Monday 14 February 2011

മൗനനൊമ്പരങ്ങൾ...



ന്നലെയും നാളെയുമില്ലാതെ, ഇന്നിന്റെ കുടക്കീഴിൽ നാമൊന്നിച്ചു നടന്ന വഴികൾ വിജനമായിരിക്കുന്നു... നമ്മുടെ പാദസ്പർശമേറ്റ് തെളിഞ്ഞ വഴിത്താരയിൽ പുല്ക്കൊടികൾ നാമ്പെടുത്തിരിക്കുന്നു... പറഞ്ഞുതീരാത്ത പരിഭവങ്ങളും പകർന്നുതീരാത്ത സ്നേഹവും ബാക്കിവച്ച് പാതിവഴിയിൽ നാം വേർപിരിഞ്ഞത് പ്രകൃതിയുമറിയുന്നതുപോലെ... 

ഇനിയെപ്പോളെങ്കിലും കണ്ടുമുട്ടിയാൽ എന്തുപറയണമെന്നറിയില്ല; എവിടെനിന്ന് പറഞ്ഞുതുടങ്ങണമെന്നറിയില്ല... അല്ലെങ്കിൽത്തന്നെ, ഇനി വീണ്ടും കാണാതിരിക്കുന്നതല്ലേ നല്ലത്? പറയാൻ മറന്ന പരിഭവങ്ങളും പാതിപകർന്ന സ്നേഹവും എന്നോടുകൂടെ മണ്ണടിയട്ടെ... 

വിളക്കുകാലിനോട് ചേർന്നുള്ള ആ ഇരട്ടമരച്ചുവട്... മിഴിപൂട്ടിയ വിളക്കിനെ സാക്ഷിയാക്കി, ഇരുളുന്ന സന്ധ്യയിൽ , തോളിൽ തലചായ്ച്ച് എല്ലാം മറന്നിരുന്ന നിമിഷങ്ങൾ... നീയും ഞാനും നമ്മുടെ പ്രേമവും മാത്രമായ നിമിഷങ്ങൾ... 

എവിടെവച്ചാണ്‌ എനിക്ക് നിന്നെ നഷ്ടമായത്? പാതിരാവിന്റെ കൂരിരുട്ടിൽ എനിക്കായി കാത്തുനിന്ന നീ, കണ്ടുമുട്ടിയ മാത്രയിൽ മൂർദ്ധാവിൽ പകർന്ന ചുംബനത്തിന്റെ ചൂടാറും മുൻപെ തന്നെ, നിന്നെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകളെ വിടർത്തിമാറ്റി എങ്ങോട്ടാണ്‌ പോയ്മറഞ്ഞത്?

നീ (അതോ ഞാനോ?) നടന്നകന്ന വഴിയിലേക്ക് തുറന്നിട്ട, ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളുടെ ചില്ലുജാലകം ഞാൻ ചേർത്തടയ്ക്കുന്നു.. 


അറിയുക - അന്നും ഇന്നും എന്നും എന്റെ സ്നേഹം അളവുകളില്ലാത്ത വിധം ആത്മാർത്ഥമാണ്‌..


YYY

Tuesday 1 February 2011

യമനിചരിതം ആട്ടക്കഥ !


“What is this?” 

അഞ്ചുമണിയുടെ അതിർവരമ്പും ഭേദിച്ച് വാച്ചിന്റെ സൂചി മുന്നോട്ട് നീങ്ങിത്തുടങ്ങിയ നേരത്ത് എന്നാലിനി ഒരു റിയാലിന്റെയെങ്കിലും ജോലിയെടുത്തേക്കാം’ എന്ന ചിന്തയോടെ മുന്നിൽ കണ്ട ഫയലിലേക്ക് തലയും കുമ്പിട്ടിരിക്കുമ്പോളാണ്‌ മേല്പ്പറഞ്ഞ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിയത്! 

തലയുയർത്തി നോക്കാതെ തന്നെ ആ അശരീരനെ പിടികിട്ടികഴിഞ്ഞ 8 വർഷത്തോളമായി എന്റെ കർണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ആ വിദ്വാൻ മറ്റാരുമല്ല, എന്റെ ബോസ് തന്നെ.. (ഒറ്റനോട്ടത്തിൽ തന്നെ ഇവനൊരു യമനി’ എന്ന് പറയിക്കാൻ കെല്പ്പുള്ള കെട്ടും മട്ടും.. എത്രമാത്രം ജോലികൾ വേണമെങ്കിലും തന്ന് സഹായിക്കും, പക്ഷേ ഒരു കണ്ടീഷൻ മാത്രംശമ്പളം കൂടുതൽ ചോദിക്കരുത്..) 

കേട്ട ചോദ്യത്തിലെ this എന്താണെന്നറിയാനുള്ള ആകാംഷയിൽ തലനിവർത്തുമ്പോൾമേശപ്പുറത്ത് സ്ഥാനം പിടിച്ച രൂപത്തെക്കണ്ട് തെല്ലൊന്നമ്പരന്നു... എവിടെയോ കണ്ട നല്ല പരിചയം... അധികം ആലോചിക്കാതെ തന്നെ മനസ്സിൽ ലഡ്ഡുപൊട്ടി - നമ്മുടെ സ്വന്തം കഥകളി രൂപമാണ്‌ കഥാപാത്രം! 

“What is this?” 

വീണ്ടും അതേ ചോദ്യം... വീട്ടിലേക്ക് പോകാൻ ബാഗുമെടുത്ത് ഇറങ്ങിയ ബോസ്സൻകഥകളിച്ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ അടങ്ങൂ എന്ന വാശിയിലാണെന്ന് തോന്നുന്നു.. 

ഫയലൊക്കെ മാറ്റിവച്ച് സീറ്റിൽ നിന്നും പതിയെ എണീക്കുമ്പോൾ കഥകളിയെ എങ്ങനെ യെമനിവല്ക്കരിക്കാം എന്നതായിരുന്നു ചിന്ത... വല്ല സായിപ്പന്മാരും ആയിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒപ്പിക്കാമായിരുന്നു.. ഇതിപ്പോ തറ - പന’ തൊട്ട് തുടങ്ങേണ്ടിവരും... പെട്ടെന്നാലോചിച്ചിട്ട് കഥകളിയാശാന്മാരുടെ പേരോ രൂപമോ ഒന്നും മനസ്സിൽ തെളിയുന്നുമില്ലഇനി തെളിഞ്ഞാലും വല്ല്യ പ്രയോജനമൊന്നും ഉണ്ടാവുകയുമില്ല. ഇങ്ങേർക്ക് എങ്ങനെ പറഞ്ഞുകൊടുക്കാനാണ്‌? 

കാക്ക നോക്കുന്നതുപോലെ തല ചെരിച്ചുപിടിച്ച്എന്നെത്തന്നെ ശ്രദ്ധിച്ച് നില്പ്പാണ്‌ യെമനിക്കാക്ക’... വാനപ്രസ്ഥത്തിലെ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച് മെല്ലെ ആംഗലേയത്തിൽ ആട്ടം തുടങ്ങി.. 

'This is a miniature form of a crown, using with one of our art forms called Kadhakali..' 

പറഞ്ഞുമുഴുവനാക്കുന്നതിനുമുന്നെ തന്നെ കാക്ക’ തലയൊന്നുവെട്ടിച്ചു... ഈ പറഞ്ഞതൊന്നും കക്ഷിക്ക് പിടികിട്ടിയില്ലെന്നും ഇനി കൂടുതൽ പറഞ്ഞ് വിഷമിക്കേണ്ട എന്നുമുള്ള സൂചനയാണ്‌ ആ വെട്ടിക്കൽ’ എന്ന് ഏത് ജിമ്മിക്കും മനസ്സിലാവും.. വായുവിൽ മുദ്രകളാടിയിരുന്ന കൈവിരലുകളൊക്കെ ഒതുക്കിവച്ച് ഞാൻ നല്ലകുട്ടിയായി നിന്നു.. 

'I dont know, who gave me this..' 

ബോസ്സന്റെ ഉച്ചത്തിലുള്ള ആത്മഗതം.. 3 വർഷം മുന്നെഒരു വെക്കേഷൻ കഴിഞ്ഞ് തിരികെ വന്നപ്പോൾകണ്ണൂരിലെ ഖാദി-കര കൗശല ശാലയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന് ഞാൻ തന്നെ ഇങ്ങേർക്ക് സമ്മാനിച്ചതാണ്‌ ഈ കഥകളി’.. അക്കാര്യം അങ്ങേര്‌ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ.. 

"Sir, I think, its me.." 

ഞാൻ തന്നതാണെന്ന് അറിയുമ്പോളെങ്കിലും മൂപ്പർക്ക് ഇത്തിരി കളിക്കമ്പം’ ഉണ്ടാവുമെന്നാണ്‌ കരുതിയത്... നോ രക്ഷ! എന്റെ കുറ്റസമ്മതം’ കേട്ടതായി നടിക്കാതെ അടുത്ത ചോദ്യശരമെയ്തു.. 

"What should I do with this one?" 

അപ്പോ അതാണ്‌ കാര്യം... പട്ടിയുടെ കഴുത്തിൽ പൊട്ടക്കലം കുടുങ്ങിയതുപോലെഇങ്ങേർ കഥകളിയാടുന്നതിന്റെ ലക്ഷ്യം ഇപ്പോളല്ലേ പിടികിട്ടിയത്.. 

"You can hang it on the wall in your home, if you like.." 

"No, I dont like.." 

ഒട്ടും ആലോചിക്കാതെ തന്നെ ഉത്തരം കിട്ടി... കൂടെ ഒരു വിശദീകരണവും.. 

"I dont like to keep something with me, which I am not aware of.." 

ആയിക്കോട്ടീശ്വരാ... ഇനി ഞാനായിട്ട് അങ്ങേരുടെ ശീലം തെറ്റിക്കേണ്ട.. അല്ലെങ്കിലും അറിയാത്ത പിള്ള’ ചൊറിയുമ്പോൾ അറിയും എന്നാണല്ലോ പണ്ടേതോ മഹാൻ പറഞ്ഞിട്ടുള്ളത്... പിള്ളമാർക്ക് മാത്രമല്ലഎന്നെങ്കിലും അത് യെമനികൾക്കും ബാധകമാവുംഅന്ന് ഇതിയാനോട് കഥകളിപരമ്പരഗതാഗത ദൈവങ്ങൾ ചോദിച്ചുകൊള്ളും എന്ന് മനസ്സിൽ മനക്കോട്ട കെട്ടി... 

കഥകളിച്ചേട്ടൻ മേശപ്പുറത്ത് ലാവിഷായി ചിരിച്ച് കിടപ്പാണ്‌.. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കണം’ എന്നമട്ടിൽ ബോസ് നില്ക്കുന്നു.. കീഴടങ്ങുകയല്ലാതെ വേറെ നിവർത്തിയില്ല.. 

"Then, I will take it back..“ 

കേട്ടപാതി കേൾക്കാത്ത പാതിഎന്തോ പുണ്യകർമ്മം ചെയ്യുന്ന ഭാവത്തിൽ അദ്ദേഹം ആ രൂപമെടുത്ത് എന്റെ കയ്യിലേക്ക് തന്നിട്ട് ഒന്നും മിണ്ടാതെ വലിച്ചുവിട്ടു..! 

3 വർഷങ്ങൾക്കുമുന്നെഒരു നട്ടുച്ചവെയിലത്ത് കണ്ണൂർ പട്ടണത്തിന്റെ വിരിമാറിലൂടെ ഈ രൂപത്തെ കയ്യിലേറ്റി നടന്ന്വിസപോലും എടുക്കാതെ സൗദിയിൽ കൊണ്ടുവന്നിട്ട്ഇപ്പോളിതാ ഒരു ജൂനിയർ മാൻഡ്രേക്കിനെപ്പോലെ ടിയാൻ എന്റെ കയ്യിൽത്തന്നെ തിരിച്ചെത്തിയിരിക്കുന്നു! ചിരിക്കണോ കരയണോ എന്നറിയാതെ കസേരയിലേക്ക് ചാഞ്ഞു...


************* ******************** **************


മുറിവാല്‍കഥകളിക്കാരനെ ഞാൻ വെറുതെ വിട്ടില്ല.. ഓഫീസ് മുറിയിൽ എന്നെക്കാൾ ഉയരത്തിൽ പുള്ളിക്കാരനെ പ്രതിഷ്ഠിച്ചു!! ഇപ്പോആര്‌ വന്നാലും ഒന്ന് നോക്കും... ചിലർ തൊട്ടുനോക്കും... മറ്റ് ചിലർക്ക് ആശാനെപ്പറ്റി കൂടുതൽ അറിയണം... എനിക്കും വേണം’ എന്ന് ഓർഡർ തരുന്നവരും ഇല്ലാതില്ല... ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഒരു കാക്ക’, തൊട്ടടുത്ത മുറിയിലിരുന്ന് തല വെട്ടിച്ചുകൊണ്ടേയിരിക്കുന്നു!!