Wednesday 26 September 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 2]

സമയം കാലത്ത്‌ 6 മണി... യാത്ര പുറപ്പെടാനുള്ള സമയമായിരിക്കുന്നു. ഇപ്പോള്‍ ഇറങ്ങിയാല്‍ ഏതാണ്ട്‌ 9:30-ന` മംഗലാപുരം എയര്‍പോര്‍ട്ട്‌ പിടിക്കാം, അവിടെ നിന്നും 11 മണിക്കാണ` മുംബൈയ്ക്കുള്ള "ജെറ്റ്‌" പുറപ്പെടുന്നത്‌. ഇടയ്ക്കിത്തിരി താമസിച്ചാലും സമയത്തിനെത്തിച്ചേരാം എന്ന് പിതാശ്രീയുടെ സപ്പോര്‍ട്ട്‌. ആദ്യം പറഞ്ഞുവച്ചിരുന്ന വണ്ടിക്കാരന` കര്‍ണ്ണാടകത്തിലേക്കുള്ള പെര്‍മിറ്റ്‌ ഇല്ലാത്തതിനാല്‍ അവസാന നിമിഷം വേറെ ആളെ അന്വേഷിക്കേണ്ടി വന്നെങ്കിലും, അതൊന്നും അത്ര വല്ല്യ കാര്യമായി പരിഗണിക്കാതെ "അംബി" മുന്നോട്ട്‌ ഓടിത്തുടങ്ങി.

NH-17-ലെ ഗട്ടറുകള്‍ പരമാവധി ഒഴിവാക്കി കാര്‍ കുതിക്കുകയാണ`... യാത്ര തിരിക്കുന്നതിനുമുന്നെതന്നെ മൂടിക്കെട്ടി നിന്നിരുന്ന മാനത്തുനിന്നും മഴത്തുള്ളിക്കിലുക്കം കേട്ടുതുടങ്ങി. മന്ദഗതിയില്‍ ആരംഭിച്ച്‌, ഉച്ചസ്ഥായിയില്‍ എത്തിയ, തൃശ്ശൂര്‍പൂരത്തിന്റെ പഞ്ചാരിമേളം പോലെ,മഴ തിമിര്‍ത്തുപെയ്യുന്നു. ഈ കണ്ട ദിവസമൊക്കെ നാട്ടില്‍ നിന്നിട്ടും ഇത്ര മനോഹരമായ മഴ പെയ്തില്ലല്ലോ എന്ന് മനസ്സിലോര്‍ത്ത്‌, കാറിന്റെ സൈഡ് ഗ്ലാസ്‌ പതുക്കെ ഉയര്‍ത്തിവച്ചു. ആര്‍ത്തുപെയ്യുന്ന മഴയില്‍ നനഞ്ഞുകുളിക്കുക എന്ന ആഗ്രഹം ബാക്കിവച്ചിട്ടാണ` മടക്കം. ജിദ്ദയിലെത്തിയാല്‍ മഴ പോയിട്ട്‌ മഴക്കാറുപോലും കണ്ണിനു കാണാക്കനിയാവും എന്ന തിരിച്ചറിവ്‌ ഉള്ളിലുള്ളതിനാലാവണം, മഴക്കാഴ്ചകളില്‍ നിന്ന് മുഖം തിരിക്കാനേ തോന്നുന്നില്ല.

"പഞ്ചാരി മേളം" കൊട്ടിനിര്‍ത്തിയപ്പോളേക്കും വണ്ടി, പയ്യന്നൂരും കരിവെള്ളൂരും കാഞ്ഞങ്ങാടും ചന്ദ്രഗിരിപ്പുഴയും കാസര്‍ഗോഡുമൊക്കെ പിന്നിട്ട്‌ കുമ്പള എത്തിയിരുന്നു.

"ഇനി എന്തേലും കഴിച്ചിട്ടാവാം യാത്ര..."

മുന്‍സീറ്റിലിരുന്ന് പിതാശ്രീ ഉറക്കെ പ്രഖ്യാപിച്ചതോടെ ആ കാര്യത്തിലും തീരുമാനമായി. പ്ലേറ്റിനുചുറ്റും ആര്‍ത്തിരമ്പുന്ന ഈച്ചകളോട്‌ മത്സരിച്ച്‌ ഒന്നുരണ്ട്‌ ഇഡ്ഡലികള്‍ അകത്താക്കിയെങ്കിലും ചായയില്‍ ചാടി ആത്മഹത്യ ചെയ്തവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. അകത്തുള്ള "സുന്ദര ദൃശ്യങ്ങള്‍" പുറത്തുകാണാതിരിക്കാനെന്നവണ്ണം സ്റ്റീല്‍ഗ്ലാസ്സില്‍ ഒഴിച്ചുവച്ചിരുന്ന വെള്ളം, കണ്ണുകള്‍ അടച്ച്‌, 2 കവിള്‍ അകത്താക്കിയതിന്റെ ഫലമായി തൊണ്ടയില്‍ തങ്ങിയിരുന്ന ഇഡ്ഡലിയമ്മാവന്മാര്‍ പതുക്കെ താഴേക്കിറങ്ങി...

ഇതിലും ഭേദം ഒന്നും കഴിക്കാതിരിക്കുന്നതായിരുന്നു എന്ന് പിറുപിറുത്ത്‌ കാറിനുള്ളിലേക്ക്‌ ഊളിയിട്ടു. മഞ്ചേശ്വരവും തലപ്പാടിയുമൊക്കെ പിന്നിട്ട്‌ നേത്രാവതിപ്പാലത്തിലൂടെ വണ്ടി മംഗലാപുരത്ത്‌ എത്തി. എയര്‍പോര്‍ട്ടിലേക്ക്‌ ഇനി അധികദൂരമില്ല, പക്ഷേ അടുത്തിടെ അന്താരാഷ്ട്രപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതിനാല്‍ വഴിമുഴുവന്‍ തടസ്സമാണ`. സമയത്ത്‌ എത്തിച്ചേരാന്‍ സാധിക്കില്ലേ എന്ന് ഇടക്ക്‌ പേടിച്ചെങ്കിലും ഉദ്ദേശിച്ച സമയത്തുതന്നെ ചെന്നുപെട്ടു.

പുതിയ റണ്‍വേ... അത്യാവശ്യം മോടിപിടിപ്പിക്കല്‍... പണ്ടുകണ്ടിട്ടുള്ളതില്‍ നിന്നും പ്രകടമായ മാറ്റങ്ങള്‍ എയര്‍പോര്‍ട്ടില്‍ ദൃശ്യമാണ`. പുറത്തുനിന്ന് വെറുതെ സമയം കളയേണ്ട എന്ന് കരുതി ലഗ്ഗേജുമായി അകത്തേക്കുകടന്നു. "ജെറ്റ്‌" കൗണ്ടറില്‍ വല്ല്യതിരക്കില്ല, പുഞ്ചിരിയോടെ സ്വാഗതമോതിയ സുന്ദരിക്ക്‌ മറുപടി നല്‍കി, മറ്റ്‌ ചടങ്ങുകളൊക്കെ അവസാനിപ്പിച്ച്‌, സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു.

സമയം 11 മണി... മുംബൈയില്‍നിന്നും എത്തേണ്ട വിമാനം ഇതുവരെ വന്നിട്ടില്ല... കൂനിന്‍മേല്‍ കുരുപോലെ അതാ വരുന്നു ഒരു അറിയിപ്പ്‌;

"മുംബൈ വിമാനത്താവളത്തിലെ ട്രാഫിക്‌ ജാമില്‍ കുടുങ്ങിയ വിമാനം 15 മിനിട്ടുകള്‍ വൈകി എത്തിച്ചേരും"

മനസ്സിലെ കമ്പ്യൂട്ടറില്‍ കണക്കുകള്‍ മിന്നിമറഞ്ഞു... അല്‍പ്പം താമസിച്ചാലും മുംബൈയില്‍നിന്നുള്ള ജിദ്ദാവിമാനത്തില്‍ കയറിപ്പറ്റാന്‍ സധിക്കും എന്നതില്‍ സംശയമൊന്നുമില്ല. 11:30ന` പുറപ്പെട്ടാലും ഏതാണ്ട്‌ 1 മണിയോടെ മുംബൈയില്‍ എത്തും. ബാക്കിയുള്ള രണ്ടേകാല്‍ മണിക്കൂറിനുള്ളില്‍ ജിദ്ദാവിമാനം പിടിക്കാം എന്നാണ` പ്രതീക്ഷ. 15 മിനിറ്റ്‌ ലേറ്റായതുകൊണ്ട്‌, പൈലറ്റുചേട്ടന്‍ ഒന്ന് ആഞ്ഞുചവിട്ടി നഷ്ടമായ സമയം തിരികെ പിടിക്കും എന്ന് സ്വയം ആശ്വസിച്ചു. കൂടൂതല്‍ ചിന്തിച്ച്‌, നിലവിലുള്ള ഭ്രാന്തിന്റെ അളവുകൂട്ടേണ്ട എന്നുകരുതി അടുത്തുകണ്ട വൈന്‍ഡിംഗ്‌ യന്ത്രത്തില്‍നിന്നും വാങ്ങിയ കാപ്പിയും ഊതിക്കുടിച്ചുകൊണ്ട്‌ നില്‍ക്കുമ്പോളാണ`, "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന മട്ടില്‍ റണ്‍വേയില്‍ക്കൂടി ഒരു "ജെറ്റന്‍" പതിയെ ഉരുണ്ടുവന്നത്‌.

പകുതി സമാധാനമായി, 15 മിനിറ്റ്‌ ലേറ്റായിട്ടാണേലും വന്നല്ലോ... അതുവരെ നിശ്ചലമായിരുന്ന നിര്‍ഗമന ഹാളിന` പെട്ടെന്ന് അനക്കം വച്ചു. അറിയിപ്പുകിട്ടിയതും ബാഗുകളും തൂക്കി ആളുകള്‍ വിമാനത്തിനടുത്തേക്ക്‌ നടന്നു. താമസിച്ചുവന്നതുകൊണ്ടാവണം, എല്ലാ നടപടികളും പെട്ടെന്ന് തീര്‍ത്ത്‌ യാത്ര പുറപ്പെടാനുള്ള തിരക്കിലാണ` വിമാനജോലിക്കാര്‍. ആളുകള്‍ അധികമില്ല, സീറ്റുകള്‍ മിക്കതും കാലിയാണ`. അധികം ആള്‍ക്കാര്‍ ഇല്ലാത്തത്‌ വിമാനത്തിലെ ഭാരം കുറയ്ക്കുമെന്നും അതു പെട്ടെന്നുള്ള പോക്കിന` വിമാനത്തെ സഹായിക്കുമെന്നും ഉള്ള സാമാന്യചിന്ത തലയില്‍ ഉദിക്കാതിരുന്നില്ല.

പൈലറ്റ്‌ നമ്മുടെ ആളല്ലെന്ന്, മുംബൈ നഗരത്തിന്റെ മുകളില്‍ക്കൂടി വിമാനം വട്ടമിട്ടപ്പോളാണ` മനസ്സിലായത്‌. നഷ്ടമായ 15 മിനിറ്റ്‌ തിരികെപിടിക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നുമാത്രമല്ല, 1 മണിയാകാതെ വിമാനം നിലത്തിറക്കില്ല എന്ന് വാശിയുള്ളതുപോലെയായിരുന്നു അദ്ദേഹത്തിന്റെ "ഡ്രൈവിംഗ്‌". വിമാനം നിലത്തിറങ്ങിയെങ്കിലും ആള്‍ക്കാര്‍ക്ക്‌ ഇറങ്ങാന്‍ പിന്നെയും സമയം വേണ്ടിവന്നു. നിരയായി കിടക്കുന്ന വിമാനങ്ങള്‍ക്കിടയില്‍ ഒതുക്കിയിടാന്‍ സ്ഥലം കിട്ടിയിട്ടുവേണ്ടേ. ഇടക്കിടെ വാച്ചില്‍ നോക്കി ചെറുതും വലുതുമായ നെടുവീര്‍പ്പുകള്‍ പാസ്സാക്കി; 3:15 ആവാന്‍ ഇനി 2 മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളു... കൂടുതല്‍ ക്ഷമ പരീക്ഷിക്കാന്‍ അവസരമുണ്ടാക്കാതെ, യാത്രക്കാരൊക്കെ വിമാനത്തില്‍ നിന്നും ഇറങ്ങിത്തുടങ്ങി.

ഇനി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്‌ പോകണം... ലഗ്ഗേജ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ ചുറ്റും പരതി; 'ആഭ്യന്തര'ത്തില്‍നിന്നും 'അന്താരാഷ്ട്ര'ത്തിലേക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ടെന്നുകേട്ടിട്ടുണ്ട്‌, അത്‌ എവിടെ നിന്നാണാവോ? അധികം തിരയേണ്ടി വന്നില്ല, ചെറുതാണെങ്കിലും ബസ്‌ സര്‍വീസിനെക്കുറിച്ചുള്ള ബോര്‍ഡ്‌ കണ്ണില്‍പ്പെട്ടു. കണ്‍വെയര്‍ ബെല്‍റ്റിലൂടെ ആടിത്തൂങ്ങിവന്ന ബാഗും വലിച്ചെടുത്ത്‌, ബസില്‍ കയറാനായി പാഞ്ഞുചെന്നെങ്കിലും പ്രത്യേകിച്ച്‌ കാര്യമൊന്നുമുണ്ടായില്ല. എന്നെ ഒറ്റയ്ക്ക്‌ കൊണ്ടുപോകില്ല എന്ന് ഡ്രൈവര്‍ക്ക്‌ വാശി, ബസ്സില്‍ നിറയെ ആളുകള്‍ കയറുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ബസ്‌ നീങ്ങിത്തുടങ്ങിയെങ്കിലും, അതിനേക്കാള്‍ വേഗത്തിലാണ` വാച്ച്‌ ഓടുന്നതെന്ന് പെട്ടെന്ന് മനസ്സിലായി. ബാക്കിയുള്ള സമയവും പാഴായ സമയവും ഒക്കെക്കൂടി ചേര്‍ത്ത്‌ ഒരു പുതിയ സൂത്രവാക്യം കണ്ടുപിടിക്കാനായി മനസ്സിലെ കമ്പ്യൂട്ടര്‍ ഓണാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുവരെയുള്ള കണക്കുകൂട്ടലുകളെല്ലാം പാളിയതിന്റെ വിഷമത്തിലാവാം മനോമുകുരത്തില്‍ 'ബ്ലാങ്ക്‌ സ്ക്രീനാ'ണ` തെളിഞ്ഞത്‌.

വഴിയില്‍ക്കണ്ട വിമാനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയെയൊക്കെ ആദരിച്ച്‌, ബസ്‌ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പടിവാതില്‍ക്കലെത്തി. ബാഗുകള്‍ എടുത്ത്‌ ട്രോളിയിലേക്ക്‌ വയ്ക്കുമ്പോള്‍, ഒരു സമധാനത്തിനുവേണ്ടി വാച്ചില്‍ ഒന്നുകൂടിനോക്കി സമയം ഉറപ്പുവരുത്തി - 2:00 മണി. താമസിച്ചതിന്റെ കാരണം ബോധിപ്പിച്ചാല്‍ ഒരുപക്ഷേ ജിദ്ദാവിമാനത്തില്‍ കയറ്റാതിരിക്കില്ല, പോയി നോക്കുക തന്നെ. ഒന്നുമില്ലെങ്കിലും നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ അല്ലേ?

ഏതാണ്ട്‌ 1 കിലോമീറ്ററിലധികം ട്രോളി തള്ളി, അകത്തേക്കുള്ള വഴി കണ്ടുപിടിച്ചു. തോക്കേന്തിയ പോലീസുകാരനെ ടിക്കറ്റും പാസ്പോര്‍ട്ടുമൊക്കെ കാണിച്ച്‌ തൃപ്തിപ്പെടുത്തി, അകത്തുകയറിപ്പറ്റി. ഭാഗ്യം, 'അന്വേഷണം' എന്ന ബോര്‍ഡ്‌ തൂക്കിയ റൂമിനുള്ളില്‍ 2 പേര്‍ ചിരിച്ചുരസിച്ചിരിക്കുന്നുണ്ട്‌. ചിരിക്കാനുള്ള മാനസീകാവസ്ഥയിലല്ലെങ്കിലും, മുഖത്ത്‌ ചിരിയുണ്ട്‌ എന്നുവരുത്തി "എയര്‍ ഇന്ത്യ ജിദ്ദ ഫ്ലൈറ്റ്‌" എന്ന 4 വാക്കുകള്‍ ഒരു ചോദ്യചിഹ്നത്തില്‍ കൊളുത്തി ആ റൂമിലേക്ക്‌ ഇട്ടുകൊടുത്തു. ഏതെങ്കിലും ഒരു വാക്കില്‍ അവന്മാര്‍ കൊത്തും എന്നായിരുന്നു പ്രതീക്ഷ, അതു തെറ്റിയില്ല;

"ജിദ്ദ ഫ്ലൈറ്റ്‌?"

തമ്മില്‍ പറഞ്ഞുരസിച്ചിരുന്ന തമാശയ്ക്ക്‌ അല്‍പ്പം ഇടവേളകൊടുത്ത്‌, നല്ല ഒരു ഇരയെ കിട്ടിയപോലെ, അതിലൊരാള്‍ എന്റെ നേരെ തിരിഞ്ഞു... കാര്യമായ എന്തോ വിവരം കിട്ടുമെന്നുകരുതിയാണ`, 'അതെ' എന്ന അര്‍ത്ഥത്തില്‍ തലകുലുക്കിയത്‌. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട്‌, അയാള്‍ അപരന്റെ നേരെ മുഖം തിരിച്ചു, എന്തോ വലിയ തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചു...

"ആഗേ ചലോ ഭായി, വഹാം ജാകേ പൂച്ഛോ"

ചിരിക്കിടയില്‍ അയാള്‍ ഇത്രയും പറയാന്‍ മറന്നില്ല, 'ആഗേ ചലി'ക്കുകതന്നെ... 'എയര്‍ ഇന്ത്യ' എന്ന് എഴുതിയ നിരവധി കൗണ്ടറുകള്‍ കുറച്ചുമുന്നിലായി കാണുന്നുണ്ട്‌. ബാഗും ചുമന്ന് ക്ഷീണിച്ചുനിന്നിരുന്ന ട്രോളിയും തള്ളി മുന്നോട്ട്‌ നീങ്ങുമ്പോള്‍, ആ പഹയന്‍മാര്‍ എന്തിനായിരിക്കും പൊട്ടിച്ചിരിച്ചത്‌ എന്നോര്‍ത്ത്‌ മനസ്സില്‍ ഒരു ഇത്‌, ഏത്‌?

(തുടരും)

Tuesday 18 September 2007

ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ... [Part 1]

‍അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും മടക്കയാത്രയുടെ യാഥാര്‍ത്യത്തിലേക്ക്‌ മനസ്സ്‌ പതുക്കെ നടന്നടുക്കുകയാണ`. ഗള്‍ഫ്‌ മലയാളികളുടെ "കണ്ണിലുണ്ണിയും" ഇന്ത്യന്‍ വ്യോമയാനചരിത്രത്തിലെ നാഴികക്കല്ലുമായ എയര്‍ ഇന്ത്യയുടെ കോഴിക്കോട്‌-ജിദ്ദ വിമാനത്തിലാണ` സീറ്റ്‌ തരപ്പെടുത്തിയിരുന്നത്‌. എന്നാല്‍ അവിചാരിതമായി യാത്രാദിവസം മാറ്റേണ്ടിവന്നതിനാല്‍ കോഴിക്കോടിന` പകരം മുംബൈ വഴിയുള്ള ടിക്കറ്റ്‌ എടുക്കേണ്ടി വന്നു. ഏതുവഴി ആണെങ്കിലും സീറ്റ്‌ കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ യാത്രക്കുള്ള വട്ടങ്ങള്‍ കൂട്ടി... എല്ലാം പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നു എന്നതിന്റെ സൂചനയായി, തലേദിവസം കാലത്ത്‌ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ച്‌ പച്ചക്കൊടി കാണിച്ചു. പലരും പല അപഖ്യാതികളും പറഞ്ഞിട്ടുള്ള എയര്‍ ഇന്ത്യയില്‍ നിന്നും അത്തരം ഒരു ഫോണ്‍കോള്‍ അപ്രതീക്ഷിതമായിരുന്നു. അതോടെ കൂടുതല്‍ സമാധാനമായി... എയര്‍പ്പോര്‍ട്ടിലേക്ക്‌ പോകാനായി ഏല്‍പ്പിച്ചിരുന്ന വണ്ടിക്കാരനെ വിളിച്ച്‌ സമയം ഒന്നുകൂടെ ഉറപ്പുവരുത്തി; കാലത്ത്‌ 4 മണിക്ക്‌ പുറപ്പെടണം. 10:10-ന` ആണ` മുംബൈയ്ക്കുള്ള വിമാനം പുറപ്പെടുന്നത്‌, അവിടെ നിന്നും വൈകുന്നേരം 3:15-ന` ജിദ്ദയ്ക്ക്‌...

നേരത്തെ സംഘടിപ്പിച്ചുവച്ചിരുന്ന പെട്ടി മേശപ്പുറത്ത്‌ സ്ഥാനം പിടിച്ചു. ചക്ക, മാങ്ങ, കൈതച്ചക്ക തുടങ്ങിയ വെജിറ്റബിള്‍സും മിച്ചര്‍, ചിപ്സ്‌, ചക്ക വറുത്തത്‌, ഹലുവ തുടങ്ങിയ കൊറിക്കബിള്‍സും, മാങ്ങ അച്ചാര്‍ പോലെയുള്ള ടച്ചിങ്ങ്‌സും പതിയെ പെട്ടിക്കുള്ളിലെ സ്ഥലം അപഹരിച്ചു തുടങ്ങി. അമ്മച്ചി വക, കൈതച്ചക്കയുടെ തൊലിയിട്ടുണ്ടാക്കിയ ഒരു കുപ്പി വൈന്‍ പെട്ടിയുടെ ഒരു മൂലക്കായി ഒതുക്കിവച്ചു. ഇനി ഒന്നും ആ പെട്ടിയിലേക്ക്‌ വയ്ക്കാന്‍ പറ്റത്തില്ല എന്ന തിരിച്ചറിവില്‍ "ഇത്രയും മതി"എന്ന് ഉറക്കെ പ്രഖ്യാപിച്ച്‌, പെട്ടി കെട്ടാനുള്ള കയറെടുത്ത്‌ പിതാശ്രീയെ ഏല്‍പ്പിച്ചു. ആ നേരത്താണ` മൊബൈല്‍ ഫോണ്‍ നീട്ടിവിളിച്ചത്‌...

"ഹലോ, മി. ജോണ്‍ അല്ലേ?"

ഒരു കിളി നാദം. "അതെ" എന്നു പറയുന്നതിനുമുന്നെ ഒന്നു സംശയിച്ചു... ജോണ്‍ എന്നത്‌ പിതാശ്രീയുടെ പേരാണ`. എന്റെ മൊബൈലില്‍ വിളിച്ച്‌ അങ്ങേരെ അന്വേഷിക്കുന്നവള്‍ ആരായിരിക്കും? അതിന്റെ ഉത്തരം ഉടനെ കിട്ടി;

"ഞാന്‍ എയര്‍ ഇന്ത്യയില്‍ നിന്നാണ`..."

അപ്പോ അതു എനിക്കുള്ള കോള്‍ തന്നെ... അപ്പനെ വെറുതെ സംശയിച്ചു. പെട്ടി കെട്ടുന്ന തിരക്കിനിടയില്‍ തന്നെ അന്വേഷിച്ച്‌ ഒരു പെണ്ണുവന്നതൊന്നും അങ്ങേര്‍ അറിഞ്ഞിട്ടില്ല.

"അതെ, ജിമ്മി ജോണാണ`... എന്താ കാര്യം?"

"നിങ്ങള്‍ നാളെ ജിദ്ദയിലേക്ക്‌ സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ലേ?"

'അമ്പടി കേമീ, നിനക്ക്‌ എല്ലാ കാര്യങ്ങളുമറിയാമല്ലോ' എന്ന് മനസ്സില്‍ പറഞ്ഞ്‌ "ഉണ്ട്‌" എന്ന് ഉത്തരം കൊടുത്തു.

"കോഴിക്കോടുനിന്നും പോകുന്ന ഫ്ലൈറ്റ്‌ ലേറ്റ്‌ ആണ`"

ഇടനെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി... കേട്ടത്‌ വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു. ഉത്സവപ്പറമ്പിലെ നാടകത്തിന്റെ ഇടവേളയില്‍ റ്റ്യൂബുലൈറ്റുകള്‍ തെളിയുന്നതുപോലെ, സ്ഥലകാലബോധം വീണ്ടെടുത്തു. തീരെ പ്രതീക്ഷിക്കാതെ വന്ന അറിയിപ്പായതുകൊണ്ട്‌, അതുമായി പൊരുത്തപ്പെടാന്‍ ഒരു പ്രയാസം. ടേപ്പ്‌ ചെയ്തുവച്ചിരിക്കുന്നതുപോലെ കിളിനാദം അറിയിപ്പ്‌ തുടരുന്നു...

"10:10-നു പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക്‌ 1:45-നു മാത്രമേ പുറപ്പെടുകയുള്ളു..."

"അപ്പോള്‍ മുംബൈയില്‍ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റ്‌ കിട്ടുമോ?"

മനസ്സിലുദിച്ച ന്യായമായ സംശയം, അതിനേക്കാള്‍ മുന്നേ തികട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തി, ഉന്നയിച്ചു.

"അതിനെപ്പറ്റി ഇപ്പോള്‍ അറിയിപ്പൊന്നുമില്ല, കോഴിക്കോട്‌ എയര്‍പ്പോര്‍ട്ടിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ അന്വേഷിക്കൂ..."

കൂടുതല്‍ എന്തെങ്കിലും പറഞ്ഞ്‌ എന്റെ മനസ്സ്‌ വിഷമിപ്പിക്കേണ്ട എന്നു കരുതിയാവണം, മറുതലക്കലെ ആ ശബ്ദസൗകുമാര്യം ഫോണ്‍ ബന്ധം വിഛേദിച്ചു. പതുക്കെ തലതിരിച്ചുനോക്കുമ്പോള്‍, പെട്ടിയുടെ മുകളില്‍ അവസാന കുരുക്ക്‌ മുറുക്കുകയാണ` പിതാശ്രീ.

ആ എയര്‍ ഇന്ത്യന്‍ ഷോക്കില്‍ നിന്നും മുക്തമാവാന്‍ അല്‍പ്പസമയം എടുത്തു. എന്നാല്‍ വെറുതെ കളയാന്‍ സമയം സ്റ്റോക്കില്ല എന്ന തിരിച്ചറിവില്‍ എയര്‍ ഇന്ത്യയുടെ കണ്ണൂര്‍, കോഴിക്കോട്‌ ഒാഫീസുകളിലേക്ക്‌ ഫോണ്‍ വിളി ആരംഭിച്ചു... അത്തരമൊരു സമയമാറ്റത്തെക്കുറിച്ച്‌ യാതൊരു അറിവും ഇല്ലെന്നായിരുന്നു കോഴിക്കോടന്‍ മറുപടി. കണ്ണൂരുകാര്‍ കാര്യം സമ്മതിച്ചു, പക്ഷെ, ബോബെയില്‍ നിന്ന് എങ്ങനെ പോകും എന്നതിനെക്കുറിച്ച്‌ അവര്‍ക്കും വല്ല്യ പിടിപാടില്ല.

തിരക്കിട്ട ഫോണ്‍വിളികളും എരിപൊരിസഞ്ചാരവും മറ്റും കണ്ട്‌, എന്തോ പന്തികേട്‌ മനസ്സിലാക്കിയ മാതാശ്രീ കാര്യം തിരക്കി. പരമാവധി ചുരുക്കി ഒരു അപ്ഡേറ്റ്‌ കൊടുത്തു. അതുവരെ തകൃതിയായി നടന്നുവന്ന പെട്ടികെട്ടല്‍ മഹാമഹം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്ന പ്രയോഗം മനസ്സില്‍ തോന്നിയിട്ടല്ല റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച്‌ ബോബെയ്ക്കുള്ള ട്രെയിനിന്റെ വിശേഷം അന്വേഷിച്ചത്‌, വേറെ മാര്‍ഗ്ഗമൊന്നും മനസ്സില്‍ തെളിയാത്തതുകൊണ്ടാണ`. അങ്ങനെ അവസാനം ട്രെയിന്‍ യാത്ര ഉറപ്പിച്ചു, "മഹാമഹം" പുനരാരംഭിച്ചു...

ഒരു അവസാന ശ്രമം കൂടി നടത്തിനോക്കാമെന്ന് മനസ്സ്‌ പറയുന്നു... മനസ്സല്ലേ, അങ്ങനെ പലതും പറയും എന്നുകരുതി അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കുന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ തളിപ്പറമ്പിലെ UAE Exchange Center-ലേക്ക്‌ വിളിച്ചു, കോഴിക്കോട്ടുനിന്നോ മംഗലാപുരത്തുനിന്നോ രാവിലെ ബോംബെയ്ക്ക്‌ പോകുന്ന ഫ്ലൈറ്റ്‌ വല്ലതുമുണ്ടോ എന്നറിയണം. "ജാതകം" കുറിച്ചെടുത്ത്‌ ഉടനെ തന്നെ തിരികെ വിളിക്കാം എന്ന് പറഞ്ഞ്‌ ഫോണ്‍ വച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വിളിവരാഞ്ഞതിനാല്‍ അങ്ങോട്ട്‌ വീണ്ടും വിളിച്ചു, അപ്പോള്‍...

"സാര്‍, ഇവിടെ രാവിലെ മുതല്‍ പവര്‍ ഇല്ല... വേറെ എവിടെ നിന്നെങ്കിലും നോക്കിയിട്ട്‌ 10 മിനിറ്റിനകം തിരികെ വിളിക്കാം..."

മറുത്തൊന്നും പറയാന്‍ തോന്നിയില്ല. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍... പത്ത്‌ മിനിറ്റ്‌ കഴിഞ്ഞിട്ട്‌ പത്ത്‌ മിനിറ്റായി, എന്നിട്ടും ആ UAE-ക്കാര്‍ വിളിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. അങ്ങനെ ചിന്തിച്ച്‌ വിവശനായി ഇരിക്കുമ്പോളതാ മൊബൈല്‍ ചിലയ്ക്കുന്നു...

"ജിമ്മി അല്ല്ലേ? UAE Exchange-ല്‍ നിന്നാണ`..."

നേരത്തെ സംസാരിച്ച ആള്‍ തന്നെയാണ`.

"അതെ... ടിക്കറ്റ്‌ വല്ലതും ശരിയായോ?"

ആകാംക്ഷ അടക്കാനാവുന്നില്ല.

"കോഴിക്കോടുനിന്നും ഇല്ല, മംഗലാപുരത്തുനിന്നും കാലത്ത്‌ 11 മണിക്ക്‌ ഒരു "ജെറ്റ്‌" ഉണ്ട്‌. അത്‌ മതിയോ?"

ഇതില്‍ക്കൂടുതല്‍ എന്തു മതിയാവാന്‍? 'കിട്ടിയ സീറ്റ്‌ കളയേണ്ടാ, ടിക്കറ്റ്‌ ഇഷ്യു ചെയ്തോ, ഞാനിതാ എത്തി' എന്ന് ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച്‌, ഉടനെ തന്നെ പുറപ്പെട്ടു. ജീപ്പ്പില്‍ അര മണിക്കൂര്‍ യാത്രയുണ്ട്‌ തളിപ്പറമ്പിലേക്ക്‌... 6 മണിക്ക്‌ മുന്നെ എത്തണം, ഇല്ലെങ്കില്‍ കട അടച്ചു വീട്ടില്‍ പോകും എന്ന UAE ഭീഷണി മനസ്സില്‍ മുഴങ്ങുന്നതിനാല്‍, 94 മോഡല്‍ വണ്ടിയുടെ നാണംകുണുങ്ങല്‍ അവഗണിച്ച്‌ ആഞ്ഞുപിടിച്ചു. പറഞ്ഞ സമയത്തുതന്നെ എത്തി ടിക്കറ്റ്‌ വാങ്ങിയപ്പോള്‍ എല്ലാം നേരേചൊവ്വേ ആയി എന്നാണ` കരുതിയത്‌, പക്ഷേ...

(തുടരും)