Wednesday 6 April 2016

വീണ്ടും തായിഫിലേയ്ക്ക്…



ണ്ണാനിരുന്ന അച്ചായന് ഉൾവിളിയുണ്ടായി എന്ന് പറഞ്ഞതുപോലെ, എടുപിടീന്നൊരു യാത്ര പോകാൻ തീരുമാനമായി!!

‘വ്യാഴാഴ്ചക്കൂട്ടായ്മ’യുടെ മുന്നോടിയായി, എല്ലാ വാരാന്ത്യത്തിലും ടെലിഫോൺ വഴി നടത്താറുള്ള ആലോചനകൾക്കൊടുവിലാണ് അച്ചായൻ ആ കുരുക്കെറിഞ്ഞത്..

“എനിക്കൊരു ക്രേയ്സി ഐഡിയ തോന്നുന്നു..”

അച്ചായന്റെ ഐഡിയകളെല്ലാം ക്രേയ്സിയാണ്.. അതിപ്പോ ഇങ്ങനെ എടുത്ത് പറയേണ്ട കാര്യമൊന്നുമില്ലല്ലോ.. അല്ലെങ്കിൽത്തന്നെ, ഈയുള്ളവൻ ബഹുത് കഷ്ടപ്പെട്ടുണ്ടാക്കിയ മോരുകറി, മൂന്നാഴ്ചകൾ കഴിഞ്ഞപ്പോളേയ്ക്കും എടുത്ത് കുപ്പത്തൊട്ടിയിൽ കമിഴ്ത്തി എന്ന് പറഞ്ഞതിന്റെ ഷോക്കിലാണ്! ഇനി അടുത്തത് എന്താണോ എന്തോ.. വല്ല പാചക പരീക്ഷണവും ആയിരിക്കണം എന്ന പ്രതീക്ഷയിൽ കേൾക്കാൻ തയ്യാറായിരുന്നു..


“എന്റെ ഓഫീസിൽ നിന്നും ഒരുവൻ തായിഫ്-ൽ പോയിരിക്കുന്നു.. ഊതുമ്പോൾ വായിൽ നിന്നും പുക വരുന്നത്രയും തണുപ്പാണത്രെ, ഇപ്പോളവിടെ നമുക്കൊന്ന് പോയി നോക്കിയാലോ.. അവൻ പറഞ്ഞത് ശരിയാണോ എന്നറിയണമല്ലോ..”

അപ്പോ അതാണ് കാര്യം.. സംഗതി അല്പം ക്രേയ്സി തന്നെ.. തണുപ്പ് കാലം, രാത്രി യാത്ര.. ആലോചിക്കുമ്പോൾത്തന്നെ കുളിരുകോരുന്നു..

“അതിനിപ്പോ എന്താ.. നമുക്ക് പോയി ഊതി നോക്കാമല്ലോ ഞാൻ റെഡി..”

“ഉറക്കം വഴി വക്കിൽ മറ്റ് ‘കാര്യപരിപാടി’കളൊക്കെ സൌകര്യം പോലെ കാട്ടിലും മേട്ടിലും..  OK അല്ലേ?”

“അതൊക്കെ പ്രത്യേകം പറയാനുണ്ടോ.. എന്തിനും ഞാൻ റെഡി..”

അങ്ങനെ അഞ്ച് മിനിറ്റിനുള്ളിൽ ആ കാര്യത്തിന് തീരുമാനമായി.. ഒരു സഹപ്രവർത്തകനെ നാട്ടിലേയ്ക്ക് യാത്ര അയയ്ക്കാൻ എയർപ്പോർട്ടിൽ പോകേണ്ടിവന്നതിനാൽ ‘ക്രേയ്സി യാത്ര’ തുടങ്ങുമ്പോൾ സമയം രാത്രി 8 മണി കഴിഞ്ഞു.

വാരാന്ത്യമായതിനാൽ ജിദ്ദ-മക്ക ഹൈവേയിൽ (ഹൈവേ # 40) നല്ല വാഹനപ്പെരുപ്പം. പെട്ടെന്ന് തായിഫിലെത്തിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാൽ തിരക്കില്ലാത്ത ട്രാക്കിലൂടെ “കിയ റിയോ” ലക്ഷ്യത്തിലേയ്ക്ക് മുന്നേറിക്കൊണ്ടിരുന്നു.

‘അമുസ്ലിങ്ങൾ’ കടന്നുപോകേണ്ട പാത ചൂണ്ടിക്കാണിച്ച് ബോർഡുകൾ നിരന്നുതുടങ്ങി.  ഇത്രകാലം ഷുമൈസി ചെക്ക് പോയന്റ് എത്തുന്നതിന് തൊട്ട് മുന്നെയുള്ള ‘EXIT’ –ലൂടെ ആയിരുന്നു ‘Non Muslims’ കടന്നുപോകേണ്ടിയിരുന്നത്, പക്ഷേ ഇത്തവണ അല്പം പിന്നിലേയ്ക്ക് മാറ്റി തിരിച്ച് വിട്ടിരിക്കുന്നു. (പഴയ EXIT നിലവിലുണ്ട് എന്നത് മടക്കയാത്രയിൽ ശ്രദ്ധയിൽപ്പെട്ടു.) ‘Public Services Area’ എന്ന് ചൂണ്ടിക്കാണിച്ച വഴിയിലൂടെ വലത്തേയ്ക്ക് തിരിഞ്ഞ്, Deportation Center-ന്റെ വിശാലമായ മതിൽക്കെട്ടിനെ ചുറ്റി അല്പം വട്ടം കറങ്ങിയെങ്കിലും, ഒടുവിൽ കൃത്യമായ വഴിയിൽത്തന്നെ എത്തിച്ചേർന്നു.  നിലവിലുള്ള ഇരട്ടവരിപ്പാത (ഹൈവേ # 298) വീതി കൂട്ടുന്ന പണികൾ ഒരുവശത്ത് തകൃതിയായി നടന്നുവരുന്നു. ഇരുവശങ്ങളിലേയ്ക്കും ഇടയ്ക്കിടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ.. യാതൊരു മയവുമില്ലാതെയാണ് മിക്കവരുടെയും ഡ്രൈവിംഗ്..

“Non-Muslim” പാതയിൽ നിന്നും വീണ്ടും തിരക്കുപിടിച്ച പ്രധാനപാതയിലേയ്ക്ക് (ഹൈവേ # 15) പ്രവേശിച്ചു. (അങ്ങേത്തലക്കൽ ജോർദ്ദാൻ അതിർത്തിയിൽ നിന്നും ആരംഭിച്ച് യെമൻ അതിർത്തി വരെ നീണ്ടുനിവർന്ന് കിടക്കുന്ന ഹൈവേയാണിത്.. ഒരുപക്ഷേ, സൌദിയിലെ ഏറ്റവും നീളം കൂടിയ ഹൈവേയും ഇതുതന്നെ ആവണം.)



‘അൽ-ഹദ’ ചുരം കയറിത്തുടങ്ങിയതോടെ തണുപ്പ് കൂടിത്തുടങ്ങി. നിരനിരയായി ചുരം കയറിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞ് പോകുന്നു ചില വിദ്വാന്മാർ.. അധികം താമസിയാതെ തന്നെ കനത്ത മൂടൽ മഞ്ഞ് പാതയെ മൂടിത്തുടങ്ങി. കുട്ടിക്കാനത്തോ വയനാട്ടിലോ മറ്റോ എത്തിപ്പെട്ടതുപോലെ.. ചുരത്തിന് മുകളിൽ, തണുപ്പിന്റെ കാഠിന്യമറിയാൻ, കാർ നിർത്തി പുറത്തിറങ്ങിയെങ്കിലും പെട്ടെന്ന് തന്നെ തിരികെ കയറി – മോശമല്ലാത്ത തണുപ്പ്!!

“അൽ ഷഫ” ലക്ഷ്യമാക്കി കാർ വീണ്ടും നീങ്ങി. തായിഫ് പട്ടണത്തിലേയ്ക്ക് കടക്കാതെ, വലത്തേയ്ക്ക് തിരിഞ്ഞ് അൽ ഷഫ റോഡിൽ പ്രവേശിച്ചതോടെ വാഹനങ്ങളുടെ തിരക്ക് തീരെയില്ലാതായി. സൌകര്യപ്രഥമായ ഒരിടത്ത് കാർ ഒതുക്കി, ഭക്ഷണം പാകം ചെയ്ത് കഴിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അധികം താമസിയാതെ തന്നെ പാതയോരത്തെ ഒരു പാർക്കിൽ അതിനുള്ള സൌകര്യം ഒത്തുകിട്ടി.

കയ്യിൽ കരുതിയ ജാക്കറ്റും ബ്ലാങ്കറ്റുമൊന്നും ഈ തണുപ്പിനെ പ്രതിരോധിക്കാൻ പ്രാപ്തമല്ലെന്ന്, കാറിൽ നിന്നും പുറത്തിറങ്ങിയപ്പോ‍ൾത്തന്നെ മനസ്സിലായി.. പെട്ടെന്ന് തന്നെ സ്റ്റൌ കത്തിച്ച് അതിന്റെ ചൂടിലേയ്ക്ക് ചേർന്നിരുന്നു. തണുപ്പുമായി പൊരുത്തപ്പെട്ട് കഴിഞ്ഞപ്പോൾ പാചകത്തിനുള്ള തയ്യാറെടുപ്പായി. സവാളയും മുളകും ഇഞ്ചി-വെളുത്തുള്ളിയുമൊക്കെ മസാലയിൽ മുങ്ങിക്കുളിച്ച് ഇറച്ചിയ്ക്കൊപ്പം പ്രഷർ കുക്കറിലേയ്ക്ക് ചേക്കേറാൻ താമസമുണ്ടായില്ല. 11 മണി കഴിഞ്ഞിരിക്കുന്നു.. വിശപ്പിൻറ്റെ സൈറൺ തൊണ്ടപൊട്ടി കീറിവിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. 

അതിനിടയിൽ അച്ചായന് തീ കായാൻ മോഹം വിശാലമാ‍യ പാർക്കിനുള്ളിൽ എവിടെ നിന്നെങ്കിലും വിറക് സംഘടിപ്പിച്ച് വരാമെന്ന് പറഞ്ഞ് പോയയാൾ തിരികെ എത്തിയത് ഉപയോഗശൂന്യമായ ഒരു ടയറിന്റെ കഷണവുമായിട്ടാണ്!!  പാതിരാത്രി സമയത്ത് ടയർ കത്തിച്ച് തീ കായുന്നതിൽ അത്ര യോജിപ്പില്ലായിരുന്നെങ്കിലും, മനസ്സില്ലാമനസ്സോടെ അച്ചായന്റെ കൂടെക്കൂടി. തീയും പുകയും കണ്ട് പോലീസുകാർ ആ വഴി വരുമോ എന്ന ആശങ്കയും ഇല്ലാതിരുന്നില്ല. ‘ക്യാമ്പ് ഫയറും’ ബീഫും കുബൂസും ഒക്കെക്കൂടെ സംഗതി ജോറായി പര്യവസാനിച്ചു. അവസാന തീനാളവും അണഞ്ഞു എന്നുറപ്പുവരുത്തി പാർക്കിൽ നിന്നും പുറത്തിറങ്ങി.

കാർ ഒതുക്കിയിട്ട് ഉറങ്ങാനായി ഒരിടം കിട്ടുന്നതുവരെയേ ആ യാത്രയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. കാറിലെ സീറ്റുകൾ നിവർത്തി, ചില്ലുകൾ ഒരല്പം താഴ്ത്തിവച്ച് ഉറക്കം പൂകാൻ അധികനേരം വേണ്ടിവന്നില്ല.

9 മണിയായപ്പോൾ നേരം ചറപറാന്ന് വെളുത്തു! പാതയോരമാണെങ്കിലും ഒരുഭാഗം മുഴുവൻ കുറ്റിച്ചെടികളും പാറക്കൂനകളും മറവൊരുക്കുന്നതിനാൽ എല്ലാം കൊണ്ടും സൌകര്യമായി.. “കാര്യപരിപാടികളൊക്കെ” നിറവേറ്റി, ചായകുടിക്കുവാനായി വണ്ടി തായിഫ് പട്ടണത്തിലേയ്ക്ക് തിരിച്ചു.

“ഫൂലും തമ്മീസും” കടുപ്പത്തിലോരോ ചായയും കുടിച്ച് തിരികെ ഷഫ-യിലേയ്ക്ക് തന്നെ മടങ്ങി. തായിഫിലെ പ്രശസ്തമായ റോസാപ്പൂത്തോട്ടങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. അടുത്ത വരവിൽ പൂന്തോട്ടങ്ങൾ കണ്ടുപിടിക്കാം എന്ന ധാരണയിൽ ഷഫയിൽ നിന്നും മടക്കയാത്ര ആരംഭിച്ചു.. ആ യാത്രയാണ് ഈ യാത്രയിലെ ഹൈലൈറ്റ്..!!

ജിദ്ദയിൽ നിന്നും അൽ-ഹദ ചുരം കയറാതെ നേരെ അൽ-ഷഫയിൽ എത്തിച്ചേരാൻ ഗൂഗിൾ മാപ്പിൽ ഒരു വഴി തെളിയുന്നുണ്ട് എന്ന കാര്യം തലേരാത്രിയിൽ തന്നെ അച്ചായനോട് സൂചിപ്പിച്ചിരുന്നെങ്കിലും അങ്ങനെയൊരു സാധ്യതയ്ക്ക് പോലും സാധ്യതയില്ല എന്ന് പറഞ്ഞ് അക്കാര്യം അങ്ങേർ അപ്പോൾത്തന്നെ തള്ളിക്കളഞ്ഞിരുന്നു. എങ്കിലും, ഷഫയിൽ നിന്നുള്ള മടക്കയാത്രയിൽ വീണ്ടും അതേ റൂട്ട് തെളിഞ്ഞതിനാൽ “എങ്കിൽ നമുക്ക് ആ വഴി പോയിനോക്കാം” എന്ന് പറഞ്ഞ് അച്ചായൻ അനുസരണയുള്ള കുഞ്ഞാടായി രൂപാന്തരപ്പെട്ടു.

ഷഫ ടൌണിൽ നിന്നും തായിഫിലേയ്ക്കുള്ള വഴിയിൽ, ചെങ്കുത്തായ ഇറക്കമിറങ്ങി ആദ്യത്തെ “U” ടേൺ തിരിഞ്ഞ് തിരികെ ഷഫയിലേക്കുള്ള ദിശയിൽ മുന്നോട്ട് പോയിട്ട്, നേരത്തെ ഇറങ്ങി വന്ന കയറ്റത്തിന്റെ തൊട്ടുതാഴെ നിന്നും വലത്തേയ്ക്ക് തിരിയുന്ന പാതയിലേയ്ക്ക് പ്രവേശിച്ചാൽ അവിടെത്തുടങ്ങുകയായി അതിശയിപ്പിക്കുന്ന വഴിത്താരയും അതിനൊത്ത കാഴ്ചകളും!!





ഇരുവരിപ്പാതയാണ് - കൃത്യമായി അടയാളപ്പെടുത്തി, നല്ല വീതിയിൽ പണിതീർത്തിരിക്കുന്നു. ഏറെ ചെല്ലുന്നതിനുമുന്നെ തന്നെ, റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല എന്നതിന്റെ സൂചനയായി യന്ത്രസാമഗ്രഹികൾ പാതവക്കിൽ പ്രത്യക്ഷപ്പെട്ടു. 

അവിടം മുതൽ വഴി അല്പം പരുക്കനായെങ്കിലും യാത്രയ്ക്ക് ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല. ആദ്യമായി സഞ്ചരിക്കുന്ന പാത ആയതിനാൽ, വേഗത കുറച്ചാണ് അച്ചായൻ കാർ ഓടിച്ചുകൊണ്ടിരിക്കുന്നത്. പിന്നിൽ വരുന്ന വാഹനങ്ങളും മര്യാദരാമന്മാരായി കൃത്യമായ അകലം പാലിച്ചാണ് വരവ്.


ചെങ്കുത്തായ മലകൾ അരിഞ്ഞും തുരന്നുമാണ് പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ചെറിയ റോഡ് വീതി കൂട്ടി വിശാലമാക്കുന്ന പണികൾ. മലകളുടെയും താഴ് വാരത്തിന്റെയും കാഴ്ചകൾ അതീവഹൃദ്യം.. മിക്ക വളവുകളിലും റോഡിന്റെ ഒരുവശം അപ്പാടെ ഇടിഞ്ഞ് പോയിട്ട്, ഒരുവരിപ്പാതയായി ചുരുങ്ങുന്നു. കല്ലും മണ്ണും ഇടിഞ്ഞ് വീണതിന്റെ അവശിഷ്ടങ്ങളും പാതയിലെങ്ങും കാണാം.


യാത്ര തുടങ്ങിയിട്ട് ഏതാണ്ട് 35 കിലോമീറ്ററുകൾ പിന്നിട്ടിരിക്കുന്നു.. ഇപ്പോളും കാർ ഇറക്കത്തിൽ തന്നെ!! വളരെ അപൂർവ്വമായിട്ടേ എതിർ ദിശയിലേയ്ക്ക് വാഹനങ്ങൾ പോകുന്നുള്ളു. ഒരു ഗ്രാമപ്രദേശം പിന്നിട്ട് വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു. ഇറക്കം അവസാനിച്ചു; പുതിയതായി പണി കഴിപ്പിക്കുന്ന ഒരു “റൌണ്ട്-എബൌട്ട്” ചുറ്റി കാർ കുറച്ചുകൂടെ പരുക്കനായ പാതയിലൂടെയായി സഞ്ചാരം. കയറ്റമാണ്, വളവുകൾക്കും തിരിവുകൾക്കുമൊന്നും യാതൊരു പഞ്ഞവുമില്ല.


മലവെള്ളപ്പാച്ചിലിൽ റോഡിലൂടെ കുത്തിയൊഴുകിയ കല്ലും മണ്ണും നീക്കാതെ കിടപ്പുണ്ട്. ഇടയ്ക്കിടെ പുതിയ കലുങ്കുകൾ പണിയുന്നതിനാൽ പലയിടത്തും വഴി തിരിച്ച് വിട്ടിരിക്കുന്നു. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നത് ദുഷ്കരമാവും. ശരിക്കും സാഹസികമായ യാത്ര തന്നെ



മൺപാതയിൽ നിന്നും മുക്തി നേടി കാർ, നിരപ്പായ ടാർ റോഡിലൂടെ പാഞ്ഞ്തുടങ്ങി.. ചെന്നെത്തിയത് ഹൈവേ # 298-ൽ.. ഇടത്തേയ്ക്ക് തിരിഞ്ഞ് ഷുമൈസി ചെക്ക് പോയന്റിന്റെ ദിശലേയ്ക്ക് സഞ്ചാരം തുടരുമ്പോൾ, പിന്നിട്ട് വന്ന പുതിയ പാതയിലെ മനോഹരമായ കാഴ്ചകളായിരുന്നു മനസ്സുനിറയെ..


******* ****** ****** 

മുറിവാൽ: ജിദ്ദയിൽ നിന്നും പോകുമ്പോൾ ഷുമൈസി ചെക്ക് പോയന്റ് കഴിഞ്ഞ് “Dafaq Center”എന്ന് ചൂണ്ടിക്കാണിക്കുന്ന വഴിയേ, മേൽപ്പറഞ്ഞിരിക്കുന്ന പാതയിലൂടെ എതിർ സഞ്ചരിച്ചാൽ അൽ ഷഫ-യിൽ എത്തിച്ചേരാം



17 comments:

  1. വീണ്ടും തായിഫിലേയ്ക്ക്… പുതിയ വഴികളിലൂടെ..

    ‘ഇതിലിപ്പോ എന്താ പുതുമ’ എന്ന് തോന്നാതിരുന്നില്ല.. എങ്കിലും നാട്ടിയ പോസ്റ്റ് അവിടെത്തന്നെ നിൽക്കട്ടെ അല്ലേ.. :)

    സഞ്ചാരം തുടരുന്നു..

    ReplyDelete
  2. 'കുട്ടപ്പചരിതം' മുമ്പേ കാണാന്‍ കഴിയാഞ്ഞത് നഷ്ടമായിപ്പോയി.
    എന്തോരം കാഴ്ചകള്‍!രസകരവും,അറിവുപകരുന്നതുമായ യാത്രാവിവരണം.
    മുന്‍പോസ്റ്റുകളും കാണുന്നുണ്ട്..............
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി, തങ്കപ്പൻ സാർ - ആദ്യ വായനയ്ക്കും നല്ല വാക്കുകൾക്കും..

      Delete
  3. അമ്പട ജിമ്മാ... അമ്പട അച്ചായാ... കൊള്ളാല്ലോ നിങ്ങളുടെ ക്രെയ്സി യാത്ര... ജോലിത്തിരക്ക് കാരണം ഇപ്പോള്‍ എവിടെയും പോകാന്‍ സാധിക്കുന്നില്ല... അല്ലെങ്കില്‍ ഞങ്ങളും വരാമായിരുന്നു കമ്പനി തരാന്‍...

    അങ്ങനെ പുതിയ ഒരു വഴി കണ്ടുപിടിച്ചു അല്ലേ...

    ReplyDelete
    Replies
    1. ഞങ്ങളെപ്പോലെ ക്രേയ്സിയാവാൻ വിനുവേട്ടനെ കിട്ടുന്നില്ലല്ലോ, അതല്ലേ പ്രശ്നം.. :) തിരക്കൊക്കെ കഴിയുമ്പോൾ നമുക്കൊന്നിച്ച് ഒന്നൂടെ പോകാം ആ വഴിയെ..

      Delete
  4. ജിമ്മിച്ചോ..
    നിങ്ങള് വിനുവേട്ടന് പുസ്തകം കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ട്, കറങ്ങി നടക്കുവാ അല്ലെ. ഇതൊന്നും ശെരിയല്ല.

    യാത്രയും വിവരണമോം ഒക്കെ അസലായി. സൌദിയില്‍ സ്വച്ച സൗദി മിഷന്‍ ഒന്നും ഇല്ല അല്ലെ.. നമ്മുടെ വിദ്യാ ബാലന് ഒരു ടിക്കറ്റ് കൊടുക്കേണ്ടി വരുമോ?

    ReplyDelete
    Replies
    1. പുസ്തകം കൊടുക്കാത്ത കാര്യം അങ്ങ് ആഫ്രിക്കയിൽ വരെ പാട്ടായി ല്ലേ...!!

      “സ്വച്ച് സൌദി മിഷൻ“ തന്നെയാണ് ഇപ്പോ ഇവിടെ നടന്നുവരുന്നത്.. ആകെ മൊത്തം അടിച്ചുവാരി ‘വൃത്തികേടാക്കി‘ക്കൊണ്ടിരിക്കുന്നു... :)

      Delete
  5. നല്ല കിടിലന്‍ വഴികളാണല്ലോ.

    പിന്നേവൈ, ഫുഡിനെ പറ്റി അത്ര വിശദമായി പറയണമെന്നില്ല [വിശക്കുന്നതു പോലെ ;) ]

    സഞ്ചാരം തുടരട്ടെ

    ReplyDelete
  6. മനോഹരമായ വിവരണം.

    ReplyDelete
  7. പുതിയ വഴിയിലൂടെയുള്ള യാത്രയുടെ വിവരണവും ചിത്രങ്ങളും മനോഹരമായിട്ടുണ്ട്...

    ReplyDelete
  8. അതി മനോഹരം
    ഗൾഫിലെ ഗുദാമ്മുക്കുകളിൽ കൂടിയുള്ള ഒരു ഭീകര സഞ്ചാരം തന്നെയാണല്ലോ ഇത്.

    ReplyDelete
  9. നിങ്ങളാ അച്ചായനെയും , വിനുവേട്ടനേയും കൂട്ടി ഒരിക്കല്‍ ഖുന്ഫുധ യിലേക്കും വാ ജിമ്മി ...നിലാവത്ത് ഒരു ടെന്റൊക്കെ കെട്ടി നമുക്കാ ബീച്ചിലിരിക്കാം :)

    ReplyDelete
  10. ജിദ്ദയിൽ നിന്നും ജമും വഴി മക്കക്ക് പുറത്തു കൂടി ഒരു വഴിയുണ്ടല്ലൊ, ജമും കവലയിൽ നിന്നും നേരെ മക്കയിലേക്കും മുസ്ലീം അല്ലാത്തവർക്ക് പുറത്തു കൂടിയും വഴിയുണ്ട്. മക്കയിൽ നിന്നും അകത്തു കൂടി വന്നാൽ 15 മിനിട്ട് കൊണ്ട് എത്താവുന്ന ദൂരം ഒരു മണിക്കൂർ സഞ്ചരിക്കണം സെയ്മ എന്ന കവലയിൽ എത്താൻ. സെയ്മ എന്ന സ്ഥലത്താണ് ജമും മിൽ നിന്നും മക്കയിൽ നിന്നും വരുന്ന തായിഫ് ഹൈവേ ഒത്തുചേരുന്നത്. അതിനടുത്തുള്ള ഡിസ്പ്പെൻസറിയാണ് എന്റെ മരുഭൂമി എന്ന നോവലിന് കളമൊരുക്കിയ തട്ടകം, ഒരു അമാറയും ഒരു ഹെവേ പള്ളിയും അതിനും പുറകിൽ ഒരു വാട്ടർ ടാങ്കും കൂടാതെ ഡിസ്പ്പെൻസറിയുടെ ഒരു മൂലയിൽ ഒരു മോബൈൽ ടവറും മാത്രം.

    ഇത് വായിച്ചപ്പോൾ കാൽ നൂറ്റാണ്ടിനപ്പുറം കടന്നെങ്കിലും മനസ്സിൽ മായാതെ അങ്ങനെ തന്നെ ഇപ്പോഴും....!

    ആശംസകൾ ....

    ReplyDelete
  11. തൈഫ് കാണാന്‍ ആഗ്രഹംണ്ട്...
    നല്ല ചിത്രങ്ങള്‍...

    ReplyDelete
  12. കുട്ടപ്പാ...
    രണ്ടു കൊല്ലമായിട്ട് ഇവിടം പൊടിപിടിച്ച് കിടപ്പണല്ലാ.. ഒന്നു തുന്നു തുടച്ച് വൃത്തിയാക്കി ഷ്ടാ...

    ReplyDelete