Saturday 6 October 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 3]

ചുവപ്പും വെള്ളയും നിറങ്ങള്‍ ഇടകലര്‍ത്തി Air India എന്ന് മനോഹരമായി എഴുതിവച്ചിരിക്കുന്ന കൗണ്ടറുകള്‍, വെള്ളയടിച്ച കുഴിമാടങ്ങളേപ്പോലെ നിരന്നിരിക്കുന്നു. ഉത്സവത്തിനും പെരുന്നാളിനുമൊക്കെ വെടിക്കെട്ടിനുശേഷം പൊട്ടാത്ത പടക്കങ്ങള്‍ തേടി നടക്കുന്നവരെപ്പോലെ ചില ആളുകള്‍ അവിടെയും ഇവിടെയുമായി ചുറ്റിത്തിരിയുന്നുണ്ട്‌... ആരോട്‌ ചോദിച്ചാലാണ` കാര്യങ്ങള്‍ പിടികിട്ടുക? കൗണ്ടറുകളിലൊന്നിലും ആരെയും കാണുന്നില്ല... അല്ല, ആരോ ഉണ്ട്‌, അതാ ഒരു ടേബിളിനുപിന്നില്‍ പച്ചനിറത്തിന്റെ മിന്നലാട്ടം. ട്രോളി ഒരിടത്ത്‌ ഒതുക്കിവച്ച്‌, ഗ്രഹിണി ബാധിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടവണ്ണം, ആ 'മരുപ്പച്ച'യെ ലക്ഷ്യമാക്കി ഓടി...

പച്ചനിറത്തിലുള്ള സാരി ധരിച്ച ഒരു മധ്യവയസ്ക, കാര്യമായി എന്തോ തിരയുന്നു. സ്വതവേ പൊക്കം കുറഞ്ഞ അവര്‍ കുനിഞ്ഞിരുന്നതിനാലാണ` ദൂരെ നിന്നും നോക്കിയപ്പോള്‍ കണ്ണില്‍പ്പെടാതെ പോയത്‌. ആവശ്യക്കാരന` ഔചിത്യമില്ലല്ലോ, അതുകൊണ്ട്‌ അവരുടെ തിരച്ചില്‍ തീരാന്‍ നില്‍ക്കാതെ ആംഗലേയത്തില്‍ ഇടിച്ചുകയറി;

"മാഡം, ജിദ്ദ ഫ്ലൈറ്റ്‌ ബോര്‍ഡിംഗ്‌ കഴിഞ്ഞോ?"


ഉച്ചക്ക്‌ ഒന്നും കഴിക്കാതിരുന്നതും, ആ വിശാലമായ ഹാളിലെ ബഹളവും കാരണം എന്റെ ശബ്ദത്തിന` ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരാന്‍ സാധിച്ചില്ല എന്ന് അവരുടെ 'പ്രതികരണ'ത്തില്‍ നിന്നും മനസ്സിലായി - വര്‍ദ്ധിതവീര്യത്തോടെ അവര്‍ തിരച്ചില്‍ തുടരുകയാണ`!


കാത്തുനില്‍ക്കാന്‍ സമയമില്ല... റിയലിറ്റി ഷോകളില്‍ മല്‍സരാര്‍ത്ഥികള്‍ പറയുന്നതുപോലെ 'നിങ്ങളുടെ വോട്ട്‌ ഉണ്ടെങ്കിലേ എനിക്ക്‌ അടുത്ത റൗണ്ടിലേക്ക്‌ കടക്കാന്‍ പറ്റൂ' എന്ന് മനസ്സില്‍ പറഞ്ഞു. സകലസൂപ്പര്‍ സ്റ്റാറുകളേയും ധ്യാനിച്ച്‌, ശ്വാസം അകത്തേക്ക്‌ ആഞ്ഞുവലിച്ച്‌, പരമാവധി ഉറക്കെ ചോദ്യം ആവര്‍ത്തിച്ചു... ഇത്തവണ പണിപറ്റി, കുനിഞ്ഞിരുന്നിരുന്ന ആ സ്ത്രീരൂപത്തിന` ചെറിയ അനക്കം... തല ഉയര്‍ത്തി നോക്കി അവര്‍ ഒന്നുപുഞ്ചിരിച്ചു. കത്തിനില്‍ക്കുന്ന മെയ്‌ മാസത്തില്‍ പുതുമഴ പെയ്തതുപോലെ ഒരു കുളിര`. എന്നാല്‍ അവരുടെ മറുപടി കേട്ടപ്പോള്‍ ഇടിയും വെട്ടി കാലവര്‍ഷം വന്ന പ്രതീതി...


"ജിദ്ദ ഫ്ലൈറ്റ്‌ ലേറ്റാണ`, രാത്രി 9:30ന` മാത്രമേ പുറപ്പെടുകയുള്ളു..."


തലക്ക്‌ അടി കിട്ടിയതുപോലെ... എന്തിനാണോ ഈ പെടാപ്പാടൊക്കെ കഴിച്ച്‌ ഓടിപ്പാഞ്ഞ്‌ എത്തിയത്‌, അതൊക്കെ വെറുതെയായിരിക്കുന്നു... 'ആഗേ ചലിക്കാന്‍' പറഞ്ഞിട്ട്‌ ആ കൊശവന്മാര്‍ കൈകൊട്ടിക്കളി നടത്തിയതിന്റെ ഡിങ്കോള്‍ഫി ഇതായിരുന്നല്ലേ... സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ ഒരു അശരീരിപോലെ ആ പച്ചപ്പനംതത്ത കൂട്ടിച്ചേര്‍ത്തു...


"ലഗ്ഗേജ്‌ ഉണ്ടെങ്കില്‍ തന്നേക്കൂ... എന്നിട്ട്‌ 6:30 ആകുമ്പോള്‍ വന്നാല്‍ മതി..."

അതുനല്ല കാര്യമാണ`, ഇപ്പോള്‍ സമയം 2:30 ആകുന്നതേയുള്ളു. ലഗ്ഗേജ്‌ കൊടുത്താല്‍ ബാക്കിയുള്ള സമയം ഫ്രീ ആയി നടക്കാമല്ലോ. നേരത്തെ മാറ്റിവച്ചിരുന്ന ട്രോളിയും തള്ളിയെത്തുമ്പോള്‍ 2-3 ആളുകള്‍കൂടി കൗണ്ടറില്‍ എത്തിയിരിക്കുന്നു... കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച്‌, കയ്യിലൊരു ബ്രീഫ്‌കേസുമായി ഒരു മധ്യവയസ്കന്‍. കണ്ടാല്‍ത്തന്നെ അറിയാം, അദ്ദേഹം ഒരു ബിസിനസ്സുകാരനാണെന്ന്. വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിയിക്കുന്ന വിധത്തില്‍ പാന്റ്സും ടി-ഷര്‍ട്ടും ധരിച്ച 2 അറബ്‌ വംശജര്‍. അവരുടെയൊക്കെ പിന്നില്‍ സ്ഥാനം പിടിക്കുമ്പോള്‍, എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയെക്കുറിച്ച്‌ ആ മധ്യവയസ്കന്‍ കത്തിക്കയറുകയാണ`. കൂടുതല്‍ കാര്യങ്ങള്‍ പറയാനുള്ളതുകൊണ്ടാവാം, തന്റെ പിന്നില്‍നിന്നിരുന്ന അറബി പയ്യന്മാരെ മുന്നോട്ട്‌ കയറ്റിവിട്ട്‌ അങ്ങേര്‍ സംസാരം തുടര്‍ന്നു.


കൗണ്ടറില്‍ ആളുകള്‍ എത്തിയതുകൊണ്ടാവണം, തിരച്ചിലൊക്കെ നിര്‍ത്തി, തന്റെ ജോലിയില്‍ വ്യാപൃതയാണ` പച്ചക്കാരി. കമ്പ്യൂട്ടറില്‍ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ബിസിനസുകാരന്റെ ചോദ്യങ്ങള്‍ക്ക്‌ ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി, യാതൊരു അഹങ്കാരവുമില്ലാതെ, മറുപടി കൊടുക്കുന്നുണ്ട്‌ അവര്‍. അതുവരെ കിട്ടിയ "അടി"കളുടെ എണ്ണത്തിന്റെ ലസാഗുവാണോ ഉസാഘയാണോ കണ്ടുപിടിക്കേണ്ടത്‌ എന്ന് ചിന്തിച്ച്‌ കാടുകയറാന്‍ തുടങ്ങുമ്പോളാണ` കോട്ടുധാരി ഒരു എമണ്ടന്‍ ചോദ്യം പച്ചക്കാരിയുടെ നേരെ തൊടുത്തത്‌;


"മാഡം, നിങ്ങള്‍ ഏതു നാട്ടുകാരിയാണ`? നിങ്ങളുടെ ഹിന്ദി കേട്ടിട്ട്‌, മഹാരാഷ്ട്രക്കാരി അല്ലെന്ന് തോന്നുന്നു..."


'ശെടാ, ഇയ്യാള്‍ക്ക്‌ എന്തിന്റെ കേടാണ`? അപ്പം തിന്നാല്‍ പോരേ, കുഴി എണ്ണണോ?' എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും അവരുടെ ഹിന്ദി പറച്ചിലില്‍ ഒരു തെക്കന്‍ ചായ്‌വ്‌ രുചിച്ചതിനാല്‍ മറുപടിക്കായി കാക്കയെപ്പോലെ ചെവി വട്ടം പിടിച്ചു;


"നേരാണ`, ഞാന്‍ മറാത്തിയല്ല. ഹിന്ദിയേക്കാള്‍ നന്നായി ഇംഗ്ലീഷും എന്റെ മാതൃഭാഷയായ മലയാളവുമാണ` എനിക്ക്‌ വഴങ്ങുന്നത്‌..."


കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചതിനേക്കാള്‍ വലിയ കണ്ടുപിടുത്തം നടത്തിയ ഭാവത്തില്‍, ചുറ്റിനും കണ്ണോടിച്ച്‌, വി. എസ്‌. സ്റ്റെയിലില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന കോട്ടുവാലയെ നോക്കി, അതിമനോഹരമായ ഒരു പുഞ്ചിരിയുടെ മേമ്പൊടിയോടെ അവര്‍ പറഞ്ഞുനിര്‍ത്തി.


മലയാളം എന്ന വാക്ക്‌, കൂര്‍പ്പിച്ചുവച്ചിരുന്ന ചെവികളിലൂടെ അകത്തുകടന്ന് ലസാഗുവിനെയും ഉസാഘയെയും തട്ടിമാറ്റി, തലച്ചോറിന്റെ മുക്കിലും മൂലയിലുമൊക്കെ തപ്പിത്തടഞ്ഞ്‌, ഒരു ദീര്‍ഘനിശ്വാസമായി പുറത്തേക്ക്‌ പോയതിന്റെ ഫലമായി, കുറച്ചുസമയത്തേക്ക്‌ വായ തുറന്നുതന്നെ ഇരുന്നു. വായയ്ക്ക്‌ ഒരു സപ്പോര്‍ട്ടിനെന്നോണം, സ്വതവേ തള്ളിയ കണ്ണുകള്‍ സ്വസ്ഥാനത്തുനിന്നും അല്‍പ്പം കൂടി മുന്നോട്ട്‌ കയറിനിന്നു...


കോട്ടുവാലയും അറബിപിള്ളേരും പച്ചക്കറിമാര്‍ക്കറ്റില്‍ പോകുന്നതുപോലെയാണ` വന്നിരിക്കുന്നത്‌. ഇത്രയും ദൂരം സഞ്ചരിക്കുന്നതല്ലേ, മനുഷ്യരെക്കൊണ്ട്‌ വെറുതെ ഒന്നും പറയിക്കേണ്ട എന്ന് കരുതിയാവണം, പേരിന` ഓരോ ബാഗും തൂക്കിയാണ` ഈ പഹയന്മാരുടെ നില്‍പ്പ്‌... മെല്ലെ തലതിരിച്ച്‌ ട്രോളിയിലേക്ക്‌ നോക്കി; പറമ്പിലുള്ള ചക്കയും മാങ്ങയും പോരാഞ്ഞിട്ട്‌, നാട്ടിലെ ബേക്കറി മൊത്തമായി വാങ്ങി കുത്തിനിറച്ച രണ്ടുബാഗുകള്‍ അതിലിരുന്ന് ഉറക്കംതൂങ്ങാന്‍ തുടങ്ങിട്ട്‌ നേരം കുറച്ചായി. അവറ്റകളെ എങ്ങനെ അക്കരെ എത്തിക്കും എന്നോര്‍ത്ത്‌ വിഷമിക്കാന്‍ ഇതുവരെ സമയം കിട്ടാഞ്ഞത്‌ ഭാഗ്യം, അതിനിടക്കാണ` എവിടെപ്പോയി തേടും എന്നുകരുതിയ വള്ളിയുടെ അറ്റം ഈ മലയാളിമങ്കയുടെ രൂപത്തില്‍ മുന്നിലവതരിച്ചിരിക്കുന്നത്‌. രക്ഷപ്പെടുമോ ആവോ?


അല്‍പ്പസമയം നീണ്ട ഇടപാടുകള്‍ക്ക്‌ ശേഷം അറബിപിള്ളേരും അധികം സമയമെടുക്കാതെ കോട്ടുകാരനും കളമൊഴിഞ്ഞു. മുന്നോട്ട്‌ കയറ്റിവിടാന്‍ ആരെങ്കിലുമുണ്ടോയെന്നു പിന്നോട്ടുനോക്കി... ആരുമില്ല. സമാധാനമായി, ലഗ്ഗേജ്‌ കൂടുതലാണെന്ന് പറഞ്ഞ്‌ ചീത്തവിളിച്ചാല്‍ വേറെയാരും കേള്‍ക്കില്ലല്ലോ. ടിക്കറ്റും പാസ്പോര്‍ട്ടും മുന്നോട്ട്‌ നീട്ടി, മലയാളികളുടെ ട്രേഡ്‌മാര്‍ക്കായ സൈക്കിളില്‍ നിന്നും വീണ ചിരി പാസ്സാക്കി, പക്ഷേ ഏറ്റില്ല.


"keep the luggages here.."


പാസ്പോര്‍ട്ടും ടിക്കറ്റുമൊക്കെ പരിശോധിച്ച്‌ തൃപ്തിപ്പെട്ടതിനാല്‍ ചേച്ചി വേഗം അടുത്ത നടപടികളിലേക്ക്‌ കടന്നു; അവര്‍ ചൂണ്ടിക്കാണിച്ച ഇലക്ട്രോണിക്‌ ത്രാസിലേക്ക്‌ ബാഗുകള്‍ എടുത്തുവച്ചു. 100 മീറ്റര്‍ മല്‍സരത്തിന` ഓടുന്നതുപോലെ, ത്രാസിന്റെ സ്ക്രീനില്‍ അക്കങ്ങള്‍ കുതിച്ചുപായുന്നു... ഒടുവില്‍ അണച്ച്‌ കിതച്ച്‌ 38-ല്‍ എത്തി നിന്നു. ക്രയിനില്‍ തൂക്കിയ ക്യാമറ പോലെ, ചേച്ചിയുടെ കണ്ണുകള്‍ ആ 38-ല്‍ നിന്നും പതിയെ എന്റെ നേരെ തിരിഞ്ഞു; 'no problems, right?' എന്ന് ചോദിക്കാനാണ` വായ തുറന്നത്‌, പക്ഷേ 'No'യില്‍ തുടങ്ങിയപ്പോളേക്കും മനസ്സിന്റെ മച്ചകത്തിരുന്ന് ഏതോ കിളി 'മാതൃഭാഷ മലയാളം' എന്നുചിലച്ചു, തത്‌ഫലമായി ഉരിയാടിയത്‌ ഇപ്രകാരം;


"നോ കുഴപ്പംസ്‌, അല്ലേ?"


അരുതാത്തത്‌ എന്തോ കേട്ടതുമാതിരി ചേച്ചി അന്തം വിട്ടൊന്നുനോക്കി. മലയാളിമങ്ക കൈവിട്ടുപോകുമോ? ഉടന്‍ തന്നെ തിരുത്ത്‌ പ്രസിദ്ധീകരിച്ചു, ശുദ്ധമലയാളത്തില്‍;


"കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?"


"ഉം... സാധാരണ 25 കിലോയെ അനുവദിക്കാറുള്ളൂ, ഇത്‌ അതിലും കൂടുതലാണല്ലോ..."


ഉള്ളൊന്നു കാളി... പെണ്ണുമ്പിള്ള പണിതരുമോ? പതുക്കെ കൈ പിന്നിലേക്കിട്ട്‌, പേഴ്സ്‌ പോക്കറ്റില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. പക്ഷേ പണം?


"അല്ല ചേച്ചീ, അതുപിന്നെ..."


കൂടുതല്‍ എന്തെങ്കിലും പറയുന്നതിനുമുന്നെതന്നെ ടിക്കറ്റും പാസ്പോര്‍ട്ടും മടക്കിക്കിട്ടി, കൂടെ ഒരു പുഞ്ചിരിയും. നന്ദി പറഞ്ഞ്‌ പിന്തിരിയുമ്പോള്‍ ടിക്കറ്റൊക്കെ ഒന്നുകൂടെ ഉറപ്പുവരുത്തി, "ലഗ്ഗേജ്‌ കേസില്‍ നിരപരാധിയായെന്ന്" വിശ്വസിക്കാന്‍ പ്രയാസം. ഇനി എവിടെയെങ്കിലും അല്‍പ്പനേരം ഇരിക്കണം, എന്നിട്ട്‌ വയറിന്റെ വിളിക്ക്‌ ഉത്തരം കൊടുക്കാം എന്ന് ചിന്തിക്കുമ്പോളാണ` ആരോ ഉച്ചത്തില്‍ വിളിച്ചത്‌...


ഇവിടെയും പരിചയക്കാരോ? ആരാണെന്ന് അറിയാന്‍ ചുറ്റും നോക്കുമ്പോളാണ`, കൈകളുയര്‍ത്തി എന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന പഴയ ആ കോട്ടുകാരനെ കണ്ണില്‍പ്പെട്ടത്‌... ഈ പഹയന` എങ്ങനെ പേരുപിടികിട്ടി? നേരത്തെ ടിക്കറ്റ്‌ നോക്കിയപ്പോളോ മറ്റോ പിടിച്ചെടുത്തതാവണം. എന്തായാലും അങ്ങേരുടെ കൂടെ കൂടാം, ഒറ്റയ്ക്ക്‌ ബോറഡിക്കുന്നതിലും നല്ലതാണല്ലോ കോറസായി ആരെയെങ്കിലും താറടിക്കുന്നത്‌...


"she is also from your place..."


അടുത്തിരിക്കുന്ന സുന്ദരിക്കുട്ടിയെ ഉദ്ദേശിച്ചാണ` കോട്ടുകാരന്റെ പ്രസ്താവന. 'ഇങ്ങേര്‍ കൊള്ളാമല്ലോ' എന്ന് മനസ്സിലോര്‍ത്ത്‌, ഒരു പുഞ്ചിരി അവള്‍ക്ക്‌ ഫ്രീയായിട്ട്‌ കൊടുത്തു. കണ്ടാല്‍ ഒരു മലയാളി ലുക്കില്ല, എന്നാലും പരിചയപ്പെടാതിരിക്കുന്നത്‌ മോശമല്ലേ, പ്രത്യേകിച്ച്‌ മലയാളിയാണെന്ന് അറിഞ്ഞ സ്ഥിതിക്ക്‌. പൂനെയില്‍ പഠിക്കുന്ന അവള്‍ കൊച്ചിയിലേക്ക്‌ പോകാനാണ` വന്നിരിക്കുന്നത്‌. 'നിനക്കൊക്കെ വല്ല ട്രെയിനിലും പൊയ്ക്കൂടെ കൊച്ചേ' എന്ന് അത്മഗതിച്ച്‌ പതിയെ പിന്തിരിഞ്ഞു. ആക്രമണത്തിന്റെ നേതൃത്വം കോട്ടുവാലാ ഏറ്റെടുത്തു.


അതിനിടയില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്താന്‍ മറന്നില്ല; എ. കെ. ഷെയ്ക്‌, ജിദ്ദയിലെ ഒരു പ്രമുഖ കമ്പനിയില്‍ Business Development Manager ആയി ജോലി ചെയ്യുന്നു. അകമ്പടിയായി ഓരോ വിസിറ്റിംഗ്‌ കാര്‍ഡും എടുത്തുനീട്ടി. ഷെയ്ക്‌ വാചാലനാവുകയാണ` - ഭാര്യ അദ്ദേഹത്തിന്റെയൊപ്പം 15 വര്‍ഷം സൗദിയിലായിരുന്നു, അവിടെ ടീച്ചറായിരുന്ന അവരിപ്പോള്‍ പൂനെയില്‍ 2 കോളേജുകളും 4 സ്കൂളുകളും നടത്തുന്നു. പറഞ്ഞുപറഞ്ഞ്‌ കൊച്ചിക്കാരിയുടെ ചേച്ചിക്ക്‌ അവരുടെ സ്കൂളില്‍ ജോലി വരെ വാഗ്ദാനം ചെയ്തു ആ പഹയന്‍. അപ്പോളതാ "ജിമ്മീ" എന്നുറക്കെ വിളിച്ച്‌ കൗണ്ടറിലെ ചേച്ചിവരുന്നു;


"5 മണിയാവുമ്പോള്‍ റെസ്റ്റോറന്റില്‍ പോയി ലഞ്ച്‌ കഴിച്ചോളൂ, നിങ്ങളുടെ പേരുകള്‍ അവിടെ കൊടുത്തിട്ടുണ്ട്‌."


'അഞ്ച്‌ മണിക്ക്‌ ലഞ്ചോ' എന്ന് ചോദിക്കാന്‍ മനസ്സുകൊതിച്ചെങ്കിലും ചോദിച്ചില്ല, വെറുതെയെന്തിനാ ഉള്ള കഞ്ഞിയില്‍ മണ്ണുവാരിയിടുന്നത്‌. മലയാളത്തില്‍ കേട്ട അറിയിപ്പിലെ ലഞ്ചും റെസ്റ്റോറന്റുമൊക്കെ പിടിച്ചെടുത്തെങ്കിലും ഷെയ്കിന` കാര്യം വ്യക്തമായില്ല. ചോദ്യഭാവത്തില്‍ നോക്കിയ ഷെയ്കിനുവേണ്ടി അറിയിപ്പിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ഉടനടി അടിച്ചിറങ്ങി. 3 മണി കഴിഞ്ഞതേയുള്ളൂ, 5 മണിവരെ ഷെയ്ക്കിന്റെ വിടല്‍സ്‌ കേട്ട്‌ വയറുനിറയ്ക്കുക തന്നെ...


സമയം ഇഴഞ്ഞുനീങ്ങുകയാണ`...ഭാര്യയുടെ സ്കൂളിന്റേയും കോളേജിന്റെയും വിശേഷങ്ങള്‍ പറഞ്ഞുമടുത്ത ഷെയ്‌ക്‍സാബ്‌ മയക്കത്തിലേക്ക്‌ വഴുതിവീണിരിക്കുന്നു... കേട്ടുമടുത്ത കൊച്ചിക്കാരി ഇടയ്ക്‌ വായനയില്‍ മുഴുകുകയും, ഫ്ലൈറ്റിന്റെ സമയമായപ്പോള്‍ യാത്രപറഞ്ഞ്‌ പോവുകയും ചെയ്തു.


നാലര മണിയായപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ഷെയ്ക്‌ റെസ്റ്റോറന്റിലേക്ക്‌ നടന്നു, മറ്റുമാര്‍ഗ്ഗമില്ലാത്തതിനാല്‍ പിന്നാലെ കൂടി. ഏതാണ്ട്‌ ഒരുകിലോമീറ്ററോളം അകലെയാണ` റെസ്റ്റോറന്റ്‌. അവാര്‍ഡ്‌ പടത്തിന` ആളുകയറിയതുപോലെ ഒന്നുരണ്ട്‌ ടേബിളുകളില്‍ ആളനക്കമുണ്ട്‌. എല്ലാക്കാര്യങ്ങളും ഷെയ്ക്കിനെ ഏല്‍പ്പിച്ച മട്ടില്‍ ഒതുങ്ങിനിന്നു; റെസ്റ്റോറന്റുകാര്‍ കനിയുന്ന ലക്ഷണമില്ല. കുറച്ചുനേരം അവിടെ ഇരുന്നെങ്കിലും "എയര്‍ ഇന്ത്യയില്‍ നിന്നും അറിയിപ്പില്ലാത്തതിനാല്‍ ഭക്ഷണം തരാന്‍ പറ്റില്ല" എന്നുകേട്ടതോടെ മെല്ലെ പുറത്തേക്കിറങ്ങി. ഷെയ്ക്‌ വിടാന്‍ ഭാവമില്ല; അങ്ങേരുടെ നടത്തത്തിന` വേഗം കൂടിയിരിക്കുന്നു, ഒപ്പമെത്താന്‍ ഇടയ്കൊക്കെ ഓടേണ്ടി വന്നു. പോകുന്നവഴിക്ക്‌ അറബിപിള്ളേരെയും കിട്ടി. ഒരു ജാഥ പോലെ നേരെ ചെന്നത്‌ ഡ്യൂട്ടി ഓഫീസറുടെ അടുക്കലേക്കാണ`... വലിയ ഓഫീസില്‍ കുറെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ഇതിലാരാണ` ഓഫീസര്‍ എന്ന് കണ്‍ഫ്യൂഷനടിക്കുമ്പോളാണ` ഷെയ്ക്‌ ആളെ കണ്ടുപിടിച്ചത്‌; പൊക്കംകുറഞ്ഞ്‌, ഉരുണ്ടുതടിച്ച്‌, പ്രായംചെന്ന ഒരു 'ചെറുപ്പക്കാരന്‍'. ഉള്ള ബുദ്ധിമുട്ടുകള്‍ പോരാഞ്ഞ്‌, പുതിയതായി ഒരു സൊല്ലകൂടി വന്നുചേര്‍ന്നതിന്റെ പ്രങ്ങ്യാസം അദ്ദേഹത്തിന്റെ മുഖത്ത്‌ നിഴലിക്കുന്നു...


ഓഫീസറെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി; അദ്ദേഹം റെസ്റ്റോറന്റിലേക്ക്‌ വിളിച്ച്‌ ലഞ്ച്‌ ഏര്‍പ്പാടുചെയ്തു - ആകെമൊത്തം 4 ലഞ്ച്‌; പോയി കഴിക്കേണ്ട താമസമേയുള്ളു. ഒത്തുകിട്ടിയപ്പോള്‍ 4 സ്കൂളിന്റെയും 2 കോളേജിന്റെയും കാര്യം പറയാന്‍ ഷെയ്ക്‌ മറന്നില്ല. ജാഥ തിരികെ റെസ്റ്റോറന്റിലേക്ക്‌ പുറപ്പെട്ടു, പക്ഷേ അവിടെ എത്തിയിട്ടും കാര്യങ്ങള്‍ക്ക്‌ യാതൊരുമാറ്റവുമില്ല. ഈ നടത്തമൊക്കെ കഴിഞ്ഞപ്പോളേയ്ക്കും 'ലഞ്ച്‌' കഴിക്കാനുള്ള ഊര്‍ജ്ജമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു, ഇനി ഒന്നുംകിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന അവസ്ഥയായി. എന്നാല്‍ ഷെയ്ക്‌ കൂടുതല്‍ ഉഷാറായിരിക്കുന്നു, അടുത്ത ജാഥ തുടങ്ങാനുള്ള പുറപ്പാടിലാണ`. ഈ ജാഥ കഴിഞ്ഞ്‌ വേറെ ജാഥ ഇല്ലാത്തതിനാല്‍ അവസാനവരിയില്‍ കയറിപ്പറ്റി... അതേ ഓഫീസര്‍, അതേ പല്ലവി, അതേ ഫോണ്‍വിളി... '4 സ്കൂളും 2 കോളേജും' പണിയാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പക്ഷേ ജാഥ തിരികെ പുറപ്പെടുമ്പോള്‍ അംഗബലം കൂടി; കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കാന്‍ ആ ഓഫീസറും കൂടെ പോന്നിരിക്കുകയാണ`. ഷെയ്കിന്റെ അതിഗംഭീരമായ പ്രകടനവും കുറിക്കുകൊള്ളുന്ന ചില ഡയലോഗുകളുമാണ` അത്തരമൊരു നടപടിയുടെ ആധാരം എന്ന് പറയാതെ വയ്യ... ആളുകളൊക്കെ ശ്രദ്ധിച്ചുതുടങ്ങ്യിരിക്കുന്നു, ഇനിയുമൊരു ജാഥയ്ക്ക്‌ ഇടവരുത്തല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചാണ` നടക്കുന്നത്‌, എന്താകുമോ ആവോ?


ജാഥയുടെ അവസാനഭാഗം റെസ്റ്റോറന്റില്‍ എത്തുന്നതിനുമുന്നെ തന്നെ അവിടെ കാര്യങ്ങള്‍ക്ക്‌ തീരുമാനമായിത്തുടങ്ങിയിരുന്നു. പക്ഷെ, അതുവരെ നായകനായി വിലസിയിരുന്ന ഷെയ്കിന്റെ ഇമേജിന` അല്‍പ്പം ഇടിവുസംഭവിച്ചു, കാരണം റെസ്റ്റോറന്റ്‌ മാറിപ്പോയി! ലഞ്ച്‌ ഏര്‍പ്പാടുചെയ്തിരുന്നതും ഓഫീസര്‍ വിളിച്ചുകൊണ്ടിരുന്നതും മറ്റൊരു സ്ഥലത്താണ`. ഈ നാടകമൊക്കെ അരങ്ങേറിയത്‌ 'മൈതാനത്തിന്റെ' മറ്റൊരു ഭാഗത്തും. എങ്കിലും കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാതെ, എല്ലാം രമ്യമായി പരിഹരിച്ച്‌, ക്ഷമാപണങ്ങളും നടത്തി, ആ ഓഫീസര്‍ വിടവാങ്ങി. ആദ്യം വന്നപ്പോള്‍ ഇരുന്ന അതേ ടേബിളില്‍ തന്നെ ഇരുപ്പുറപ്പിച്ചു, അരമണിക്കൂറിനകം 'ലഞ്ച്‌' എത്തിക്കാമെന്നാണ` റെസ്റ്റോറന്റുകാരന്‍ പറഞ്ഞിരിക്കുന്നത്‌. സ്കൂളിന്റെയും കോളേജിന്റെയും എണ്ണത്തില്‍ ഹോട്ടലുകാരന്‍ വീണലക്ഷണമില്ല!


കാത്തിരിപ്പിന` വിരാമമിട്ടുകൊണ്ട്‌, ഒടുവില്‍ ഭക്ഷണം എത്തിച്ചേര്‍ന്നു - ബ്രെഡ്‌ കഷണങ്ങള്‍, ചിക്കന്‍ കറി, ദാല്‍ഫ്രൈ, ചോറ` എന്നിവയാണ` നിരത്തിവച്ചിരിക്കുന്നത്‌. 2 കഷണം ബ്രെഡ്‌, കറിയില്‍ മുക്കി കഴിച്ചു. കോഴിക്കഷണത്തിന്മേല്‍ കത്തിയും സ്പൂണും ഉപയോഗിച്ച്‌ ഒന്നു മസില്‍പിടിച്ചുനോക്കി, രക്ഷയില്ല. ആയുധങ്ങളൊക്കെ മാറ്റിവച്ചിട്ട്‌ തനിമലയാളി മോഡല്‍ പരീക്ഷിച്ചു... ഹാവൂ, ഒരു കഷണം അടര്‍ത്തിയെടുക്കാന്‍ പറ്റി. 'പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കണം' എന്ന് അമ്മച്ചി പഠിപ്പിച്ചിട്ടുള്ളതിനാല്‍, തല്‍ക്കാലം 'ചാറില്‍ മുക്കി നക്കാമെന്ന്' ഉറപ്പിച്ചു. അല്‍പ്പം ചോറെടുത്ത്‌, പരിപ്പുകറി ഒഴിച്ച്‌ കഴിക്കാന്‍ തുടങ്ങുമ്പോളാണ` ഷെയ്കിന്റെ ചോദ്യം;


"how is the chicken?"


ഈ പഹയന്‍ എന്തിനുള്ള പുറപ്പാടാണ`? കഞ്ഞികുടി മുട്ടിക്കുമോ? ആ ചോദ്യത്തില്‍ എന്തോ പന്തികേടുതോന്നിയതിനാല്‍, ഒന്നും പറയാതെ അങ്ങേരെ നോക്കി. പ്ലേറ്റില്‍കിടന്നു ചിരിക്കുന്ന കോഴിയെ കണ്ടില്ലാന്ന് നടിച്ച്‌, ഷെയ്ക്‌ ചുറ്റും നോക്കുകയാണ`...


"hey man, come here please..."


അല്‍പ്പം അകലെയായി നിന്നിരുന്ന ജോലിക്കാരനെയാണ` വിളിക്കുന്നത്‌; മടിയൊന്നും കൂടാതെ അവന്‍ വന്നു...


"what is this?"


കോഴിക്കറിയുടെ പാത്രം ചൂണ്ടിക്കാണിച്ചാണ` ഷെയ്ക്‌ ചോദിക്കുന്നത്‌; അതില്‍നിന്നും കാര്യമായി ഒന്നുംകഴിച്ചിട്ടില്ലെന്ന് കാണുന്നമാത്രയില്‍ത്തന്നെ പിടികിട്ടും...


"chicken curry, sir"


വിനയമൊട്ടും കുറയ്ക്കാതെ ജോലിക്കാരന്‍ മറുപടി നല്‍കി.


"then, call your manager..."


ഷെയ്ക്‌ ചൂടിലാണ`. അതിനിടയില്‍, പരമാവധി ചോറ` അകത്താക്കാനുള്ള ബദ്ധപ്പാടിലാണ` ഈയുള്ളവന്‍; ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തിയിട്ട്‌ ചോറില്ല എന്ന് പറയുന്ന അവസ്ഥയിലേക്കാണ` കാര്യങ്ങളുടെ പോക്ക്‌...


മാനേജര്‍ വന്നു; വില്ലനായ കോഴിക്കറിയെ മുന്‍നിര്‍ത്തി ഷെയ്കിന്റെ പ്രകടനം തുടരുകയാണ`... ഒടുവില്‍, കഷണത്തിന്റെ വേവ്‌ സ്വയം പരീക്ഷിക്കാന്‍ മാനേജര്‍ തയ്യാറായി. ഫോര്‍ക്കുകൊണ്ട്‌ ഒരു കഷണത്തില്‍ കുത്തിനോക്കിയതോടെ സംഭത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടു. കാരണം, ഫോര്‍ക്കില്‍നിന്നും കഷണത്തെ വേര്‍പെടുത്താന്‍ മാനേജര്‍ക്ക്‌ ഒരു മല്‍പ്പിടുത്തം തന്നെ നടത്തേണ്ടി വന്നു. ഷെയ്കിന്റെ മുന്നില്‍ നിരത്തിയ പ്ലെറ്റുകളൊക്കെയും തിരികെ എടുക്കപ്പെട്ടു, പകരം സാന്റ്വിച്ചിന` ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ`. ഇനിയും അരമണിക്കൂര്‍ കാത്തിരിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ കിട്ടിയതുകൊണ്ട്‌ തൃപ്തിപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു. അറബികളാവട്ടെ, ഇതൊക്കെ തന്നെ ധാരാളം എന്ന ഭാവത്തില്‍, ബ്രെഡ്‌ മാത്രം കഴിച്ച്‌ കൈകഴുകി. ഗൂഢസ്മിതവുമായി കാത്തിരിക്കുന്ന ഷെയ്കിന്റെ മുന്നിലേക്ക്‌ സാന്റ്‌വിച്ചുകളെത്തി, പക്ഷേ നാലെണ്ണത്തില്‍ ഒരെണ്ണം മാത്രം കഴിച്ച്‌ ഷെയ്ക്‌ തന്റെ പരാക്രമങ്ങള്‍ തല്‍ക്കാലത്തേക്ക്‌ അവസാനിപ്പിച്ചു.


ജാഥയും മറ്റ്‌ ബഹളങ്ങളുമൊക്കെയായി കുറേ സമയം പോയിക്കിട്ടി. security check-in ചെയ്യാനുള്ള സമയമായിട്ടും അറിയിപ്പൊന്നുമില്ല. ചെറിയൊരു ഉറക്കമൊക്കെ കഴിഞ്ഞ്‌ ഷെയ്ക്‌ ഒന്നുകൂടി ഉഷാറായിരിക്കുന്നു. check-in ചെയ്തിട്ടുതന്നെ കാര്യം എന്ന മട്ടില്‍ കക്ഷി മുന്നോട്ടുനടന്നു... കൗണ്ടറിലെത്തിയപ്പോള്‍ കാര്യം വ്യക്തമായി - ഇങ്ങനെയൊരു ഫ്ലൈറ്റിന്റെ വിവരം കമ്പ്യൂട്ടറില്‍ ഇല്ല! ഇനിയിപ്പോ, ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും പറഞ്ഞാലേ വണ്ടി ഓടത്തുള്ളൂ... 4 സ്കൂള്‍, 2 കോളേജ്‌... കിട്ടിയതക്കത്തിന` ഷെയ്കിന്റെ കലാപരിപാടി ആരംഭിച്ചു. ഭാഗ്യം, അധികം താമസിക്കാതെ തന്നെ പ്രശ്നങ്ങള്‍ക്ക്‌ തീരുമാനമായി; check-in സുഗമമായി നടന്നു. സമയം 7.30, ഇനി കുറച്ചുസമയം ലോഞ്ചിനുള്ളില്‍ ചിലവഴിക്കാം. ഒറ്റയ്ക്കും തെറ്റയ്ക്കുമായി ആളുകള്‍ എത്തിക്കൊണ്ടേയിരിക്കുന്നു, കുറെപ്പേരൊക്കെ രാവിലെ തന്നെ എത്തി, പിന്നീട്‌ ഹോട്ടലിലേക്ക്‌ മാറ്റപ്പെട്ടവരാണത്രേ... നമ്മളേക്കാള്‍ വലിയ 'ഭാഗ്യവാന്മാര്‍' വേറെ ഉണ്ടെന്നറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍...


"Jeddah passengers, please move forward to get in to the flight..."


ഗ്ലാസ്‌ ഡോര്‍ തുറന്നുപിടിച്ച്‌, ഒരു നീലഷര്‍ട്ടുകാരന്‍ വിളിച്ചുപറയുന്നു. കുറച്ച്‌ ആളുകളേയുള്ളൂവെങ്കിലും, ഹാളിനെ മൊത്തത്തില്‍ ഇളക്കാന്‍ പര്യാപ്തമായിരുന്നു ആ അറിയിപ്പ്‌. ഹര്‍ത്താല്‍ ദിനത്തിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സിലേക്കെന്നപോലെ ആളുകള്‍ ആ വാതിലും കടന്ന് മുന്നോട്ട്‌ കുതിച്ചു. അവസാനമില്ല എന്നുതോന്നിക്കുന്നവിധത്തില്‍ നീണ്ടുകിടക്കുന്ന ഒരു ഇടനാഴിയിലൂടെയാണ` പോകേണ്ടത്‌. നേരത്തെ നടത്തിയ ജാഥകളുടെ ക്ഷീണം മാറിയിട്ടില്ല എന്ന് പെട്ടെന്നുതന്നെ മനസ്സിലായി, എങ്കിലും വലിച്ചുനടന്നു. ഇടനാഴിയുടെ അങ്ങേത്തലക്കല്‍ ഒരു വാതില്‍ ദൃശ്യമായി, പക്ഷെ അതിനുമുന്നില്‍ ഒരാള്‍ക്കൂട്ടം... മുന്നെ നടന്നുപോയവരാണ` അവിടെ കൂടിനില്‍ക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. അവരുടെ വഴി തടഞ്ഞ്‌ ഒരു പോലീസ്‌ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ പന്തികേട്‌ മണത്തു, അടുത്തെത്തിയപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമായി...


'പോകാനുള്ള വിമാനം ഇപ്പോള്‍ ജിദ്ദയില്‍നിന്നും വന്നിട്ടേയുള്ളൂ, അതിനുള്ളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിയാതെ ആരെയും കടത്തിവിടില്ല, എല്ലാവരും തിരികെ ഹാളില്‍ ചെന്നിരിക്കണം, സമയമാകുമ്പോള്‍ അറിയിക്കാം...'


ഷെയ്ക്‌ എവിടെ? ആളെ കാണുന്നില്ലല്ലോ... അല്ല, ആ പോലീസുകാരന്റെ മുന്നില്‍ നില്‍ക്കുന്നത്‌ അദ്ദേഹമല്ലേ? അതെ, അങ്ങേരുതന്നെ... തിരികെ നടക്കാന്‍ എല്ലാവര്‍ക്കും മടി, അതുകൊണ്ടുതന്നെ ആരും തിരികെ പോകരുതെന്ന് ഷെയ്ക്‌ പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. എയര്‍ ഇന്ത്യയുടെയും അതിലെ ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയെക്കുറിച്ച്‌ ഷെയ്കിന്റെ പ്രഭാഷണം തുടരുകയാണ`. കേള്‍വിക്കാരില്‍ പലരും തങ്ങളുടെ ദുരിതങ്ങളും കൂട്ടിച്ചേര്‍ക്കുന്നു. വഴി തടഞ്ഞുനില്‍ക്കുന്ന പോലീസ്‌ഉദ്യോഗസ്ഥന്‍ ഇടക്കിടെ വയര്‍ലസ്സിലൂടെ വിളിച്ച്‌ അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായ ലക്ഷണമില്ല. യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും അവിടെയും "സ്കൂളും കോളേജും" പണിയാതെ ഷെയ്ക്‌ പിന്മാറിയില്ല!


ഏതാണ്ട്‌ അരമണിക്കൂര്‍ നീണ്ട 'സമര'ത്തിനുശേഷം വിമാനത്തില്‍ കയറാനുള്ള മണിമുഴങ്ങി. 'ഇനി എന്ത്‌?' എന്ന ആശങ്ക പലരുടെയും മുഖത്ത്‌ ദൃശ്യമാണ`. വാതില്‍ക്കല്‍ സ്വാഗതമോതാന്‍, സാരിചുറ്റിനിക്കുന്ന 'അമ്മച്ചി'മാരെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ശങ്കിച്ചു. അനുവദിച്ച സീറ്റ്‌ തപ്പിപ്പിടിച്ച്‌ ഇരിപ്പുറപ്പിച്ചപ്പോള്‍, താമസിച്ചതിന` ക്ഷമാപണം ചെയ്തുകൊണ്ട്‌ ക്യാപ്റ്റന്റെ കുമ്പസാരം. ഇത്രയൊക്കെ 'ഉപകാരങ്ങള്‍' ചെയ്തുതന്നിട്ടും 'പോട്ടെ, സാരമില്ല' എന്നുകരുതുമ്പോളാണ` അവസാനവെടി പൊട്ടിയത്‌;


"എയര്‍ ഇന്ത്യ XXX വിമാനത്തിലേക്ക്‌ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം. ജിദ്ദയിലേക്ക്‌ പോകുന്ന വിമാനം, ഹൈദരാബാദിലെത്തി അവിടെ നിന്നും 1 മണിക്കൂറിനുശേഷം യാത്ര തുടരുന്നതാണ`..."


കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയുണ്ടായിരുന്നില്ല... ഏതോ സീറ്റിലിരുന്ന് മുറുമുറുക്കുന്ന ഷെയ്കിന്റെ മുഖം മനസ്സിലോര്‍ത്തുകൊണ്ട്‌, ചാരിക്കിടന്നു. മുംബൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ കാലിയായിരുന്ന സീറ്റുകളിലൊക്കെ ഹൈദരാബാദില്‍നിന്നും ആളുകളെത്തി. ആകാശത്തിലൂടെയാണെങ്കിലും ഗട്ടറുകള്‍ക്ക്‌ യാതൊരു കുറവുമില്ല, ഇതിലും ഭേദം നാട്ടിലെ റോഡുയാത്രതന്നെയെന്ന് അടുത്തിരിക്കുന്നവന്റെ കമന്റ്‌.


അങ്ങനെയിങ്ങനെ ആടിപ്പാടി വിമാനം ജിദ്ദയിലെ റണ്‍വേയില്‍ സ്പര്‍ശിച്ചപ്പോള്‍ പലരില്‍നിന്നും ദീര്‍ഘനിശ്വാസങ്ങളുയര്‍ന്നു, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചതുപോലെ... 'അത്രയും സമാധാനം, ഇനി ആകാശത്തുവച്ച്‌ എന്തേലും പറ്റുമെന്ന് പേടിക്കേണ്ടല്ലോ' എന്ന് അടുത്തിരുന്നയാളോട്‌ അറിയാതെ പറഞ്ഞു...
"thank you sir, come again"
വാതിലിന്നരികില്‍ 'മരിച്ച മയ്യത്തുപോലെ' നിന്ന് നന്ദിപറയുന്നു, ഒരു 'അമ്മച്ചി'...
"ഇവിടെവരെ എത്തിച്ചുതന്നതിന` നിങ്ങള്‍ക്കും നന്ദി... പക്ഷേ, എയര്‍ ഇന്ത്യയില്‍ ഇനി ഒരു പരീക്ഷണത്തിന` ഞാനില്ല, എന്നെന്നേക്കുമായി വിട..."
മുഖത്തടിച്ചതുപോലെ പറഞ്ഞെങ്കിലും, പലരില്‍നിന്നും ഇതുപോലെ പലതും കേട്ടിട്ടുള്ളതുകൊണ്ടാവണം, 'അമ്മച്ചി'യുടെ പ്രതികരണം നിര്‍ജ്ജീവമായ ഒരു പുഞ്ചിരിയിലൊതുങ്ങി.
കോണിപ്പടികളിറങ്ങി നിലത്തെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം, പതിയെ തിരിഞ്ഞ്‌ വിമാനത്തെനോക്കി ഒരിക്കല്‍കൂടി യാത്രപറഞ്ഞു. പരിശോധനകളൊക്കെ കഴിഞ്ഞ്‌, ലഗ്ഗേജുമെടുത്ത്‌ പുറത്തുകടന്നപ്പോള്‍ നീണ്ട ഒരുറക്കത്തില്‍നിന്നും ഉണര്‍ന്ന പ്രതീതി... സംഭവിച്ചതൊക്കെ ആ ഉറക്കത്തിനിടയില്‍ കണ്ട സ്വപ്നങ്ങളായിരിക്കട്ടെയെന്ന് മനസ്സിനോട്‌ മന്ത്രിച്ചു; അതെ, കുറെ ദു:സ്വപ്നങ്ങള്‍!
^ ശുഭം ^