Saturday 24 July 2010

സീമകളില്ലാതെ...



കൊച്ചിയിലെ ജോലിക്കാലം... പതിവുപോലെ, ആഴ്ചവട്ടം ചിലവിടാനായി പോകാറുള്ള കൂട്ടുകാരന്റെ വീട്ടിൽ, ഒരു ഗ്ലാസ്സ് കാപ്പിയുടെ അകമ്പടിയോടെ ‘മനോരമ’ പത്രത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന ഒരു പ്രഭാതം... 


‘ആത്മഹത്യാശ്രമം: വിദ്യാർത്ഥിനി ആശുപത്രിയിൽ’ 


മറിഞ്ഞുപോകുന്ന താളുകളിലൊന്നിൽ തെളിഞ്ഞ ആ ചെറിയ തലക്കെട്ട് കണ്ണുകളിൽ ഉടക്കിയെങ്കിലും ഒരു പതിവ് വാർത്ത എന്നതിലപ്പുറം പ്രാധാന്യം കൊടുക്കാതെ അടുത്ത പേജിലേക്ക് കടക്കുമ്പോളാണ്‌, ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ മിന്നിയത്... ആ ഫോട്ടോ.. എവിടെയോ കണ്ടുപരിചയമുള്ള മുഖം... ഈശ്വരാ, ഇത് ശ്യാമയല്ലേ!!


വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന പേരിലേക്കാണ്‌ പെട്ടെന്ന് കണ്ണോടിച്ചത്... അതെ, അത് ശ്യാമ തന്നെ. പത്താം ക്ളാസ്സുവരെ, വ്യത്യസ്ത ക്ലാസ്സുകളിലാണെങ്കിലും, ഒരേ സ്കൂളുകളിൽ പഠിച്ചുവളർന്നവർ... പഠനത്തിൽ കേമിയായിരുന്ന ശ്യാമ, ടീച്ചേഴ്സിന്റെ വാത്സല്യഭാജനവുമായിരുന്നു; അതുകൊണ്ടുതന്നെ മറ്റ് കുട്ടികൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക്, അവളോട് ഇത്തിരി അസൂയ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്‌. സദാ പുഞ്ചിരി തൂവുന്ന മുഖവുമായി, പ്രസന്നവതിയായി നടന്നിരുന്ന ശ്യാമയ്ക്ക് ഇങ്ങനെ ഒരു ഗതി വന്നുചേരുകയോ? ഉൾക്കൊള്ളാൻ സാധിക്കുന്നില്ല...


താൻ പഠിക്കുന്ന കോളേജിലെ അധ്യാപകനുമായി സ്നേഹബന്ധത്തിലേർപ്പെടുകയും, ഒടുവിൽ രണ്ടാളും ചേർന്നുള്ള ആത്മഹത്യാശ്രമത്തെ തുടർന്ന്, ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്‌ വാർത്തയുടെ ചുരുക്കം. എന്നിട്ടും സംശയം ബാക്കി... ശ്യാമ എന്തിനിതു ചെയ്തു? 


സിനിമാ നടി മേനകയുടെ മുഖഛായയായിരുന്നു ശ്യാമയ്ക്ക്... ആരെയും ആകർഷിക്കുന്ന, സൗമ്യമായ പെരുമാറ്റവും സംസാരവും. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയും അനുജത്തിയും അനുജനും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ വിളക്കായിരുന്നു അവൾ..


ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒപ്പിച്ച ഒരു കുരുത്തക്കേടാണ്‌, ശ്യാമയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത്... ഉച്ചഭക്ഷണസമയത്തെ ഇടവേള... രണ്ട് കൂട്ടുകാരികൾക്കൊപ്പം ശ്യാമ പുറത്തേക്കെവിടേക്കോ നടന്നുനീങ്ങുന്നു. ആ നേരത്താണ്‌ എവിടെനിന്നെന്നറിയാതെ ഒരു തുമ്മൽ എന്നെ തേടിയെത്തിയത്.. വല്ല്യ ‘തെറ്റില്ലാത്ത’ മട്ടിൽ തുമ്മൽ അവസാനിപ്പിച്ച്, തലയുയർത്തിനോക്കുമ്പോൾ, തുമ്മൽ പരാക്രമം കണ്ടിട്ടെന്ന മട്ടിൽ ചിരിച്ചുകൊണ്ട് പോകുന്ന ശ്യാമയും കൂട്ടരും!! എരിതീയിൽ എണ്ണയൊഴിക്കാനെന്ന വണ്ണം, കൂട്ടുകാരൻ ഷാനവാസ് കൈകൊട്ടിച്ചിരിക്കുന്നു..! ആ പെൺകുട്ടികളുടെ ചിരിയേക്കാൾ അവന്റെ ആ പ്രകടനം ചങ്കുതകർത്തു... ആലോചിക്കാൻ നേരമില്ല, ചമ്മൽ മറയ്ക്കാൻ എന്തെങ്കിലും മാർഗം പെട്ടെന്ന് കണ്ടെത്തിയേ മതിയാവൂ...


‘തുമ്മൽ തുമ്മലേന ശാന്തി..’ വീണതു വിദ്യയാക്കുക തന്നെ... വീണ്ടും തുമ്മി - നല്ല ഒറിജിനൽ ഡ്യൂപ്ളിക്കേറ്റ് തുമ്മൽ.. പക്ഷെ സാധാരണ കേട്ടുപരിചയമുള്ള ‘ഹാ...ച്ഛീ..’ എന്ന തുമ്മൽ ശബ്ദത്തിന്‌ ചെറിയ മാറ്റം വരുത്തി ‘ശ്യാമാ...ച്ഛീ’ എന്നാണ്‌ പ്രയോഗിച്ചത്.. ഒന്നല്ല, പല തവണ. ആ തുമ്മലുകളുടെ ശബ്ദം ലക്ഷ്യത്തിൽ തന്നെ എത്തിയെന്ന്, രണ്ടുമൂന്നുതവണ തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നുനീങ്ങിയ ശ്യാമയുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായി... ഷാനവാസ് ‘കൈകൊട്ടിക്കളി’ തുടർന്നു... അധികം വൈകാതെ തന്നെ, ഇടവേളയുടെ അവസാനമറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങി, കുട്ടികളൊക്കെ അവരവരുടെ ക്ലാസ്സുകളിലേക്ക് ചേക്കേറി..


‘ജിമ്മിയെ ഹെഡ്മാസ്റ്റർ വിളിക്കുന്നു...’


നേരത്തെ ശ്യാമയുടെ കൂടെ നടന്നിരുന്ന പെൺകുട്ടികളിലൊരുവൾ ക്ലാസ്റൂമിന്റെ വാതില്ക്കൽ തലകാണിച്ച് വിളംബരം നടത്തി... സ്കൂൾ ലീഡർ ആയതിനാൽ, അടുത്തദിവസത്തെ അസംബ്ലിയിൽ ചെയ്യേണ്ട എന്തെങ്കിലും പ്രത്യേക കാര്യത്തെക്കുറിച്ച് പറയാനാവും ഹെഡ്മാസ്റ്റർ വിളിച്ചത് എന്ന് കരുതി ഗമയിൽ പുറപ്പെട്ടെങ്കിലും ഓഫീസിന്റെ വാതില്ക്കൽ എത്തിയപ്പോളേ പന്തികേട് മണത്തു. ആദ്യലക്ഷണമായി, ശ്യാമയുടെ കൂട്ടുകാരികൾ ഓഫീസ് റൂമിന്റെ വെളിയിൽ നില്പ്പുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്തമട്ടിൽ നില്ക്കുന്ന അവരുടെ നോട്ടം അവഗണിച്ച് ഓഫീസിന്റെ ഉള്ളിലേക്ക് കടന്നപ്പോൾ അടുത്ത സൂചനയായി അവിടെ ശ്യാമ... 


‘എന്താ ജിമ്മീ കാര്യം? നീ ശ്യാമയെ കളിയാക്കിയോ?’ 


കസേരയിൽ ഒന്ന് ഇളകിയിരുന്ന്, മേശപ്പുറത്ത് വിശ്രമിക്കുന്ന തന്റെ സന്തതസഹചാരിയായ ചൂരലിൽ പതുക്കെ വിരലുകളോടിച്ച്, ജോസഫ് സാർ നേരേ കാര്യത്തിലേക്ക് കടന്നു. പിടി വീണു എന്നുറപ്പായി, കാരണം ജോസഫ് സാറിന്റെ മുന്നിൽ ഒരുമാതിരിപ്പെട്ട നമ്പറുകളൊന്നും വിലപ്പോവില്ല. എന്നാലും പെട്ടെന്ന് കീഴടങ്ങുന്നത് ശരിയല്ലല്ലോ.. 


‘ഇല്ല സാർ... ഒരിക്കലുമില്ല... എപ്പോ?‘


ആദ്യത്തെ രണ്ടുവാക്കുകൾ സാറിനെ നോക്കിയും അവസാനത്തെ ചോദ്യം ശ്യാമയുടെ നേരെയും, പരമാവധി നിഷ്കളങ്കതയുടെ മേമ്പൊടിയോടെ പറഞ്ഞൊപ്പിച്ചു.


’അതുപിന്നെ, ഞാൻ നേരത്തെ അതിലെ നടന്നുപോകുമ്പോൾ ജിമ്മി പിന്നിൽ നിന്നും തുമ്മുന്ന രീതിയിൽ കളിയാക്കി വിളിച്ചില്ലേ.. എന്റെ കൂടെയുള്ളവരും കേട്ടതാ...‘ 


ശ്യാമ വിടുന്ന മട്ടില്ല. സാക്ഷി പറയാൻ രണ്ടുപേർ മുറിയുടെ വെളിയിൽ കാത്തുനില്ക്കുന്നു... ഇനി രക്ഷയില്ല... അവസാന ശ്രമമെന്ന നിലയിൽ സംഭവത്തെ എന്റേതായ ’രീതി‘യിൽ ചുരുക്കി പറഞ്ഞുകൊടുത്ത് ജോസഫ് സാറിന്റെ വിധിപ്രസ്താവനയ്ക്കായി കാത്തുനിന്നു. മേശപ്പുറത്തുനിന്നും ചൂരലുമെടുത്ത്, സാർ മെല്ലെ എന്റെ അരികിലെത്തി... ആദ്യം വിധി;


’സ്കൂൾ ലീഡർ എന്ന നിലയിൽ മറ്റ് കുട്ടികൾക്ക് മാതൃകയാവേണ്ട നിന്നിൽ നിന്നും ഇത്തരമൊരു പ്രവർത്തി ഒരിക്കലും ഉണ്ടായിക്കൂടാ. ആയതിനാൽ, എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ... കൈ നീട്ട്.. ഇനി മേലാൽ ആവർത്തിക്കരുത്..‘


പിന്നെ ശിക്ഷ; മുന്നോട്ട് നീട്ടിപ്പിടിച്ച എന്റെ വലതുകയ്യിലേക്ക് ജോസഫ് സാർ വക ’ചൂരല്ക്കഷായം‘ ആഞ്ഞുപതിച്ചു... ഭാഗ്യം, കഷായം ഒരു ഡോസ് കൊണ്ട് അവസാനിച്ചു.. അടിയുടെ തരിപ്പ് മാറ്റാൻ കൈ ചുരുട്ടിപ്പിടിച്ച് ക്ലാസ്സിലേക്ക് തിരികെ നടക്കുമ്പോൾ, പിന്നിലുയർന്ന കളിയാക്കിച്ചിരികൾ കേട്ടില്ലെന്ന് നടിച്ചു. പിന്നെ കുറെ കാലത്തേക്ക് ശ്യാമയുടെ മുന്നില്പ്പോലും ചെന്നുപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


SSLC പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ്‌ ശ്യാമയുമായി സൗഹൃദം പുന:സ്ഥാപിക്കുന്നത്... പ്രതീക്ഷിച്ചതുപോലെ തന്നെ, പരീക്ഷയിൽ ഉയർന്നമാർക്കുകൾ വാങ്ങി പാസ്സായ അവൾ, കാസർഗോഡുള്ള ഒരു സർക്കാർ കോളേജിൽ പഠനം തുടരുന്നു എന്നറിഞ്ഞത് വളരെ നാളുകൾക്ക് ശേഷമാണ്‌... ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിരുന്ന അവൾ, ഒരു അവധിക്കാലത്ത് അപ്രതീക്ഷിതമായിട്ടാണ്‌ ഞങ്ങളുടെ ’സായാഹ്ന സൗഹൃദ സദസ്സിലേക്ക്‘ വന്നത്. നാരായണൻമാഷിന്റെ വീടിന്റെ അടുക്കളമുറ്റത്ത്, നളിനിയേച്ചിയും കുഞ്ഞുമണിയും ജാനകിയേച്ചിയും ജയയും ജ്യോതിയും ജിഷയുമെല്ലാം ഒത്തുകൂടുന്ന വൈകുന്നേരങ്ങൾ... കുശുമ്പും കുന്നായ്മയും തമാശകളും പാട്ടുകളുമൊക്കെയുള്ള ആ കൂടിച്ചേരലുകളിലെ തന്റെ ആദ്യദിനം തന്നെ ശ്യാമ നന്നായി ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു, തുടർന്നുള്ള ദിനങ്ങളിലെ അവളുടെ സജീവ സാന്നിധ്യം. തമാശകൾ കേട്ട് കൊച്ചുകുട്ടിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന ആ മുഖം വാടിയത്, അവളുടെ മടക്കയാത്രയുടെ തലേദിവസമാണ്‌.. ’എന്തു രസായിരുന്നു ഇത്രേം ദിവസം..‘ അന്നുവൈകുന്നേരം യാത്രപറഞ്ഞ് പിരിയുമ്പോൾ, ഈയൊരു കൊച്ചുവാചകത്തിൽ അവളെല്ലാമൊതുക്കി.. 


ജീവിതത്തിരക്കുകളിൽപ്പെട്ട് പലരും പലവഴിക്ക് പോയതോടെ ബന്ധങ്ങളെല്ലാം മുറിഞ്ഞു... വൈകുന്നേരങ്ങളിലെ ഒത്തുകൂടലുകൾ ഇല്ലാതായി... അങ്ങനെ ശ്യാമയും പതിയെ ഓർമ്മയുടെ ഏതോ ഏടുകളിലൊന്നിലേക്ക് സ്ഥലം മാറ്റപ്പെട്ടു.. ഇപ്പോൾ, ഈ വാർത്ത വീണ്ടും അവളെ മുന്നിലെത്തിച്ചിരിക്കുന്നു... എന്താണ്‌ അവൾക്ക് സംഭവിച്ചിട്ടുണ്ടാവുക?


വീട്ടിൽ വിളിച്ചപ്പോളാണ്‌ കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്... ആ അധ്യാപകൻ വിവാഹിതനായിരുന്നു, അതിലുപരി 2 കുട്ടികളുടെ അച്ഛനും! പ്രതിബന്ധങ്ങളുണ്ടായിട്ടും, പിരിയാനാവാത്തവിധം അന്ധമായ, ആത്മാർത്ഥമായ പ്രണയമായിരുന്നിരിക്കണം അവരുടേത്. അല്ലെങ്കിൽ, ഒരിക്കൽ അച്ഛന്റെ കാലുപിടിച്ച് മാപ്പപേക്ഷിച്ചശേഷവും അവൾ ആ ബന്ധം തുടരുകയില്ലായിരുന്നല്ലോ. അയാളുടെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ അന്നുതന്നെ, അവളുടെ കഴുത്തിൽ താലി ചാർത്തി, അവരൊന്നിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതും യാദൃച്ഛികമാവില്ല.


പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ മരണത്തോട് മല്ലടിച്ച് ഏതാനും ദിവസങ്ങൾക്കൂടി... അത്രയേ ആ വിലപ്പെട്ട ജീവന്‌ ആയുസ് നീട്ടിക്കിട്ടിയുള്ളൂ... തന്നെക്കാൾമുന്നെ യാത്രയായ കാമുകനെത്തേടി ശ്യാമയും ഈ ലോകത്തോട് വിടവാങ്ങി... 


ശ്യാമ... സ്നേഹിച്ച്, ജീവിച്ച് കൊതിതീരാതെ, അകാലത്തിൽ പൊഴിയാൻ വിധിക്കപ്പെട്ട ഒരു പനിനീർപ്പൂവ് പോലെ, യാത്രപോലും പറയാതെ നീ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.. ഒരുപക്ഷേ, മാനത്തുമിന്നുന്ന താരകളിലൊന്നായി നീ പുനർജ്ജനിച്ചിട്ടുണ്ടാവാം. നീ ഏതുലോകത്തായാലും സന്തോഷവതിയായിരിക്കട്ടെ - അറിയാതെയെങ്കിലും ഓർമ്മച്ചെപ്പിന്റെ ഉള്ളറകളിലൊന്നിൽ സ്ഥാനം പിടിച്ച കൂട്ടുകാരിക്ക് സമർപ്പിക്കാൻ, ഒരുപിടി അശ്രുപൂക്കൾക്കൊപ്പം ഈ പ്രാർത്ഥന മാത്രം...

Saturday 10 July 2010

ഒരുവട്ടം കൂടിയെന്‍…

ത്തവണത്തെ അവധിക്കാല പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് എത്രയോ മുന്നെ തന്നെ ഉറപ്പിച്ചതാണ് ഒറ്റപ്ലാക്കല്‍ അച്ചനുമായുള്ള കൂടിക്കാഴ്ച്ച... ഫാദര്‍ ജോസഫ് ഒറ്റപ്ലാക്കല്‍.. അച്ചനെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ തീരില്ല, അതുപോലെ പറയാനുണ്ട്ഒരുകാലത്ത്, പെരുമ്പടവ് എന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെ ജാതി-മത ഭേദമന്യേ സ്വാധീനിച്ച ഇതുപോലൊരു വ്യക്തിത്വം വേറെയുണ്ടാവില്ല(ഇന്നും അതിന് മാറ്റമൊന്നുമില്ല എന്നാണ് തോന്നുന്നത്.) ഏഴുവര്‍ഷത്തോളം ആ നാടിന്റെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ഉന്നമനത്തിന് അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമായി ഇന്ന്, ഇന്‍ഫാം എന്ന കര്‍ഷക സംഘടനയുടെ ദേശീയ പ്രസിഡന്റായി, തലശ്ശേരി ബിഷപ്സ് ഹൌസിനോട് ചേര്‍ന്നുള്ള സന്ദേശഭവനി’ല്‍ ആസ്ഥാനമൊരുക്കി തിരക്കുകളുമായി കഴിയുന്നു, അച്ചന്‍.

മുന്‍‌നിശ്ചയപ്രകാരം ഇരിട്ടി എന്ന സ്ഥലത്തുവച്ച് ഞങ്ങള്‍ കണ്ടുമുട്ടി.. എന്നാ ഒണ്ടെടാ വിശേഷം?’ എന്ന പതിവു ശൈലിയില്‍ അച്ചന്‍ സംസാരപ്പെട്ടി തുറന്നു. അടുത്തുതന്നെയുള്ള ഒരു കശുവണ്ടി ഫാക്ടറി സന്ദര്‍ശനമാണ് അച്ചന്റെ കാര്യപരിപാടിഅച്ചനും കൂടി അംഗമായ ഒരു സമിതിയാണ്, തലശ്ശേരി രൂപതയുടെ കീഴിലുള്ള ആ ഫാക്ടറിയുടെ ഭരണം നടത്തുന്നതത്രേഇവിടം വരെ വന്ന സ്ഥിതിക്ക് അവിടെയും ഒന്നു പോയേക്കാംഎന്ന് അച്ചന്‍

ഫാക്ടറിയില്‍ നിന്നും തിരികെ വരുമ്പോള്‍, തൊട്ടടുത്ത വളപ്പില്‍ പഴുത്ത് ചുവന്നുകിടക്കുന്ന കശുമാങ്ങ പഴങ്ങള്‍ എന്റെ മനസ്സിളക്കി.. ഇറങ്ങി ഒരെണ്ണം പറിച്ചാലോഎന്ന് പതിയെ പറഞ്ഞ് വണ്ടി നിര്‍ത്തി നോക്കുമ്പോള്‍ അച്ചനെ കാണാനില്ല! ഈ നേരംകൊണ്ട് അച്ചന്‍ കശുമാവിന്റെ ചുവട്ടിലെത്തി കയ്യെത്തുന്ന ഉയരത്തിലുള്ള പഴങ്ങളൊക്കെ പറിച്ചെടുക്കുകയാണ്, ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തില്‍ കൈകള്‍ നിറഞ്ഞപ്പോള്‍, പതുക്കെ തീറ്റ ആരംഭിച്ചു. ഇടയ്ക്ക് ഓരോന്ന് എനിക്ക് തരാനും മറന്നില്ല.


അല്ലച്ചാ, ആരെങ്കിലും നമ്മളെ ഓടിക്കുമോ?’ – എന്റെ ആശങ്ക മറച്ചുവച്ചില്ല.


ഇത് ആശ്രമം നടത്തുന്ന അമ്മമാരുടെ സ്ഥലമാ, എനിക്കവരെ അറിയാം.. നീ ധൈര്യമായി തിന്നോടാ..’ – അച്ചന്റെ ഉറപ്പ്


'അവര്‍ക്ക് അച്ചനെ അറിയാമോഎന്ന് ചോദിക്കാ‍ന്‍ വാ തുറന്നെങ്കിലും വെറുതെ അച്ചന്റെ സെല്‍ഫ് കോണ്‍ഫിഡന്‍സില്‍കോലിട്ട് കിള്ളേണ്ട എന്നുകരുതി ഒരു പഴം കൂടി അകത്തേക്കിട്ട് തുറന്ന വായ അടച്ചു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു നില്‍ക്കാതെ, ഈ കാണുന്ന ഫോട്ടോസ് എടുത്ത് ഞങ്ങള്‍ വണ്ടി വിട്ടു, തലശ്ശേരിയിലേക്ക്..

വെയില്‍ ചാഞ്ഞുതുടങ്ങിയിരിക്കുന്നു.. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ റോഡുപണി നടക്കുന്നതിനാല്‍ വഴിയില്‍ ചരക്കുലോറികളുടെ ബഹളമില്ല എങ്കിലും ചീറിവരുന്ന പ്രൈവറ്റ് ബസ്സുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ആയുസ്സിന്റെ ഭാഗ്യം തന്നെ വേണം.


കശുവണ്ടി ഫാക്ടറിക്കടുത്തുള്ള പള്ളിയിലെ അച്ചന്‍ സമ്മാനിച്ചഒരു ചക്ക കാറിന്റെ പിന്നിലെ സീറ്റില്‍ വിശ്രമിക്കുന്നുണ്ട്.. കൂട്ടുപുഴക്കാരി ആന്റി നിനക്കും അച്ചനും കൂടെഎന്നുപ്രത്യേകം പറഞ്ഞുതന്ന അപ്പവും ബീഫ് ഫ്രൈയും മുന്നിലെ ഡാഷ്-ബോര്‍ഡിലും. വൈകുന്നേരമായതിനാല്‍ ഒരു ചായ കുടിച്ചാല്‍ കൊള്ളാംഎന്ന് മനസ്സില്‍ തോന്നിയെങ്കിലും ഇത്തിരികൂടെ കഴിയട്ടെഎന്ന് സ്വയം ആശ്വസിപ്പിച്ച് ഡ്രൈവിംഗ് തുടര്‍ന്നു.


ഇന്‍ഫാമിന്റെ കാര്യങ്ങള്‍, അടുത്തിടെ നടത്തിയ ദുബായ് യാത്രയുടെ വിശേഷങ്ങള്‍ തുടങ്ങി പഴയതും പുതിയതുമായ ഒത്തിരി വിശേഷങ്ങള്‍ അച്ചന്‍ പറഞ്ഞുകൊണ്ടേയിരുന്നു കൂത്തുപറമ്പില്‍ എത്താറായപ്പോള്‍ മനസ്സില്‍ ലഡു പൊട്ടിയതുപോലെ അദ്ദേഹത്തിനൊരാഗ്രഹം..


എടാ, നമുക്ക് ഇവിടെ അടുത്തൊരു വീട്ടില്‍ കയറിയിട്ട് പോകാം അവിടത്തെ വല്ല്യമ്മയെ കണ്ടിട്ട് കുറെ കാലമായി.. എന്റെ പഴയൊരു പരിചയക്കാരാ..


അങ്ങനെ, മെയിന്‍ റോഡില്‍ നിന്നും ഉള്ളിലേക്ക്, അച്ചന്‍ പറഞ്ഞ വഴിയിലൂടെ വണ്ടി ഗതിമാറിയോടി ഒരു വീടിന്റെ മുന്നിലെത്തി കാറില്‍ നിന്നും ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാനെത്തിയത് ആ വീട്ടിലെ കുടുംബനാഥ.. നാഥന്‍ വെളിയിലെവിടെയോ പോയിരിക്കുന്നുവത്രേ.. തൊട്ടടുത്തുള്ള നിര്‍മലഗിരി കോളേജിലെ അധ്യാപികയാണ് എന്ന് പറയാന്‍ അച്ചന് ഒരു അവസരം കിട്ടി, പിന്നീടൊരിക്കലും മൈക്ക്അച്ചന് കിട്ടിയില്ല!!. പുതിയ കാര്‍ വാങ്ങിയത്, ഡ്രൈവിംഗ് പഠിച്ചത്, ഇതുവരെ ഉണ്ടാക്കിയ അപകടങ്ങള്‍, അങ്ങനെ അങ്ങനെ ആദ്യത്തെ അര മണിക്കൂര്‍ ടീച്ചര്‍തന്റേതാക്കി മാറ്റി മുറ്റത്തുവച്ചുള്ള ഈ കൊലപാതകംഎപ്പോ തീരും എന്നാലോചിച്ച് ഈയുള്ളവന്‍ നില്‍ക്കുമ്പോള്‍, റേഡിയോയിലെ ക്രിക്കറ്റ് കമന്ററിക്കിടയില്‍ പരസ്യം വരുന്നതുപോലെ ഒരു ഡയലോഗ്..


അയ്യോ, അച്ചനെന്നാ വന്നപടി മുറ്റത്തുതന്നെ നിക്കുന്നേ? ഹാളിലോട്ട് കയറിയാട്ടെ..


അച്ചനെ മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുള്ളൂ എന്നത് കാര്യമാക്കാതെ, അച്ചനെക്കാള്‍ മുന്നെ ഞാന്‍ ചാടിക്കയറി ഹാളിലെ ഒരു കസേരയില്‍ ആസനമുറപ്പിച്ചു. ഹോമ്‌ലി അറ്റ്മോസ്ഫിയര്‍ ആയതിനാല്‍ ചായ കിട്ടാതിരിക്കില്ല എന്ന കണക്കുകൂട്ടലില്‍, കുറച്ചകലെ മാറിക്കിടന്നിരുന്ന ടീപ്പോയ് , അതിന്റെ മുകളില്‍ കിടന്ന പത്രം എടുക്കാനെന്ന വ്യാജേന, ഒതുക്കത്തില്‍ അരികിലേക്കടുപ്പിച്ചിട്ടു. ടീച്ചര്‍ കത്തിക്ക് വീണ്ടും മൂര്‍ച്ച കൂട്ടുകയാണ്.. കൂട്ടിനായി അകത്തെ മുറിയില്‍ നിന്ന് വല്ല്യമ്മയും ഇറങ്ങി വന്നിരിക്കുന്നു അവരുടെ ആക്രമണം മുഴുവന്‍ അച്ചന്റെ നേരെ ആയതിനാല്‍ ഞാന്‍ വല്ല്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു നില്‍ക്കുകയാണ്.. ചായ കിട്ടിയിരുന്നെങ്കില്‍ സ്ഥലം കാലിയാക്കാമായിരുന്നു, പക്ഷേ അതിനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല..


വീണ്ടും പരസ്യം ഇത്തവണ വല്ല്യമ്മയുടെ വക


അല്ലെടീ, നീ ഇവര്‍ക്കു വല്ലതും കുടിക്കാന്‍ കൊടുത്തോ?..”


തൊണ്ടയില്‍ അവലോസുണ്ട കുടുങ്ങിയതുപോലെ ഞാന്‍ അറിയാതെ വല്ല്യമ്മയെ നോക്കിപ്പോയിഇപ്പോള്‍ തന്നെ ഏകദേശം സെഞ്ച്വറിതികച്ച് മികച്ച ഫോമില്‍ നില്‍ക്കുന്ന വല്ല്യമ്മ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ കനിവുണ്ടാകണേ എന്നൊരു പ്രാര്‍ത്ഥന അപ്പോള്‍ തന്നെ സകല വിശുദ്ധന്മാരുടെയും കെയറോഫില്‍ കര്‍ത്താവിന് സബ്മിറ്റ് ചെയ്തു... ഇത്തിരി കേഴ്വിക്കുറവുള്ള വല്ല്യമ്മയുടെ കുറ്റവും കുറവും ശബ്ദം താഴ്ത്തിയും അല്ലാത്ത കാര്യങ്ങള്‍ ഉറച്ച ശബ്ദത്തിലും കീച്ചുന്ന ടീച്ചറിന് നമ്മളാലാവുന്ന ഒരു സഹായംചെയ്ത സംതൃപ്തി


വല്ല്യമ്മയുടെ ചോദ്യത്തോട് ടീച്ചറിനുള്ള പ്രതികരണമറിയാന്‍ ന്യൂസ് അവറുകാരന്റെ ജിജ്ഞാസയോടെ ക്യാമറതിരിച്ചു.. വൈഡ് ആംഗിളില്‍ നിന്നും ടപ്പേന്ന് ഡീപ് ക്ലോസപ്പ്


ഓ.. അല്ലേല്‍ തന്നെ ചൂടല്ലേ ഇനി ചായേം കാപ്പീം ഒന്നും വേണ്ടായിരിക്കും അല്ലേ അച്ചാ..?”


അപ്രഖ്യാപിത ‘പവര്‍ കട്ട്‘ സമയത്ത് കറന്റ് പോയാലെന്നതുപോലെ കണ്ണില്‍ ഇരുട്ടുകയറി ക്യാമറ ഔട്ട് ഓഫ് ഫോക്കസ്നിമിഷങ്ങള്‍ക്കകം സ്ഥലകാലബോധം വീണ്ടെടുത്തു.അല്ലേ അച്ചാ?’ എന്ന ചോദ്യഛിഹ്നത്തിലാണ് ഇനി ഏകപ്രതീക്ഷ.. എക്സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൌട്ടിലേക്ക് കടന്ന ഫുട്ബോള്‍ കളിപോലെയായി കാര്യങ്ങള്‍.. പെനാല്‍ട്ടി കിക്കെടുക്കാന്‍ നില്‍ക്കുന്ന അച്ചനെ ഞാന്‍ ദയനീയമായി നോക്കി, പക്ഷേ അച്ചന്‍ അത് ശ്രദ്ധിച്ച മട്ടില്ല


നേരാ കേട്ടോ എനിക്കൊന്നും വേണമെന്നില്ല നിനക്കോടാ..?”


[യൂ റ്റൂ, അച്ചാ!!]


എന്റെ ചായക്കോപ്പയില്‍ മണ്ണുവാരിയിട്ട്, ടീച്ചര്‍ & ടീമിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ അച്ചന്‍ അടുത്ത പെനാല്‍ട്ടി ചാന്‍സ് എനിക്ക് തന്നിരിക്കുന്നു!! ഗോള്‍ അടിച്ചാലും അടിച്ചില്ലെങ്കിലും പ്രശ്നം.. മനസ്സില്‍ മുകുളമിട്ട്, ക്ഷണനേരത്തില്‍ പടര്‍ന്ന് പന്തലിച്ച്, പൂത്തുതളിര്‍ത്ത ചായകുടിഎന്ന സുന്ദരസ്വപ്നത്തെ അകാലത്തില്‍ 'അബോര്‍ട്ട്' ചെയ്ത്, ഞാന്‍ നയം വ്യക്തമാക്കി..


ഇത്തിരി പച്ചവെള്ളം കിട്ടിയിരുന്നെങ്കില്‍..


മുഴുവന്‍ പറയേണ്ടിവന്നില്ല, ഭിത്തിയില്‍ ചാരി നിന്നിരുന്ന ടീച്ചര്‍ അടുക്കളയിലേക്ക് പാഞ്ഞു ഒരു കയ്യില്‍ ഗ്ലാസ്സും മറ്റേ കയ്യില്‍ ജഗ്ഗ് നിറയെ വെള്ളവുമായി പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തി..


ഇതിലും ഭേദം ടാങ്കറില്‍ വെള്ളം കൊണ്ടുവരുന്നതായിരുന്നുഎന്ന മനസ്സില്‍ പറഞ്ഞ്, 2 ഗ്ലാസ്സ് വെള്ളം മടമടാ കുടിച്ചു


ടീച്ചറും വല്ല്യമ്മയും കൂടി ‘അച്ചന്‍ വധം’ തുടരുന്നു.. ഇനി സമയം കളയേണ്ടഎന്ന മട്ടില്‍ ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.. ഒടുവില്‍, നിവര്‍ത്തികെട്ടിട്ടാവണം, അച്ചനും പുറപ്പെടാന്‍ തയ്യാറായി വന്നു നല്ല ചുറുചുറുക്കോടെ ആ വീട്ടിലേക്ക് ചെന്ന ആളിപ്പോള്‍ വവ്വാല്‍ ചപ്പിയ അടയ്ക്കാ പോലെ വാടിത്തളര്‍ന്നാണ് വരുന്നത്.. പാവം അച്ചന്റെ അവസ്ഥയിതാണെങ്കില്‍, ഒരു വര്‍ഷം മുഴുവന്‍ ആ ടീച്ചറെ സഹിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് എന്താവുമെന്ന് ഞെട്ടലോടെ ഓര്‍ത്തു..


പിന്നെ സമയം പാഴാക്കിയില്ല തിടുക്കത്തില്‍ കാറില്‍ കയറി സ്ഥലം കാലിയാക്കി ഇരുളുമൂടിയ ഇടവഴിയിലൂടെ പ്രധാന പാതയിലേക്ക്..


ഇരുളിന്‍ നടുവില്‍, വൈദ്യുതിവിളക്കുകളുടെ സഹായത്താല്‍ വിളറി വെളുത്ത കൂത്തുപറമ്പ് ടൌണും, പോലീസുകാരുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പാനൂര്‍ പട്ടണവും താണ്ടി കാര്‍ തലശ്ശേരിയിലെത്തി സമയം 8 മണിസന്ദേശ ഭവനില്‍ വല്ലതും കഴിക്കാനുണ്ടാവുമോ എന്നൊരു ശങ്ക.. ഒരു ചായ കുടിയുടെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, അതുകൊണ്ട് അച്ചന് ഒരു സൂചന നല്‍കി;


സമയമിത്രയും ആയില്ലേ കഴിക്കാന്‍ വല്ലതും മേടിച്ചുകൊണ്ടു പോകണോ?”


ഹെയ്, അതൊന്നും വേണ്ട പോയി നോക്കാം എന്തെങ്കിലും കാണാതിരിക്കില്ല..


പണിയാവുമോ? ഡാഷ്-ബോറ്ഡില്‍ വിശ്രമിക്കുന്ന അപ്പവും ബീഫ് ഫ്രൈയും മനസ്സില്‍ തെളിഞ്ഞുഒരു ബലത്തിന് പിന്സീറ്റിലിരിക്കുന്ന ചക്കയുമുണ്ട് പക്ഷേ, പച്ച ചക്ക എങ്ങനെ മുറിക്കും?? ഏതായാലും വരുന്നിടത്തുവച്ചു കാണാം വണ്ടി സന്ദേശ ഭവനിന്റെ മുന്നില്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോളാണ് അച്ചന് അടുത്ത ലഡ്ഡുപൊട്ടിയത്..


അയ്യോടാ ഈ ചക്ക ഒരിടത്തുകൊടുക്കണമായിരുന്നു ഇപ്പോള്‍ തന്നെ കൊടുക്കുവായിരുന്നെങ്കില്‍ അവര്‍ രാവിലെ വേവിച്ചു തിന്നോണ്ടേനെ..


മനസ്സില്‍ ചക്ക വച്ചിരുന്ന സ്ഥലത്ത് അതോടെ വേലികെട്ടിത്തിരിച്ച് വില്‍പ്പനയ്ക്ക്എന്ന ബോറ്ഡ് നാട്ടിഅല്ലെങ്കില്‍ തന്നെ ഈ പച്ചചക്ക ആര്‍ക്ക് വേണംഎന്ന് ഉള്ളിന്റെയുള്ളില്‍ വളരെ പതുക്കെ പറഞ്ഞ് വീണ്ടും വണ്ടി സ്റ്റാര്‍ട്ടാക്കി തൊട്ടടുത്തുതന്നെയുള്ള ഒരു വൃദ്ധസദനത്തിലേക്കാണ് പോകുന്നത് എന്ന കാര്യം അവിടെ ചെന്നപ്പോളാണ് അറിഞ്ഞത്.. രാത്രിയായതിനാല്‍ വണ്ടി കോമ്പൌണ്ടിനുള്ളിലേക്ക് കടത്തിവിടില്ല.. ഇത്തിരിനേരം കാത്തുനിന്നപ്പോള്‍, മനസ്സുകുളിര്‍ക്കുന്ന പുഞ്ചിരിയോടെ ഒരു അമ്മവന്നെത്തിഅസമയത്തു കാറില്‍ വന്നിറങ്ങിയ ചക്കയെ കണ്ടപ്പോള്‍ ആ അമ്മയുടെ മുഖത്ത് അമ്പരപ്പ്.. യാത്രപറഞ്ഞ്, കുറച്ചുമുന്നിലേക്ക് വണ്ടിനീങ്ങിയപ്പോളാണ് അപ്പവും ബീഫും കൂടെ അവര്‍ക്കു കൊടുത്താലോ എന്ന് അച്ചന്‍ ചോദിച്ചത് മറുത്തൊന്നും പറയാതെ, അതേ ക്ഷണത്തില്‍ കാര്‍ പിന്നിലേക്ക് എടുത്തു


ഇതു കുറച്ച് അപ്പമാണേ ഇവന്റെ ആന്റി കൊടുത്തുവിട്ടതാ എല്ലാവരും കൂടെ കഴിച്ചോ കേട്ടൊ..


മുന്നോട്ട് പോയതിനേക്കാള്‍ വേഗതയില്‍ കാര്‍ പിന്നിലേക്ക് വരുന്നതും നോക്കി അമ്പരപ്പോടെ നിന്നിരുന്ന അമ്മയുടെ കയ്യിലേക്ക് ആ പായ്ക്കറ്റ് കൊടുത്ത് അച്ചന്‍ പറഞ്ഞതുകേട്ടപ്പോള്‍ ഇത്തിരി കുറ്റബോധം തോന്നാതിരുന്നില്ല


വീണ്ടുംസന്ദേശ ഭവനിലേക്ക്..


സന്ദേശ ഭവന്‍ തലശ്ശേരി അതിരൂപതയുടെ ഭരണസിരാകേന്ദ്രം നാഷണല്‍ ഹൈവേയില്‍ നിന്നും അധികം അകലെയല്ലാതെ, കടല്‍തീരത്തോട് ചേര്‍ന്നുള്ള ശാന്തസുന്ദരമായ തെങ്ങിന്‌തോപ്പില്‍ തന്റെ വരാന്തകളും നീട്ടിവച്ച് ആരെയോ കാത്തിരിക്കുന്ന ഭാവത്തില്‍ നിലകൊള്ളുന്ന ഈ ‘ഭവന’ത്തില്‍ എത്രയോ തവണ അന്തിയുറങ്ങിയിരിക്കുന്നു! തൊട്ടടുത്ത വളപ്പിലാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ ‘ബിഷപ്സ് ഹൌസ്’

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, തലശ്ശേരി അതിരൂപത സംബന്ധമായ എല്ലാകാര്യങ്ങളും ഈ സന്ദേശഭവനിലൂടെയാണ് നടക്കുന്നത്അതിരൂപതയുടെ കീഴില്‍ വരുന്ന ഒട്ടുമിക്ക സാമൂഹിക-സാംസ്കാരിക-ക്രിസ്തുമത സംഘടനകളുടെയും ആസ്ഥാനവും മറ്റൊന്നല്ല. ‘മിഷന് ലീഗ്’ എന്ന ബാലസംഘടനയുടെ ബലത്തിലാണ് ഞാന്‍ എറ്റവും കൂടുതല്‍ തവണ ഈ പടികള്‍ ചവിട്ടിയതെങ്കിലും നന്നേ ചെറുപ്പത്തില്‍ തന്നെ അവിടത്തെ ഇടനാഴികളും മുറികളും മറ്റും എനിക്ക് പരിചതമായിരുന്നു പില്‍ക്കാലത്ത് ‘മിഷന്‍ ലീഗി’ന്റെ വകയായുള്ള ക്യാമ്പുകള്‍, രൂപതാ തലത്തിലുള്ള മത്സരങ്ങള്‍ തുടങ്ങിയ പലപരിപാടികള്‍ക്കും ഈ ഭവനം എനിക്ക് ആതിഥ്യമരുളിപ്രസംഗ മത്സരത്തില്‍ പങ്കെടുത്തിരുന്ന എന്റെ ചിലമ്പിച്ച ശബ്ദം ആ വലിയ ഹാളിലെ ഭിത്തികളില്‍ തട്ടി എത്ര വട്ടം തകര്‍ന്നിരിക്കുന്നു!


ഒരിക്കല്‍കൂടി ആ തിരുമുറ്റത്തെത്തുവാന്‍, ആ മടിത്തട്ടില്‍ തല ചായ്ച്ചുറങ്ങാന്‍ ഭാഗ്യമുണ്ടായിരിക്കുന്നുകാലം കാര്യമായ മാറ്റങ്ങളൊന്നും സന്ദേശഭവനില്‍ വരുത്തിയിട്ടില്ല.. കടല്‍ക്കാറ്റിന്റെ സമൃദ്ധിയില്‍ മുങ്ങിക്കുളിക്കുന്ന നീളന്‍ വരാന്തകളും ശാന്തമായ ചാപ്പലും പാഞ്ചാലിയുടെ അക്ഷയപാത്രം പോലെ സദാസമയവും ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന ആ അടുക്കളയും – ഒന്നും മാറിയിട്ടില്ല.


അടുത്ത ദിവസം ഞായറാഴ്ചയാണ് കാലത്ത് പള്ളിയില്‍ പോയാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒറ്റപ്ലാക്കന്‍ അതിനുള്ള വഴികള്‍ ആലോചിച്ചു. രാവിലെ 6.30-ന് ആണ് കുര്‍ബാന, അതും കഴിഞ്ഞ് നേരെ കോട്ടയത്തേക്ക് തിരിക്കണം. കുറച്ചകലെയായി സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ എവിടെയാണെന്ന് എനിക്കറിയാമെന്ന്‍ പറഞ്ഞെങ്കിലും അച്ചന്‍ സമ്മതിക്കുന്നില്ല


“നീ കുര്‍ബാന സമയമാവുമ്പോള്‍ ആ റോഡിലേക്ക് ഇറങ്ങിയാല്‍ മതി നേഴ്സുമാരു പിള്ളേരും സിസ്റ്റേഴ്സുമൊക്കെ നടന്നുപോവുന്നത് കാണാം.. അവരുടെ പിന്നാലെ പോയാല്‍ പള്ളിയിലെത്തും..”


അച്ചന്‍ ഒന്ന് ആക്കിയതാണോ?? പാളി നോക്കി ഹേയ്, അച്ചന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല സീരിയസ് ആയി തന്നെ പറഞ്ഞതാണ് (അല്ലെങ്കില്‍ തന്നെ, ഡീസന്റായ എന്നെക്കുറിച്ചു അച്ചന്‍ മറിച്ച് ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ..). കാലത്തെ റോഡിലിറങ്ങിയപ്പോള്‍ അച്ചന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മനസ്സിലായി പള്ളിയിലേക്കുള്ള വഴിനീളെ പെണ്‍പട.. സമീപത്തെ മഠങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമൊക്കെ ജാഥപോലെ നാരീജനങ്ങള്‍ വരിവരിയായി നീങ്ങുന്നു.


(ഇത് തലശ്ശേരി കത്തീട്രല്‍... ഇടതുവശത്തായി കാണുന്നത്, ഈയിടെ 'തട്ട വിവാദ'ത്തിലൂടെ കുപ്രസിദ്ധി നേടിയ സാന്ജോം സ്കൂള്‍..)

പള്ളിയില്‍നിന്നും തിരികെയെത്തി, അച്ചനോട് യാത്ര പറഞ്ഞിറങ്ങി തലശ്ശേരി ടൌണില്‍ ഒരു കുടുംബം കാത്തുനില്‍ക്കുന്നു, അവരോടൊപ്പമാണ് കോട്ടയം യാത്ര സന്ദേശഭവന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി, ഒരു യാത്രപറച്ചില്‍ പോലെഇനിയൊരിക്കല്‍ കൂടി അവിടെയെത്തുവാന്‍ അവസരമുണ്ടാകുമോ എന്നറിയല്ല..

എങ്കിലും ഈ (ജീവിത) യാത്ര തുടരുന്നു