന്നതുപോലെ... അടുത്തുകിടന്ന കസേര കട്ടിലിനരികിലേക്ക്‌ വലിച്ചടുപ്പിച്ച്‌ ഞാന്‍ ഇരിപ്പുറപ്പിച്ചു। ആദ്യമായാണ` കണ്ടുമുട്ടുന്നത്‌ എന്ന തോന്നല്‍ രണ്ടാള്‍ക്കും ഉണ്ടായില്ല. ഇന്നലെ കണ്ടുപിരിഞ്ഞവരെപ്പോലെ ഞങ്ങള്‍ വിശേഷങ്ങള്‍ കൈമാറി. ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് അവന്റെ ഉമ്മ വാതില്‍ക്കല്‍ നിന്നു.

ചെറുതാണെങ്കിലും സകലവിധ സന്നാഹങ്ങളുമുള്ള ഒരു സാമ്രാജ്യമാണ` പാച്ചുവിന്റെ ആ മുറി। വഴിയേ പോകുന്ന ആരെയും വെറുതെ വിടത്തില്ല എന്ന ഹിഡന്‍ അജണ്ടയുടെ ബാക്കിപത്രമെന്നോണം തുറന്നിട്ടിരിക്കുന്ന രണ്ട്‌ ജാലകങ്ങള്‍... ഭിത്തിയിലൊരു കോണില്‍ ക്യൂബന്‍ വിപ്ലവനേതാവായ ചെഗുവേര ചിരിതൂകി നില്‍ക്കുന്നു. ഉള്ളിലെ നിശ്ചയദാര്‍ഡ്യത്തിന്റെ തിരിനാളം കെടാതെ സൂക്ഷിക്കാനാവണം ആ ഫോട്ടൊ തന്റെ നേരേ, എപ്പോഴും കാണുന്ന വിധത്തില്‍, വച്ചിരിക്കുന്നത്‌ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. അവനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന ഉപാധിയായ ടെലിഫോണ്‍ കട്ടിലിന്റെ അരികിലായിത്തന്നെയുണ്ട്‌. കിടന്നുകൊണ്ട്‌ കാണുവാന്‍ പാകത്തില്‍ ടെലിവിഷന്‍... മുറിയുടെ മറ്റൊരുകോണില്‍ കമ്പ്യൂട്ടര്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. പാച്ചുവിനെ പുനര്‍ജന്മത്തിലേക്ക്‌ കൈപിടിച്ചുനടത്തിയ പ്രധാന സഹായി ഒരുപക്ഷെ ആ കമ്പ്യൂട്ടര്‍ ആയിരിക്കാം. സൈഡിലെ ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍... കഴിഞ്ഞ പത്തുവര്‍ഷത്തോളായി പാച്ചുവിന്റെ സാമീപ്യവും മിഴിലാളനവും കൊണ്ട്‌ ധന്യരാവാന്‍ ഭാഗ്യം ചെയ്ത പുസ്തകങ്ങള്‍, ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. അടുത്തിടെ ഒരു സുഹൃത്ത്‌ സമ്മാനിച്ച മൊബെയില്‍ഫോണ്‍ കയ്യെത്തും ദൂരത്തുണ്ട്‌. അത്‌ ഏത്‌ നേരവും ചാര്‍ജ്ജിങ്ങില്‍ വയ്ക്കണം, അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആ ഫോണ്‍ മരണത്തിന` കീഴ്‌പ്പെടുമെന്ന് അവന്‍ പറഞ്ഞത്‌ ഞാന്‍ കേട്ടില്ലാന്ന് നടിച്ചു.

തുടക്കത്തിലെ കുശലാന്വേഷണങ്ങള്‍ക്ക്‌ ശേഷം ഞങ്ങളുടെ ചര്‍ച്ച പല വിഷയങ്ങളിലൂടെയും കയറിയിറങ്ങി. ചില യാഹൂ ഗ്രൂപ്പുകളിലൂടെ തമ്മില്‍ പരിചയപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ട്രോജന്‍സിന്റെ രൂപീകരണവും എന്നുവേണ്ട പലപല ദേശീയ-അന്തര്‍ദ്ദേശീയ കാര്യങ്ങളെക്കുറിച്ചും "കൂലങ്കഷണമായി" തലപുകച്ചു. നാട്ടുകാരും കൂട്ടുകാരും ഞങ്ങളുടെ സൊറപറച്ചിലിന്റെ നായകരും വില്ലനുമൊക്കെയായി കടന്നുപോയി. ഇടയ്ക്‌ ഉമ്മ കൊണ്ടുവന്ന ചായയും കടികളും യാതൊരു ദാക്ഷിണ്യവും കൂടാതെ ഞങ്ങള്‍ അകത്താക്കി. ആ ഇടവേളയിലാണ` അവന്റെ ബാപ്പയുടെ വരവ്‌ - തന്റെ സ്റ്റീല്‍ബോഡിയുടെ കരുത്ത്‌ കാണിക്കാനെന്നവണ്ണം, ഷര്‍ട്ട്‌ ധരിക്കാതെ എത്തിയ കക്ഷി ഞങ്ങളുടെ കൂടെ കൂടി. കാഴ്ച്ചയില്‍ അല്‍പ്പം പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും വളരെ രസികനാണ` ബാപ്പ. ഒരുവര്‍ഷത്തോളം സൗദിയിലെ ദമാമില്‍ ജോലിചെയ്തിട്ടുള്ള അദ്ദേഹം ആ ഓര്‍മ്മകളൊക്കെ ഉത്സാഹത്തോടെ പങ്കുവച്ചു. ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരം കാരണം സുഖനിദ്രയ്ക്ക്‌ തടസ്സം നേരിട്ട ഒരാള്‍ ആ വഴിയെത്തി. അത്‌ മറ്റാരുമായിരുന്നില്ല, പാച്ചുവിന്റെ ചേച്ചിയുടെ മകന്‍. അല്‍പ്പനേരം പരുങ്ങിനിന്ന ആ കുസൃതിക്കുരുന്ന് അവിടം മുഴുവന്‍ ഇളക്കിമറിക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

സമയം പാഴാക്കാതെ ബാഗില്‍ നിന്നും വീഡിയോ ക്യാമറ പുറത്തെടുത്തു. ചാഞ്ഞും ചെരിഞ്ഞും പാച്ചുവിനെയും അവന്റെ സാമ്രാജ്യത്തെയും അണുവിട വിടാതെ ഞാന്‍ ഫിലിമിലാക്കിക്കൊണ്ടിരുന്നു. എന്റെ പ്രകടനം കണ്ട്‌ ആവേശംപൂണ്ട ബാപ്പ സൂത്രത്തില്‍ ക്യാമറ കൈക്കലാക്കി. ഒരു പ്രൊഫഷണല്‍ ക്യാമറാമാനെ വെല്ലുന്ന പാടവത്തോടെ ഞങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരാനും അദ്ദേഹം മറന്നില്ല. തകൃതിയായ ഷൂട്ടിങ്ങിനിടയില്‍ പാച്ചുവിനെ കാണാന്‍ എത്തിയ അശോകന്‍ ചേട്ടനും ഞങ്ങളുടെ കൂടെ അഭിനയിക്കാനുള്ള യോഗം ഉണ്ടായി.
സമയം അഞ്ച്‌ മണി കഴിഞ്ഞിരിക്കുന്നു... 3 മണിക്കൂറുകള്‍ കടന്ന്പോയത്‌ അറിഞ്ഞതേയില്ല. അന്ന് രാത്രിതന്നെ ത്രിശ്ശൂര്‍ എത്തേണ്ടിയിരുന്നതിനാല്‍ ഞാന്‍ പുറപ്പെടാന്‍ തയ്യാറായി. ഒരുപാടുനാളത്തെ കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും ശേഷം ഇത്തവണയെങ്കിലും പാച്ചുവിനെ കാണാനയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക്‌ സന്തോഷം തോന്നി. ക്യാമറയും ബാഗുമെടുത്ത്‌ എല്ലാവരോടും യാത്ര പറയുമ്പോള്‍ അലവിക്ക വീണ്ടുമെത്തി. എന്നെ ബസ്‌ കയറ്റിവിടാനായി ബാപ്പയും ഒരുങ്ങിവന്നു. പാച്ചുവിനോട്‌ ഒരിക്കല്‍കൂടി യാത്രപറഞ്ഞ്‌ "ഉപാസന"യുടെ ഗേറ്റ്‌ കടന്ന് ബസ്‌സ്റ്റോപ്പിലേക്ക്‌ നടന്നു.

ആദ്യം വന്ന പട്ടാമ്പി ബസ്സില്‍ കയറി... കൈകളുയര്‍ത്തി യാത്ര പറയുന്ന ബാപ്പയുടെ രൂപം പിന്നിലേക്ക്‌ മറഞ്ഞു। "താര രാജാവും" "കൊച്ചിരാജാവും" വീണ്ടും കണ്മുന്നില്‍ക്കൂടി മിന്നിമറഞ്ഞു. സ്റ്റാന്റില്‍ നിന്നും കുന്ദംകുളത്തിനുള്ള ഒരു കുഞ്ഞന്‍വണ്ടിയില്‍ തൃശ്ശൂരേക്കുള്ള യാത്രതുടരുമ്പോള്‍ പട്ടാമ്പിയുടെ വീഥികളില്‍ ഇരുള്‍വീണുതുടങ്ങിയിരുന്നു. പാതിതുറന്നിട്ട വാതില്‍പ്പാളികളുടെ പിന്നില്‍നിന്നും, ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം പുറത്തേക്ക്‌ നോക്കിനില്‍ക്കുന്ന സുറുമയിട്ട കണ്ണുകളുടെ തിളക്കം റോഡരികിലെ മിക്കവാറും എല്ലാ വീടുകളില്‍നിന്നും ഇരുട്ടിനെ വകഞ്ഞുമാറ്റി മുന്നിലെത്തി. ഇരുട്ടിനു കൂട്ടായെത്തിയെ ചാറ്റല്‍മഴയില്‍നിന്നും രക്ഷനേടാന്‍ ബസിന്റെ സൈഡ്‌കര്‍ട്ടന്‍ താഴ്ത്തിയിടുമ്പോള്‍, ആ ഏകാന്തമനസ്സുകളിലെ ചിന്തകള്‍ എന്തായിരിക്കുമെന്ന് വെറുതെ ചിന്തിച്ചു...

കുന്ദംകുളം ലക്ഷ്യമാക്കി ബസ്സിന്റെ കുതിപ്പ്‌ തുടരുകയാണ`... ഏതൊക്കെയോ സ്റ്റോപ്പുകളില്‍ നിന്നും ആരൊക്കെയോ കയറിയിറങ്ങുന്നു... അവിസ്മരണീയമായ കടന്നുപോയ ഒരു പകലിന്റെ സുഖകരമായ ഒാര്‍മ്മകളില്‍ മുഴുകിയിരുന്ന എന്റെ കണ്ണുകളില്‍ ഉറക്കം ഊഞ്ഞാലുകെട്ടുന്നതുപോലെ...

*** ശുഭം